മോദിയുടെ ഗുജറാത്തില്‍ 25,000 കോടിയുടെ ക്രമക്കേടെന്ന് സിഎജി
ഗാന്ധിനഗര്‍: വികസനത്തിന്റെ മോദി മാതൃകയില്‍ സ്വജനപക്ഷപാതത്തിന്റേയും വഴിവിട്ട സഹായങ്ങളുടയും കറ പുരണ്ടിട്ടുണ്ടോ... ? മോദിയുടെ ഭരണകാലത്തെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് വക്കുന്നത് അത്തരം ചില സംശയങ്ങളാണ്.
25,000 കോടി രൂപയുടെ നഷ്ടമാണ് വഴിവിട്ട ഇളവുകളിലൂടെ ഗുജറാത്തിന്റെ ഖജനാവിന് സംഭവിച്ചതെന്നാണ് സിഎജി റിപ്പോര്‍ട്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വന്‍കിട വ്യവസായ ഗ്രൂപ്പുകളായ റിലയന്‍സ് പെട്രോളിയം, എസ്സാര്‍ പവര്‍, അദാനി ഗ്രൂപ്പ് എന്നിവക്ക് വഴിവിട്ട സഹായങ്ങളാണ് മോദിയുടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തു നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതുവഴി ആയിരത്തി അഞ്ഞൂറ് കോടി രൂപയുടെ ലാഭമാണത്രെ ഈ കമ്പനികള്‍ക്കെല്ലാം കൂടി ലഭിച്ചത്.
വൈദ്യുതി ഉത്പാദനത്തില്‍ വന്‍ വളര്‍ച്ച പ്രകടമാക്കിയ സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ സൗരോര്‍ജ്ജ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ആവശ്യത്തിലധികം പണം നല്‍കിയെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ഇതുവഴി നഷ്ടം സംഭവിച്ചത് ഉപഭോക്താക്കള്‍ക്കാണ്. 437.20 കോടി രൂപയുടെ അധിക ബാധ്യതയാണ് വൈദ്യുതി ഉപഭോക്താക്കള്‍ക്കുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബജറ്റ് തുക ചെലവഴിക്കുന്നതിലും സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളിലും വീഴ്ചകളേറെ സംഭവിച്ചിട്ടുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ബജറ്റില്‍ അനുവദിച്ച പതിമൂവായരം കോടി രൂപ ചെലവഴിച്ചില്ല. 9121.46 കോടിയുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റകളും സമര്‍പ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അഞ്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇത് കഴിഞ്ഞ ദിവസം ഗുജറാത്ത് നിയമസഭയില്‍ വച്ചു. വഴിവിട്ട സഹായം ലഭിച്ച കമ്പനികളില്‍ ഒന്നായ അദാനിഗ്രൂപ്പുമായി നരേന്ദ്ര മോദിക്ക് അടുത്ത ബന്ധമാണുള്ളത്.












Click it and Unblock the Notifications