സോഷ്യൽ മീഡിയയിൽ എന്ത് ട്രെന്‍ഡാകണം? അമേരിക്കയിലെ ബിജെപിയുടെ Namo Twitter WarriorsGroup തീരുമാനിക്കും
മെയ് 12ന് കർണ്ണാടക ബാലറ്റ് പെട്ടിയിലേക്ക് നീങ്ങുമ്പോൾ വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുപിടിച്ച പ്രചാരണ തന്ത്രങ്ങളുമായി ബിജെപിയും കോൺഗ്രസും അങ്കം കനപ്പിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ഇരുപാർട്ടികളുടെയും ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമെന്ന് വിലയിരുത്തപ്പെട്ട തിരഞ്ഞെടുപ്പിനെ നേരിടാൻ സർവ വിധ സന്നാഹങ്ങളുമായാണ് ഇരുപാർട്ടികളും നിലയുറപ്പിച്ചിട്ടുള്ളത്.
കോൺഗ്രസിനായി അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപിക്കായി അമിത് ഷായും കർണ്ണാടക കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ന്യൂജെന്‍ കാലത്ത് സോഷ്യല്‍ മീഡിയ വഴി പോരാടിയില്ലേങ്കില്‍ ഒന്നും നടക്കില്ലെന്ന് എല്ലാ പാര്‍ട്ടികള്‍ക്കും വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ കര്‍ണാടകത്തില്‍ നടക്കുന്നത് ശക്തമായ സോഷ്യല്‍ മീഡിയ യുദ്ധമാണ്. യുദ്ധത്തില്‍ മുന്നിട്ട് നില്‍ക്കുന്നതോ ബിജെപി തന്നെ.

അധികാരം നേടാന്‍
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തില്‍ മുന്നിലെത്താന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ വിജയം സുനിശ്ചിതമാണെന്ന വിശ്വാസത്തിലാണ് ബിജെപി. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി വന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും ആ തരംഗം മാറ്റിയെടുക്കണം എന്നു കൂടി ബിജെപി ചിന്തിക്കുന്നുണ്ട്. ഇതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍ എന്നിവയെല്ലാം വളരെ ഫലപ്രദമായി തന്നെ ബിജെപി ഉപയോഗിക്കുന്നണ്ട്. വന്‍ ശമ്പളത്തില്‍ ജോലി ചെയ്യുന്ന കഴിവും പരിചയ സമ്പത്തുമുള്ള ബിജെപി പ്രവര്‍ത്തകരെ എത്തിച്ചാണ് ബിജെപി സൈബര്‍ പോരാളികളുടെ പട ഒരുക്കിയിരിക്കുന്നത്.

കാര്യങ്ങള്‍ തിരുമാനിക്കുന്നത് യുഎസ്
കാംബ്രിഡ്ജ് അനലിറ്റ രാജ്യത്തെ തെരഞ്ഞെടുപ്പില്‍ വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് വന്‍ വിവാദമായിരുന്നു. യുഎസ് കമ്പനിയായ അനലറ്റിക്ക ബിജെപിക്ക് അനുകൂലമായി തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്നായിരുന്നു വിവാദം. എന്നാല്‍ യുഎസ് തന്നെയാണ് കര്‍ണാടക തിരഞ്ഞെടുപ്പിലും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നാണ് പുതിയ വിവരം. ഞെട്ടണ്ട. യുഎസിലെ ബിജെപിയുടെ 'നമോ വാരിയേഴ്സ്' ആണ് ബിജെപിയുടെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടി അംഗങ്ങളും ആരാധകരുമാണ് നമോ വാരിയേഴ്സിലെ (ദി ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപി) അംഗങ്ങള്‍.

