വിമതര്‍ക്ക് ഒന്നും ചെയ്യാനാകില്ല.. ബിജെപിയുടെ ആത്മവിശ്വാസത്തിന് കാരണമിതാണ്; മറ്റുള്ളവര്‍ കണ്ടുപഠിക്കണം
അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി വിമതരുടെ ഭീഷണി നേരിട്ടെങ്കിലും അങ്ങേയറ്റത്തെ ആത്മവിശ്വാസത്തിലാണ് ബി ജെ പി. ബി ജെ പിയുടെ സംഘടാനാ സ്വാധീനത്തോടൊപ്പം നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികള്‍ തന്നെയാണ് അതിന് ആധാരം. 27 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി ജെ പി തുടര്‍ച്ചയായ ഏഴാം വിജയമാണ് ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും ഒമ്പത് മാസം മുന്‍പ് ബി ജെ പി സംസ്ഥാനത്ത് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ വരെ മാറ്റി തീര്‍ത്തും തുടര്‍ഭരണം എന്ന ലക്ഷ്യം മാത്രം മുന്നില്‍ വെച്ചായിരുന്നു ബി ജെ പിയുടെ തന്ത്രം എന്ന് ഇത് തെളിയിക്കുന്നു. ഉത്തര്‍പ്രദേശില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുകയും ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവ നിലനിര്‍ത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെ മോദി മാര്‍ച്ച് 11 ന് അഹമ്മദാബാദില്‍ ഒരു വലിയ റോഡ്‌ഷോ നടത്തിയിരുന്നു.
അന്ന് മുതല്‍ ബി ജെ പി സംസ്ഥാനത്ത് ഔദ്യോഗികമായി തന്നെ പ്രചരണം തുടങ്ങി എന്ന് പറയാം. ഇതിനിടയില്‍ ജലസേചനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയ്ക്ക് പുറമെ, ദേശീയ ഗെയിംസ്, ഡിഫന്‍സ് എക്സ്പോ എന്നിവയുള്‍പ്പെടെ രണ്ട് പ്രധാന ദേശീയ പരിപാടികളും പ്രധാനമന്ത്രി സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. 2001 ല്‍ഭൂകമ്പത്തില്‍ മരിച്ച 13,000 പേരുടെ സ്മരണയ്ക്കായി കച്ചിലെ സ്മൃതി വാന്‍ സ്മാരകം, എയര്‍ബസും ടാറ്റ ഗ്രൂപ്പും സംയുക്തമായി സ്ഥാപിക്കുന്ന വഡോദരയില്‍ വിമാന നിര്‍മാണ കേന്ദ്രവും മോദി ഉദ്ഘാടനം ചെയ്തു.
2017 ല്‍ ബി ജെ പി നേരിട്ട നേരിയതെങ്കിലും അപ്രതീക്ഷിതമായ തിരിച്ചടി പാര്‍ട്ടി തിരുത്താനുള്ള ശ്രമത്തിലാണ് എന്ന് വേണം ഇതില്‍ നിന്ന് കരുതാന്‍. 2017 ല്‍ ബി ജെ പി നേടിയത് 99 സീറ്റാണ്. രണ്ട് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ബി ജെ പി മൂന്നക്കം കടക്കാതിരിക്കുന്നത്. 2002 ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്ത് ബി ജെ പിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം.
അന്ന് 127 സീറ്റാണ് ബി ജെ പി നേടിയത്. 1985ല്‍ മാധവ്സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റിന്റെ വിജയമാണ് സംസ്ഥാനത്തെ റെക്കോഡ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള തന്റെ ആദ്യ പ്രചരണ റാലിയില്‍ മോദി കപ്രദയില്‍ പറഞ്ഞത് ഇത്തവണ തന്റെ എല്ലാ മുന്‍ റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ്. ഇതിനായി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു.
നരേന്ദ്രമോദി അവസാനമായി മുഖ്യമന്ത്രിയായ 2012ലെ തെരഞ്ഞെടുപ്പില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്. 1995 മുതല്‍ ഗുജറാത്തില്‍ ബി ജെ പി അധികാരത്തിലാണ്. സംസ്ഥാനത്തും രാജ്യത്തും ഇക്കാലയളവില്‍ ഉണ്ടായ മാറ്റങ്ങളെ മുന്‍നിര്‍ത്തിയാണ് ബി ജെ പി പ്രചരണം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്ഥിരം സ്ഥാനാര്‍ത്ഥികളേയും എം എല്‍ എമാരേയും ബി ജെ പി മാറ്റി പരീക്ഷിക്കുകയാണ് ഇപ്പോള്‍.
