ബിഹാറില്‍ കോണ്‍ഗ്രസിന് 91 സീറ്റുകള്‍; സിപിഐക്കും ആര്‍എല്‍സ്പിക്കും നല്‍കണം, ധാരണകള്‍ ഇങ്ങനെ
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കള്‍ സജീവമാക്കുകയാണ് പ്രമുഖ മുന്നണികള്‍. തിരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ ഉറപ്പായതോടെ സീറ്റ് വീതം വെയ്പ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടന്നിരിക്കുകയാണ്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയും ജെഡിയും ജനവധി തേടുമ്പോള്‍ മഹാസഖ്യത്തിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസും ആര്‍ജെഡിയും മത്സരിക്കുന്നത്.
സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ ഇരുമുന്നണിയിലും ചെറുകക്ഷികളുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

243 സീറ്റിലേക്ക്
243 സീറ്റിലേക്കാണ് ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. തേജ്വസി യാദവിന്‍റെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) 152 സീറ്റിലും കോൺഗ്രസ് 91 സീറ്റുകളിലും മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്ന് ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ അവകാശപ്പെടുന്നു. തങ്ങളുടെ വിഹിതത്തില്‍ നിന്നും സഖ്യത്തിലെ ചെറുകക്ഷികള്‍ക്ക് ആര്‍ജെഡി ഏതാനും സീറ്റുകള്‍ വിട്ടുനല്‍കും.

വിഹിതത്തില്‍ നിന്നും
മുകേഷ് സാഹ്നിയുടെ നേതൃത്വത്തിലുള്ള വികാശീൽ ഇൻസാൻ പാർട്ടി (വിഐപി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ എന്നീ പര്‍ട്ടികള്‍ക്കാണ് ആര്‍ജെഡി സിറ്റുകള്‍ കൈമാറുക. മറുവശത്ത് കോണ്‍ഗ്രസും തങ്ങളുടെ വിഹിതത്തില്‍ നിന്നും ഏതാനും സീറ്റുകള്‍ മറ്റ് കക്ഷികള്‍ക്ക് വിട്ടുനല്‍കും.

അർത്ഥമില്ല
മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര സിങ് കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടി (ആർഎൽഎസ്‌പി), ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്നിവര്‍ക്കുള്ള സീറ്റുകളാണ് കോണ്‍ഗ്രസിന്‍റെ വിഹിതത്തില്‍ നിന്നും വിട്ടു നല്‍കേണ്ടത്. സീറ്റ് ക്രമീകരണത്തിന്‍റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ലാത്തതിനാല്‍ ഇത്രയും നേരത്തെ സീറ്റ് കരാർ പ്രഖ്യാപിക്കുന്നതിൽ അർത്ഥമില്ലെന്നാണ് സഖ്യത്തിലെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്.

2015 ല്‍
2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവും സഖ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ 110 സീറ്റുകളിലായിരുന്നു ആര്‍ജെഡിയും ജെഡിയുവും മത്സരിച്ചത്. 40 ഓളം സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിച്ചു. ഇന്ന് മഹാസഖ്യത്തിന്‍റെ ഭാഗമായ ആർഎൽഎസ്‌പിയും ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ചയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന്‍റെ ഭാഗമായിരുന്നു

2017 ല്‍
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ 81 സീറ്റുകള്‍ നേടിയ ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജെഡിയുവിന് 70 ഉം കോണ്‍ഗ്രസിന് 27 ഉം സീറ്റുകളുമായിരുന്നു ലഭിച്ചത്. അധികാരത്തിലേറിയ മഹാസഖ്യത്തില്‍ നിന്ന് നീതീഷ് കുമാര്‍ മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പിന്നീട് 2017 ല്‍ നിതീഷ് കുമാര്‍ ബിജെപി സഖ്യത്തിലേക്ക് തിരികെ പോയതോടെ ഭരണം താഴെ പോവുകയും ചെയ്തു.

പുതിയ സാഹചര്യത്തില്‍
പുതിയ സാഹചര്യത്തില്‍ തങ്ങളുടെ ക്വാട്ടയില്‍ നിന്നും 30 സീറ്റുകള്‍ വിഐപിക്ക് വേണ്ടി മാറ്റിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.പി.ഐ-എം.എൽ ലിബറേഷൻ സഖ്യത്തിന്റെ ഭാഗമാകണമെന്നും പാർട്ടിയുടെ ക്വാട്ടയിൽ നിന്ന് ചില സീറ്റുകൾ നൽകുമെന്നാണ് ആര്‍ജെഡി വ്യക്തമാക്കുന്നത്. അടുത്ത ആഴ്ചയോടെ ഞങ്ങളുടെ സീറ്റുകളുടെ പട്ടിക ആർജെഡിക്ക് സമർപ്പിക്കുമെന്ന് സിപിഐഎംഎല്‍ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

49 എണ്ണം
42 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്നും ബാക്കി 49 എണ്ണം ആർഎൽഎസ്‌പി, എച്ച്എഎം, സിപിഐ എന്നിവയ്ക്ക് നൽകുമെന്നുമാണ് പാർട്ടി നേതാക്കൾ അറിയിക്കുന്നത്. അതേസമയം സീറ്റ് പങ്കിടൽ ചര്‍ച്ചകളെ കുറിച്ച് പ്രതികരിക്കാൻ ആർജെഡി സംസ്ഥാന പ്രസിഡന്റ് ജഗ്‌ദാനന്ദ് സിംഗ് വിസമ്മതിച്ചു. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിലെ ഏറ്റവും വലിയ ഒരു കക്ഷി 243 സീറ്റുകളിലും മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അതൃപ്തി
അതേസമയം സീറ്റ് ധാരണകളില്‍ ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ചക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചെറിയ സഖ്യകക്ഷികളോടുള്ള ആർജെഡിയുടെ മനോഭാവം സഖ്യത്തിന് വിലയേറിയതായിരിക്കും. സീറ്റ് ചർച്ചകളിൽ പുരോഗതിയുണ്ടായിട്ടില്ല, ഓഗസ്റ്റ് 22 നകം ഞങ്ങളുടെ നിലപാട് പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കും. നേരത്തെ മാഹാസഖ്യം വിട്ട് എൻഡിഎയിൽ ചേരുമെന്ന് എച്ച്‌എം ഭീഷണിപ്പെടുത്തുന്നു.

എന്‍ഡിഎയില്‍
അതേസമയം, എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിജെപി, ജെഡിയു, എല്‍ജെപി എന്നീ പാര്‍ട്ടികള്‍ അണിനിരക്കുന്നതാണ് ബിഹാറിലെ എന്‍ഡിഎ. നിതീഷ് കുമാറിന്‍റെ കാര്യത്തില്‍ എല്‍ജെപി ചില തര്‍ക്കങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

എല്‍ജെപി
സഖ്യം വിടുമെന്ന ഭീഷണിമുഴക്കിയ എല്‍ജെപിയെ അനുനയിപ്പിക്കാന്‍ ബിജെപിക്കും ജെഡിയുവിനും ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ 243 സീറ്റിലും തനിച്ച് മത്സരിക്കാന്‍ തന്‍റെ പാര്‍ട്ടി തയ്യാറാണെന്നാണ് എല്‍ജെപി ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ അഭിപ്രായപ്പെടുന്നത്. ഇതോടെ ബിഹാര്‍ എന്‍ഡിഎയിലെ വിള്ളല്‍ കൂടുതല്‍ പരസ്യമാവുകയും ചെയ്തു.

120 സീറ്റുകളില്‍
120 സീറ്റുകളില്‍ മത്സരിക്കാനാണ് ജെഡിയു ഒരുങ്ങുന്നത്. 102 സീറ്റുകള്‍ ബിജെപിയും ലക്ഷ്യം വെക്കുന്നു. എന്നാല്‍ 2015 ല്‍ മത്സരിച്ച 42 സീറ്റുകള്‍ തങ്ങള്‍ക്ക് തന്നേ വേണമെന്നാണ് എല്‍ജെപിയുടെ ആവശ്യം. സീറ്റ് വിതരണത്തില്‍ അവഗണിക്കപ്പെട്ടാല്‍ മുന്നണിക്ക് പുറത്ത് നിന്ന് ജനവിധി തേടണമെന്ന അഭിപ്രായവും എല്‍ജെപിക്കുള്ളില്‍ ശക്തമാണ്. നേരത്തെ എല്‍ജെപിയെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications