യുപിയിലെ 162 പേര്‍ നാല് മാസമായി ഗുജറാത്തില്‍, ഒപ്പം യോഗിയും; ഗുജറാത്തില്‍ ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അങ്ങേയറ്റത്തെ വിജയപ്രതീക്ഷയിലാണ് ബി ജെ പി സംസ്ഥാനത്ത് പ്രചരണം നയിക്കുന്നത്. 27 വര്‍ഷമായി ഗുജറാത്തില്‍ ബി ജെ പി അധികാരത്തിലുണ്ടെങ്കിലും ഇത്തവണ നാടിളക്കിയുള്ള പ്രചരണമാണ് ബി ജെ പി സംസ്ഥാനത്ത് നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് പുറമെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചരണം നടത്തുന്നതാണ് മറ്റ് തെരഞ്ഞെടുപ്പില്‍ നിന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്ന് തുടങ്ങി നേതാക്കളും പ്രവര്‍ത്തകരും അടക്കം 162 ഓളം പേരാണ് സംസ്ഥാനത്ത് ഇത്തവണ ബി ജെ പിക്കായി പ്രചരണം നടത്തുന്നത്.

2002 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ പ്രചരണത്തെ അനുസ്മരിപ്പിക്കും വിധത്തിലാണ് ബി ജെ പി ഇത്തവണ പ്രചരണം നടത്തുന്നത്. അന്ന് നിരവധി സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുണ്ടായിരുന്ന കോണ്‍ഗ്രസിനായി കുറഞ്ഞത് ആറ് മുഖ്യമന്ത്രിമാരും നിരവധി ദേശീയ നേതാക്കളും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലേക്ക് എത്തിയിരുന്നു.

ഗോധ്ര ട്രെയിന്‍ കത്തിച്ചതിന്റെയും കലാപത്തിന്റെയും പശ്ചാത്തലത്തിലാണ് 2002 ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ ഭരണം പ്രതീക്ഷിച്ചുള്ള പ്രചരണത്തിനായിരുന്നു കോണ്‍ഗ്രസ് കോപ്പ് കൂട്ടിയത്. എന്നാല്‍ ഹിന്ദു ഹൃദയങ്ങളുടെ ഭരണാധികാരി എന്ന വിശേഷണം സ്വന്തമാക്കിയ നരേന്ദ്ര മോദി ഇതിനെ വിജയം സ്വന്തമാക്കുകയായിരുന്നു. അന്ന് 182 സീറ്റുകളില്‍ 127 സീറ്റുകള്‍ നേടി ബി ജെ പി മിന്നും ജയം നേടി.

കോണ്‍ഗ്രസിനായി അന്ന് രാജസ്ഥാനിലെ അശോക് ഗെലോട്ട്, മഹാരാഷ്ട്രയിലെ വിലാസ്‌റാവു ദേശ്മുഖ്, കര്‍ണാടകയിലെ എസ് എം കൃഷ്ണ, ഛത്തീസ്ഗഡിലെ അജിത് ജോഗി, മധ്യപ്രദേശിലെ ദിഗ് വിജയ സിംഗ്, ദല്‍ഹിയിലെ ഷീലാ ദീക്ഷിത് തുടങ്ങിയ നേതാക്കളെല്ലാം എത്തിയിരുന്നു. പക്ഷെ കോണ്‍ഗ്രസിന് 51 സീറ്റുകളാണ് നേടാനായത്. ശേഷിച്ചെ നാല് സീറ്റില്‍ ജെ ഡി യുവും സ്വതന്ത്രരും രണ്ട് വീതം സീറ്റ് നേടി.

എന്നാല്‍ ഇത്തവണ ബി ജെ പി നടത്തുന്ന പ്രചരണം അതില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാമജന്മഭൂമി പ്രസ്ഥാനത്തിന് ശേഷം ഗുജറാത്തുമായി ആഴത്തിലുള്ള ബന്ധമാണ് ഉത്തര്‍പ്രദേശിന് ഉള്ളത്. പല തെരഞ്ഞെടുപ്പുകളിലും കേട്ട് വന്ന ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ഏറ്റവും നല്ല മാതൃകയായി ബി ജെ പി ഉയര്‍ത്തി കാട്ടുന്നത് ഉത്തര്‍പ്രദേശിനെയാണ്.

അതുകൊണ്ട് തന്നെ ഇതാദ്യമായി 160 ബി ജെ പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒരു സൈന്യം ഉത്തര്‍പ്രദേശില്‍ നിന്ന് ഗുജറാത്തില്‍ പ്രചാരണത്തിനായി എത്തിയിരിക്കുകയാണ്. എം പിമാര്‍ മുതല്‍ ജില്ലാതല നേതാക്കള്‍ വരെ ആണ് പ്രചരണത്തിന് എത്തിയിരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ ബുള്‍ഡോസര്‍ ബാബ വിശേഷണം തന്നെയാണ് പ്രധാന ആകര്‍ഷണമാകുന്നത്. കൂടാതെ യുപിയിലേത് പോലെ പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്കുള്ള നാശനഷ്ടങ്ങള്‍ വീണ്ടെടുക്കല്‍ നിയമം നടപ്പിലാക്കുമെന്ന് ബി ജെ പി ഗുജറാത്തിലും വാഗ്ദാനം ചെയ്തിട്ടുണ്ട്.

മോദിയുടെ കാലത്ത് ഗുജറാത്ത് മോഡല്‍ ആയിരുന്നു സംസ്ഥാനത്തെ ബി ജെ പിയുടെ പ്രചരണായുധമെങ്കില്‍ ഇപ്പോള്‍ യോഗിയുടെ യു പി മോഡല്‍ വാഗ്ദാനമാണ് സംസ്ഥാനത്ത് മുന്നോട്ട് വെക്കുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ താമസിക്കുന്ന ഗുജറാത്തിലെ പ്രദേശങ്ങളില്‍ യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും യോഗങ്ങള്‍ നടത്തുന്നുണ്ട്. സെപ്തരംബര്‍ മുതല്‍ യു പിയില്‍ നിന്നുള്ള ബി ജെ പി പ്രവര്‍ത്തകര്‍ ഗുജറാത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications