ഗുജറാത്ത് മുഖ്യമന്ത്രിക്ക് എട്ടിന്റെ പണി കൊടുത്ത് കോൺഗ്രസ് എംഎൽഎ! വിജയ് രൂപാണി ക്വാറന്റൈനില്‍!
അഹമ്മദാബാദ്: ഇതുവരെ 28 പേര്‍ കൊവിഡ് ബാധിച്ച് മരിച്ച സംസ്ഥാനമായ ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ക്വാറന്റൈനില്‍. എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ട് പിറകേയാണ് മുഖ്യമന്ത്രിയും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് എംഎല്‍എയായ ഇമ്രാന്‍ ഖെദവാലയ്ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി അടക്കമുളളവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമുളള കൊവിഡ് പരിശോധനയിലാണ് എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്ത് സര്‍ക്കാര്‍ ആശങ്കയിലാണ്.

ദിവസങ്ങളായി രോഗലക്ഷണം
ജമല്‍പൂര്‍-ഖാദിയ എംഎല്‍എയായ ഇമ്രാന്‍ ഖെദവാലയ്ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവങ്ങള്‍ കൊവിഡ് പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ പരിശോധനാ ഫലം വരുന്നതിന് മുന്‍പ് തന്നെ ഇദ്ദേഹം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അടക്കമുളള യോഗത്തില്‍ പങ്കെടുക്കുകയും എംഎല്‍എമാര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തുകയുമുണ്ടായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ യോഗത്തിൽ
മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് എംഎല്‍എ പങ്കെടുത്തത്. തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍ മറ്റ് ചില എംഎല്‍എമാരുമായും പത്രക്കാരുമായും ആരോഗ്യപ്രവര്‍ത്തകരുമായും ഇടപഴകി. ഗാന്ധിനഗറിലെ എസ് വി പി ആശുപത്രിയിലാണ് എംഎല്‍എയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇരുന്നത് അകലം പാലിച്ച്
സംസ്ഥാനത്തെ കൊവിഡ് ഹോട്‌സ്‌പോട്ടുകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ ചൊവ്വാഴ്ച യോഗം വിളിച്ചത്. അരമണിക്കൂര്‍ മാത്രമാണ് യോഗം നീണ്ട് നിന്നത്. കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് നിശ്ചിത അകലം പാലിച്ചാണ് യോഗത്തില്‍ പങ്കെടുത്തവരെല്ലാവരും ഇരുന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി മാസ്ക് ധരിച്ചില്ല
ഈ യോഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി മാസ്‌ക് ധരിക്കാതെയാണ് ഈ യോഗത്തില്‍ പങ്കെടുത്തത് എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്ന് മാത്രമല്ല ഇമ്രാന്‍ ഖെദവാലയുടെ മാസ്‌ക് കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്നതായും കാണാം. ഇമ്രാനെ കൂടാതെ ഖ്യാസുദ്ദീന്‍ ഷെയ്ഖ്, ശൈലേഷ് പര്‍മാര്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ആരോഗ്യ പ്രശ്നങ്ങളില്ല
ഈ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതി അണുനശീകരണം നടത്തിയിട്ടുമുണ്ട്. മുഖ്യമന്ത്രി വിജയ് രൂപാണിക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ല എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അദ്ദേഹം വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് കൊണ്ട് തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് എന്നും സര്‍ക്കാര്‍ അറിയിക്കുന്നു.

സന്ദർശകർക്ക് വിലക്ക്
അടുത്ത ഒരാഴ്ചത്തേക്ക് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്. ഫോണ്‍ വഴിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച കോണ്‍ഗ്രസ് എംഎല്‍എ മുഖ്യമന്ത്രിയില്‍ നിന്നും 15-20 മീറ്റര്‍ അകലത്തിലാണിരുന്നതെന്നും ശാരീരിക ഇടപഴകലുണ്ടായിട്ടില്ലെന്നും സെക്രട്ടറി അശ്വിനി കുമാര്‍ വ്യക്തമാക്കി.

എംഎൽഎക്ക് കുറ്റപ്പെടുത്തൽ
ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ നിരുത്തരവാദപരമായാണ് പെരുമാറിയത് എന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. കൊവിഡ് രോഗലക്ഷണങ്ങളുളള എംഎല്‍എ പുറത്തിറങ്ങി നടക്കാന്‍ പാടുളളതായിരുന്നില്ല എന്നാണ് കുറ്റപ്പെടുത്തല്‍. അതേസമയം സാമൂഹ്യ അകലം പാലിക്കുന്നതിനെ കുറിച്ച് പറയുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം വിളിച്ചില്ലെന്നും ചോദ്യം ഉയരുന്നു.












Click it and Unblock the Notifications