ഗുജറാത്ത് ഫലം: ആദ്യ നിമിഷത്തില്‍ ആഞ്ഞടിച്ച് ബിജെപി തരംഗം, വന്‍ മുന്നേറ്റം: കോണ്‍ഗ്രസ് ഏറെ പിന്നില്‍
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ നിമിഷത്തില്‍ തന്നെ ബി ജെ പിയുടെ മികച്ച മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ 40 സീറ്റുകളിലാണ് ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പത്ത് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളിലുള്‍പ്പടെയാണ് ബി ജെ പിയുടെ മുന്നേറ്റം. അതേസമയം സംസ്ഥാനത്ത് വലിയ പ്രചരണം അഴിച്ച് വിട്ടിരുന്ന ആം ആദ്മി പാർട്ടി ഗുജറാത്തില്‍ രണ്ട് സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ അധികാരം പിടിക്കുമെന്നായിരുന്നു ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആം ആദ്മി വലിയ മുന്നേറ്റമുണ്ടാക്കിയ സൂററ്റില്‍ ബി ജെ പിയാണ് മുന്നില്‍. കഴിഞ്ഞ തവണ ഇവിടെ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിന് സാധിക്കാത്ത സാഹചര്യമാണ് തുടക്കത്തില്‍ കാണുന്നത്. അതേസമയം എക്സിറ്റ് പോളുകള്‍ ഗുജറാത്തില്‍ ബി ജെ പിക്ക് വലിയ വിജയമായിരുന്നു ബി ജെ പിക്ക് പ്രവചിച്ചിരുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയ ബി ജെ പി ഇത്തവണ 182 സീറ്റിൽ 117-151 സീറ്റുകളിലും കോൺഗ്രസിന് 16 മുതൽ 51 വരെ സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം.
വിമർശകർക്ക് 'നെയ്മീന്' മറുപടിയുമായി റോബിന്: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും
ഗുജറാത്തിൽ തുടർച്ചയായി ഏഴാം തവണയും റെക്കോർഡ് നേട്ടമാണ് ബി ജെ പി ലക്ഷ്യമിടുന്നത്. പ്രതിപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും എ എ പിക്കും ഇടയില്‍ വിഭജിക്കപ്പെട്ടേക്കുമെന്ന ആശങ്കയുണ്ടായിരുന്നു. ഇത് സൂചിപ്പിക്കുന്ന തരത്തിലാണ് നിലവിലെ ഫല സൂചന. കഴിഞ്ഞ തവണ വിജയിച്ച പല സീറ്റുകളിലും ഇത്തവണ കോണ്‍ഗ്രസ് പിന്നിലായി. അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എ ഐ എം ആദ്യമായി സംസ്ഥാനത്ത് മത്സരത്തിന് ഇറങ്ങിയതും കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയാണ് മുന്നിലെങ്കിലും വ്യക്തമായ മേധാവിത്വമില്ല. പതിനൊന്ന് സീറ്റിലാണ് ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. 10 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ലീഡ്. ആകെ 68 സീറ്റുകളിലുള്ള സംസ്ഥാനത്ത് 35 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.