മുൻ എംപിമാരേയും യുവാക്കളേയും ഇറക്കാൻ ബിജെപി; ഹരിയാന പോര് മുറുകും
ചണ്ഡീഗഡ്: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകൾ ബി ജെ പിയിൽ തകൃതി. കഴിഞ്ഞ ദിവസം ബി ജെ പിയുടെ ചീഫ് ഇലക്ഷൻ കമ്മിറ്റി യോഗം ചേർന്നിരുന്നു. യുവാക്കളേയും മുൻ എംപിമാർ ഉൾപ്പെടെയുള്ളവരേയും മത്സരത്തിനിറക്കാനുള്ള ആലോചനയിലാണ് നേതൃത്വം. രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ഹരിയാന മുഖ്യമന്ത്രി നയാബ് സയിനി, മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. ഓരോ മണ്ഡലത്തിൽ മൂന്നും നേതാക്കളുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. ഇവരിൽ ഏറ്റവും വിജയ സാധ്യതയുള്ളവർക്ക് നറുക്ക് വീഴും. ശനിയാഴ്ചയോടെ ആദ്യ 50 പേരുടെ പട്ടിക നേതൃത്വം പുറത്തുവിട്ടേക്കും.

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം ബി ജെ പിക്കെതിരെ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പല സിറ്റിംഗ് എം എൽ എമാർക്കും സീറ്റ് നഷ്ടമായേക്കും. നിലവിൽ 40 എം എൽ എമാരാണ് ബി ജെ പിക്കുള്ളത്. ഇതിൽ 20 എം എൽ എമാർക്ക് സീറ്റ് ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പല മന്ത്രിമാരും സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പുറത്തായേക്കും. രണ്ട് തവണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കും സീറ്റ് ലഭിച്ചേക്കില്ല.
ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്ന വിജയ സാധ്യതയുള്ള നേതാക്കൾക്ക് സീറ്റ് ലഭിച്ചേക്കും. കായിക താരങ്ങളേയും 20 യുവ സ്ഥാനാർത്ഥികളേയും നേതൃത്വം പരിഗണിച്ചേക്കും. മുതിർന്ന നേതാക്കളുടെ മക്കളും ഇക്കൂട്ടത്തിൽ പെടും. ഗുഡ്ഗാവ് എംപി റാവു ഇന്ദർജിത് സിങ്ങിൻ്റെ മകൾ ആരതി, രാജ്യസഭാ എം പി കിരൺ ചൗധരിയുടെ മകൾ ശ്രുതി, കുൽദീപ് ബിഷ്‌ണോയിയുടെ മകൻ ഭവ്യ എന്നിവർക്ക് സീറ്റ് ലഭിച്ചേക്കുമെന്നാണ് സൂചന. മറ്റ് പാർട്ടികളിൽ നിന്ന് വരുന്ന അരഡസനോളം നേതാക്കൾക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബി ജെ പി നേതാക്കൾക്കും ടിക്കറ്റ് ലഭിച്ചേക്കും. അതേസമയം മുഖ്യമന്ത്രി നയാബ് സൈനി ഇക്കുറി ലഡ്വ മണ്ഡലത്തിൽ നിന്നാകും മത്സരിക്കുകയെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നിലവിൽ കർണാലിൽ നിന്നുള്ള എം എൽ എയാണ് സൈനി.
അതിനിടെ കോൺഗ്രസിലും സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. ശനിയാഴ്ചയോടെ തന്നെ ആദ്യ പട്ടിക പുറത്തുവിടാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. 25 പേരുടെ പട്ടികയായിരിക്കും പുറത്തുവിടുക. സിറ്റിംഗ് എം പിമാർക്ക് സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു.












Click it and Unblock the Notifications