സര്‍വ്വം ബിജെപി മയം
സോഷ്യല്‍ മീഡിയ മുഴുവന്‍ ബിജെപി മയമാക്കി കോണ്‍ഗ്രസിന്‍റെ ചെറിയ വീഴ്ചകളെ പോലും ഉയര്‍ത്തി കാണിക്കുന്നതിലാണ് ഇവരുടെ പ്രധാന ശ്രദ്ധ. സമൂഹ മാധ്യമങ്ങളില്‍ എന്തായിരിക്കും ട്രെന്‍റിങ്ങ് എന്ന കാര്യമാണ് ഇവര്‍ കൂടുതലായി ശ്രദ്ധിക്കുന്നത്. ട്വിറ്ററിലെ ട്രന്‍റിങ്ങ് ഹാഷ് ടാഗുകള്‍ കണ്ടെത്തി ഇത് ബിജെപിക്ക് അനുകൂലമാക്കി എങ്ങനെ മാറ്റാം എന്ന കാര്യത്തില്‍ ഇവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇത്തരത്തില്‍ ഏതൊക്കെ വിഷയങ്ങളാണ് ഇവര്‍ ട്രെന്‍റിങ്ങ് ആക്കി മാറ്റിയിരിക്കുന്നതെന്നത് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.

##SidhuTopsinCrime...
ട്വിറ്റര്‍ ഹോം പേജുകളില്‍ ട്രെന്‍റിങ്ങ് ആകുന്ന ഹാഷ്ടാഗുകള്‍ ട്രെന്‍റിങ്ങ് ലിസ്റ്റില്‍ കാണിക്കും. ഇതില്‍ നമോ വാരിയേഴ്സ് കയറി പണി തുടങ്ങു. ഒപ്പം പ്രത്യേകം ഹാഷ് ടാഗുകള്‍ ക്രീയേറ്റ് ചെയ്ത് അത് ട്രെന്‍റിങ് ആക്കി മാറ്റാനും നമോ വാരിയേഴ്സ് പ്രത്യേകം ശ്രദ്ധിക്കും. ഭരണ വിരുദ്ധ വികാരം ഇല്ലാത്തതിനാലും ബിജെപിയുടെ യെദ്യൂരപ്പയപ്പയെന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോട് ജനങ്ങള്‍ക്ക് പ്രിയമില്ലാത്തതിനാലും വന്‍ സ്വീകരണമാണ് നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം ലഭിക്കുന്നത്. ഇത് ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നത് കൊണ്ട് തന്നെ സിദ്ധരാമയ്യക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ സിദ്ധരാമയ്യക്കെതിരായി
##SidhuTopsinCrime എന്നും അമിത് ഷായെ പ്രകീര്‍ത്തിച്ച് #ShahSaffronSurge തുടങ്ങിയവ ട്രെൻഡിങ് ആക്കിയതും നമോവാരിയേഴ്സിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ്.

വിടാതെ പിന്തുടര്‍ന്ന്
തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പലയിടങ്ങളിലായി കോണ്‍ഗ്രസുകാര്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളെ ട്രോളിയായിരുന്നു കഴിഞ്ഞ ദിവസം ബിജെപിയുടെ ട്വിറ്റര്‍ പോസ്റ്റ്. എത്ര ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും കാര്യമുണ്ടായില്ല. രണ്ട് മണിക്കൂര്‍ മഴ പെയ്തപ്പോഴേക്കും പരസ്യങ്ങളെല്ലാം പാഴ്വാക്കുകള്‍ പോലെ ഒലിച്ചു പോയി.. എന്തിന് വരുണ ദേവന്‍ പോലും സിദ്ധരാമയ്യയോട് കരുണ കാട്ടുന്നില്ലെന്നും ബിജെപി അവരുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഇത് മാത്രമല്ല നേതാക്കളെ കുറിച്ചുള്ള ട്രോളുകള്‍ തയ്യാറാക്കാന്‍ മാത്രം പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഫീല്‍ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീഡിയോയും ഫോട്ടോകളും നിമിഷങ്ങള്‍ വച്ച് കൈമാറുന്നുമുണ്ട്.അതേസമയം ബിജെപി വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസിന്‍റെ സമൂഹമാധ്യമ മേധാവി വിമര്‍ശനം ഉന്നയിച്ചിരുന്നു. വ്യാജ വാര്‍ത്ത പടച്ചുവിടാന്‍ ബിജെപിക്ക് മറ്റ് പ്ലാറ്റ്ഫോമുകള്‍ ഒന്നും ആവിശ്യമില്ലെന്നും അവര്‍ക്ക് സ്വന്തമായി അതിനായി ഒരു പ്രധാനമന്ത്രി ഉണ്ടല്ലോയെന്നുമായിരുന്നു ദിവ്യയുടെ വിമര്‍ശനം.












Click it and Unblock the Notifications