നവജ്യോത് സിദ്ധു കോൺഗ്രസിൽ നിന്ന് പുറത്തേക്കോ?ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇങ്ങനെ... നിർണായകം
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പഞ്ചാബിലെ ഉൾപ്പാർട്ടി തർക്കങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത തലവേദനയായിരിക്കുകയാണ്. മുഖ്യമന്ത്രി അമരീന്ദർ സിംഗും മുൻ മന്ത്രിയും യുവ നേതാവുമായ നവജ്യോത് സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങളാണ് പ്രതിസന്ധി തീർക്കുന്നത്. അമരീന്ദറിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടരുതെന്നാണ് സിദ്ധുവും അദ്ദേഹത്തിന്റെ പക്ഷത്തെ നേതാക്കളും ഉയർത്തുന്ന വെല്ലുവിളി. ഇതോടെ ഹൈക്കമാന്റ് വിഷയത്തിൽ ഇടപെട്ടു. എന്നാൽ തർക്കത്തിൽ ദേശീയ നേതൃത്വം കൈക്കൊണ്ട തിരുമാനം കോൺഗ്രസിന് കടുത്ത വെല്ലുവിളിയായേക്കും. വിശദാംശങ്ങളിലേക്ക്
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

സിദ്ധു-അമരീന്ദർ സിംഗ് തർക്കത്തിൽ പ്രശ്ന പരിഹാരത്തിനായി ഹൈക്കമാന്റ് പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ സിദ്ധുവിനെ മന്ത്രി സഭയിൽ ഉൾപ്പെടുത്തുകയോ പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയോ ചെയ്യണമെന്നതായിരുന്നു സമിതി മുന്നോട്ട് വെച്ച നിർദ്ദേശം. എന്നാൽ അമരീന്ദർ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

ഉപമുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ സമിതി അധ്യക്ഷൻ എന്നീ പദവികളിലൊന്നു നൽകാമെന്നായിരുന്നു അമരീന്ദർ നിലപാട് കൈക്കൊണ്ടത്. എന്നാൽ ഇത് സിദ്ധുവിനും സ്വീകാര്യമായിരുന്നില്ല. ഇതോടെ ഹൈക്കമാന്റ് നേതൃത്വം ആരെ തള്ളും എന്നതായിരുന്നു ഉറ്റുനോക്കപ്പെട്ടത്. ഇപ്പോഴിതാ അമരീന്ദറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ മാറ്റില്ലെന്ന് പഞ്ചാബ് ഘടകത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് ഹരീഷ് റാവത്ത് വ്യക്തമാക്കി. മന്ത്രിസഭ വികസനം നടത്തും. പുതിയ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. സംസ്ഥാന പാർട്ടി അധ്യക്ഷൻ സുനിൽ ജാഗറിനെ മാറ്റുമെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ തന്നെ നടപടി പൂർത്തിയാക്കുമെന്നും റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിക്കപ്പെടും. അർഹമായ പദവികൾ അർഹരായവർക്ക് നൽകുമെന്നും റാവത്ത് വ്യക്തമാക്കി. സിദ്ധുവും അമരീന്ദറും തമ്മിൽ തർക്കം ഇല്ലെന്നും റാവത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം സിദ്ധു ബാദലിനെതിരെ നടത്തിയ വിമർശനത്തെ കുറിച്ച് റാവത്ത് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയ്ക്കെതിരെയല്ല അദ്ദേഹത്തിന്റെ ഇടപെടലുകൾ ശരിയായ ദിശയിലാണ്, റാവത്ത് പറഞ്ഞു.

സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സിദ്ധുവിനെ കുറിച്ച് അമരീന്ദർ യാതൊരു പരാതികളും ഉന്നയിച്ചിരുന്നില്ല. തിരുമാനങ്ങൾ എല്ലാം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് വിട്ടുനൽകുകയാണ് ചെയ്തത്. ഇത് വരും ദിവസങ്ങളിൽ പഞ്ചാബ് കോൺഗ്രസിലും നല്ല മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും റാവത്ത് പറഞ്ഞു.

അതേസമയം തന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ലേങ്കിൽ അമൃത്സർ ഈസ്റ്റ് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടിയായ സിദ്ധു കോൺഗ്രസ് വിടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ തന്നെ അമരീന്ദറുമായുള്ള തർക്കത്തെ തുടർന്ന് സിദ്ധു പാർട്ടി വിടാനുള്ള സാധ്യത ശക്തമാണെന്ന് വിലയിരുത്തലുകളുണ്ടായിരന്നു.

സിദ്ധുവിനെ പാർട്ടിയിലെത്തിക്കാൻ ആംആദ്മിക്ക് താത്പര്യമുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ആംആദ്മിക്ക് കഴിഞ്ഞിരുന്നു. സിദ്ധുവിനെ പാർട്ടിയിലെത്തിച്ചാൽ ഇക്കുറി വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ആംആദ്മിയുടെ കണക്ക് കൂട്ടൽ. അതേസമയം സിദ്ധു ബിജെപിയിലേക്ക് മടങ്ങി പോകുമോയെന്നുള്ള ചോദ്യങ്ങളും ശക്തമാണ്.
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ












Click it and Unblock the Notifications