സംസ്ഥാനത്ത് ഇത്തവണയും വിജയം നേടാനായാല്‍ ഗുജറാത്തിലെ പാര്‍ട്ടിയുടെ തലമുറമാറ്റത്തിനും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കും. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കുകയും മുന്‍ കോണ്‍ഗ്രസ് നേതാവും പട്ടീദാര്‍ വിഭാഗത്തിലെ പ്രധാനിയുമായ ഹാര്‍ദിക് പട്ടേല്‍, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍ തുടങ്ങിയ പുതുമുഖങ്ങളെ പരീക്ഷിക്കുകയും ചെയ്യുന്നു.
കോണ്‍ഗ്രസ് വിട്ട് വന്നവരെങ്കിലും അവരെ 'പരീക്ഷിച്ച്' ശേഷം മാത്രമാണ് മത്സരിപ്പിക്കാന്‍ ബി ജെ പി തയ്യാറായത് എന്നതും ശ്രദ്ധേയമാണ്. 2017ന് ശേഷം 16 സിറ്റിംഗ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് കൂറുമാറിയിരുന്നു. അവരില്‍ 11 പേര്‍ക്ക് മാത്രമാണ് ബി ജെ പി ടിക്കറ്റ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടയായ സൗരാഷ്ട്ര, ആദിവാസി മേഖലകളിലെ ചില സീറ്റുകള്‍ എന്നിവയില്‍ ഒന്നിലധികം തവണ വിജയിച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് ബിജെപി തന്ത്രം മെനയുന്നത്.
ഇത്തവണ ബി ജെ പി സൗരാഷ്ട്രയിലും കച്ചിലും അതീവ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2017 ല്‍ ഇവിടെ ബി ജെ പി 54 സീറ്റുകളില്‍ 23 സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്. പാട്ടിദാര്‍ നടത്തിയ പ്രക്ഷോഭം കാരണം കോണ്‍ഗ്രസ് 30 സീറ്റുകള്‍ നേടി. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10% സംവരണം നല്‍കി പ്രശ്‌നം പരിഹരിച്ചതോടെ, ബി ജെ പിയുടെ പരമ്പരാഗത വോട്ടര്‍മാരായി കണക്കാക്കപ്പെടുന്ന പട്ടേലുകള്‍ തങ്ങളുടെ കൂട്ടത്തിലേക്ക് മടങ്ങിവരുമെന്നാണ് ബി ജെ പി വിശ്വസിക്കുന്നത്.
നരേഷ് പട്ടേല്‍, ബാബുജമാന പട്ടേല്‍, രമേഷ് തിലാര എന്നിവര്‍ക്ക് പാര്‍ട്ടി ഇത്തവണ ടിക്കറ്റ് നല്‍കിയിട്ടുണ്ട്. അതേസമയം ഇതൊക്കെയാണെങ്കിലും ചില വെല്ലുവിളികളും ബി ജെ പി നേരിടുന്നുണ്ട്. അപ്രതീക്ഷിതമായി ഉയര്‍ന്നു വന്ന ആം ആദ്മി തന്നെയാണ് ഇതില്‍ പ്രധാനി. അധികാരത്തിലെത്തിയാല്‍ സൗജന്യ വൈദ്യുതി, സൗജന്യ വിദ്യാഭ്യാസം, തൊഴില്‍രഹിതരായ യുവാക്കള്‍ക്കും 18 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ ആം ആദ്മി കളം പിടിച്ചിട്ടുണ്ട്.
2021ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 8,470 സീറ്റുകളില്‍ 6,236 സീറ്റുകളില്‍ ബിജെപിയും 1,805 സീറ്റുകളില്‍ കോണ്‍ഗ്രസും 42 സീറ്റുകളില്‍ ആം ആദ്മിയുമാണ് വിജയിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ വിജയം വലിയ തെരഞ്ഞെടുപ്പുകളിലെ വിജയമായി മാറുന്നതിനാല്‍ അതിനെ വെല്ലുവിളിക്കാന്‍ ആം ആദ്മിക്ക് കഴിയില്ല എന്നാണ് ബി ജെ പി വിശ്വസിക്കുന്നത്.