ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങളിലെ വിലക്ക് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം: കര്‍ഷകര്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായി തുടരുന്ന പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന നിലപാടിലാണ് കര്‍ഷകം. പ്രതിഷേധ പരിപാടികളുടെ ഭാഗമായി നാളെ രാജ്യവ്യാപക റോഡ് തടയല്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ഷകര്‍. നാളത്തെ പ്രതിഷേധം വന്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിഷേധക്കാര്‍. ഇതിനിടയില്‍ തന്നെയാണ് സിംഗുവിലും തിക്രിയിലും ഉള്‍പ്പടെ തുടരുന്ന ഫോണ്‍, ഇന്‍റര്‍നെറ്റ് വിലക്കുകള്‍ പിന്‍വലിക്കാന്‍ നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യവും കര്‍ഷകര്‍ ഉയര്‍ത്തുന്നത്.
റിഹാന, ഗ്രെറ്റ തൻബെർഗ് തുടങ്ങിയ സെലിബ്രിറ്റികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഉള്‍പ്പടെ വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര പിന്തുണയെ കുറിച്ചും കർഷകർ വെള്ളിയാഴ്ച പ്രസ്താവന ഇറക്കി. വിയോജിപ്പിന്റെ ശബ്ദം അടിച്ചമർത്താനുള്ള സർക്കാർ ശ്രമങ്ങൾ തുടരുകയാണെന്നും കര്‍ഷകര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Recommended Video
അതേസമയം, വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ അവലോകനം ചെയ്യുന്ന ടോപ്പ് 10 വിപിഎൻ.കോം എന്ന കമ്പനിയുടെ റിപ്പോർട്ട് പ്രകാരം 2020 ൽ ഇന്ത്യ മറ്റേത് രാജ്യത്തേക്കാളും കൂടുതൽ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുകയും അതിന്റെ ഫലമായി ഏറ്റവും ഉയർന്ന സാമ്പത്തിക ചെലവ് നേരിടുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധവും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം പ്രതിഷേധം തടയുന്നതിനുമായിട്ടായിരുന്നു രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതലായി ഇന്‍റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയത്.