ഗുജറാത്തിൽ കോൺഗ്രസിന്റെ നിർണായക നീക്കം; ഹർദികിന്റെ രാജിക്ക് പിന്നാലെ നരേഷ് പട്ടേലുമായി കൂടിക്കാഴ്ച
അഹമ്മദാബാദ്; ഗുജറാത്തിൽ ഹർദിക് പട്ടേലിന്റെ രാജി തീർത്ത ക്ഷീണം മറികടക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. പ്രമുഖ പട്ടീദാർ നേതാവ് നരേഷ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ. വ്യാഴാഴ്ച പുലര്‍ച്ചെ രാജ്‌കോട്ടിലെ നരേഷിന്റെ ഫാംഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
എ ഐ സി സി നേതാവ് രഘു ശര്‍മ, ഗുജറാത്ത് പി സി സി അധ്യക്ഷൻ ജഗദീഷ് താക്കൂർ എന്നീ നേതാക്കളടങ്ങുന്ന സംഘമായിരുന്നു നരേഷിനെ കാണാൻ എത്തിയത്. കോണ്‍ഗ്രസിന്റെ സൗരാഷ്ട്ര സോണല്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനായിരുന്നു നേതാക്കൾ രാജ്കോട്ടിലെത്തിയത്.
തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

പാടീദാര്‍ സമുദായത്തിലെ ഉപജാതിയായ ലെവ പട്ടേല്‍ വിഭാഗത്തിലെ പ്രമുഖ നേതാവാണ് നരേഷ് പട്ടേൽ. ഖോഡൽഞാം ട്രെസ്റ്റിന്റെ ചെയർമാൻ കൂടിയാണ് 56 കാരമായ നരേഷ് പട്ടേൽ. നരേഷിന്റെ ഫാമിൽ പ്രഭാത ഭക്ഷണം കഴിക്കാനായിരുന്നു തങ്ങൾ ഒത്തുകൂടിയതെന്നും വെറും സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്നും നേതാക്കൾ പ്രതികരിച്ചു. ഞങ്ങൾ എല്ലാവരും ചിന്തിൻ ശിവിറിൽ പങ്കെടുക്കാനാണ് രാജ്കോട്ടിലെത്തിയത്. അതേസമയം നരേഷ് പട്ടേലിനെ ചിന്തൻ ശിവിറിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും നേതാക്കൾ പ്രതികരിച്ചു.
മൂന്ന് ദിവസം ഹർദിക് പട്ടേൽ നരേഷ് പട്ടേൽ ഉൾപ്പെടെയുള്ള സമുദായത്തിലെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാടീദാര്‍ അനാമത് ആന്ദോളന്‍ സമിതി (പിഎ എ എസ്) കണ്‍വീനർ അല്‍പേഷ് കതേരിയ, പി എ എ എസ് ഭാരവാഹി ദിനേഷ് ബംഭാനിയ തുടങ്ങിയവരായിരുന്നു കൂടിക്കാഴ്ചയിൽ ഹർദികിനൊപ്പം ഉണ്ടായിരുന്നത്. പട്ടേൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചതിന് നന്ദി അറിയിക്കാനാണ് കൂടിക്കാഴ്ച എന്നായിരുന്നു അന്ന് നേതാക്കൾ പ്രതികരിച്ചത്.

അതേസമയം കോൺഗ്രസ് നേതാക്കളാണ് തന്നെ കൂടിക്കാഴ്ച നടത്താൻ താത്പര്യം അറിയിച്ചതെന്ന് നരേഷ് പട്ടേൽ പ്രതികരിച്ചത്. രണ്ട് ദിവസം മുമ്പ് രഘു ശർമ്മ എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഫോണിൽ വിളിച്ചു. എന്നെ കാണാനുള്ള ശർമ്മയുടെ ആഗ്രഹത്തെക്കുറിച്ച് ഏതാനും കോൺഗ്രസ് എംഎൽഎമാരും തന്നെ അറിയിച്ചു. നേതാക്കൾക്ക് സ്വാഗതം എന്നായിരുന്നു തന്റെ മറുപടി, അത് പ്രകാരം നേതാക്കൾ കൂടിക്കാഴ്ചയ്ക്കെത്തി നരേഷ് പട്ടേൽ പറഞ്ഞു.

പട്ടേൽ വിഭാഗത്തിനിടയിൽ നിർണായക സ്വാധീനമുള്ള ഹർദിക് പട്ടേലിന്റെ രാജി കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മിന്നും പ്രകടത്തിന് സഹായിച്ചത് ഹർദികിന്റെ പിന്തുണയായിരുന്നു. ബി ജെ പി കോട്ടയായ സൗരാഷ്ട്ര മേഖലയിൽ ഉൾപ്പെടെ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ പാർട്ടിക്ക് സാധിച്ചു. 29 സീറ്റായിരുന്നു ഇവിടെ കോൺഗ്രസിന് ലഭിച്ചത്.
ഈ സാഹചര്യത്തിലാണ് പട്ടേൽ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാൻ നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ പാർട്ടി നടത്തുന്നത്. നരേഷിനെ പാർട്ടിയിലെത്തിച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. നിലവിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ തക്ക ശക്തരായ നേതാക്കൾ കോൺഗ്രസിൽ ഇല്ല. എന്നാൽ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത നരേഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കെട്ടിയിറക്കുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്.
ബെംഗളൂരുവിൽ കനത്ത മഴ; വെള്ളത്തിൽ മുങ്ങി നഗരം..ചിത്രങ്ങൾ കാണാം

അതിനിനിടെ കോൺഗ്രസ് വിട്ട ഹർദിക് ഉടൻ ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് വിവരം. ഹർദിക് ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഹർദിക് ബി ജെ പിയിൽ എത്തിയാൽ നരേഷിനേയും ആം ആദ്മി പാർട്ടിയേയും പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ.












Click it and Unblock the Notifications