'എന്റെ മകളെ കാണാനില്ല, അവള്‍ സംസാരിക്കില്ല.. കരയാന്‍ മാത്രമേ കഴിയൂ'; ദുരന്തഭൂമിയായി ഹാത്രാസ്
ന്യൂഡല്‍ഹി: ഹാത്രാസിലെ മതപരമായ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 100 കടന്നു. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 116 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 108 സ്ത്രീകളും ഏഴ് കുട്ടികളുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഹാത്രാസില്‍ നിന്ന് കണ്ണ് നനയിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
അപകടത്തില്‍ നഷ്ടപ്പെട്ട കുടുംബത്തെയും സുഹൃത്തുക്കളെയും തേടി പലരും ഇപ്പോഴും ആശുപത്രികളിലും മറ്റും തിരയുകയാണ്. അപകടത്തില്‍ കാണാതായവരില്‍ ഛായ എന്ന 15 വയസുകാരിയും ഉള്‍പ്പെടുന്നു. ആഗ്രയില്‍ നിന്ന് സത്സംഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഛായയുടെ കുടുംബം. അപകടം നടന്നതിന് പിന്നാലെ ഛായയെ കാണാതായി എന്ന് അമ്മ പറയുന്നു.

'ഞാന്‍ അവളെ എല്ലായിടത്തും തിരയുകയാണ്. എന്റെ മകള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല. അവള്‍ക്ക് കരയാന്‍ മാത്രമേ കഴിയൂ,' അമ്മ പറയുന്നു. മകള്‍ എവിടെയാണെന്ന് ആരും പറഞ്ഞില്ല എന്നും പലരും അവിടെയും ഇവിടെയും ഉണ്ടെന്ന് പറയുന്നതല്ലാതെ തനിക്ക് അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും അമ്മ പറയുന്നു. പൊലീസിനും കുട്ടിയെ കുറിച്ച് വിവരമൊന്നുമില്ല. അതേസമയം സംഭവസ്ഥലത്ത് ചിതറി കിടക്കുന്ന തരത്തിലാണ് മൃതദേഹങ്ങള്‍ കിടക്കുന്നത്.
പ്രാദേശിക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ബസുകളിലും ടെമ്പോകളിലും മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത് കാണാം. ഹത്രാസ് ജില്ലയിലെ ഒരു മെഡിക്കല്‍ സെന്ററില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്. അലമുറയിട്ട് കരയുന്ന ബന്ധുക്കളും പരിക്കേറ്റ് വേദന കൊണ്ട് പുളയുന്നവരേയുമാണ് എല്ലായിടത്തും കാണാനാകുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ട്രക്കിലെ അഞ്ചോ ആറോ മൃതദേഹങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് ഇരിക്കുന്നതും വാഹനത്തില്‍ നിന്ന് മകളുടെ മൃതദേഹം പുറത്തെടുക്കാന്‍ സഹായിക്കണമെന്ന് ആളുകളോട് അഭ്യര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 'ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓക്‌സിജന്‍ സൗകര്യമില്ല. ചിലര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്, പക്ഷേ ശരിയായ ചികിത്സ സൗകര്യമില്ല,' ഒരു യുവാവ് ആശുപത്രിക്ക് പുറത്ത് പറഞ്ഞു.
സത്സംഗത്തിനൊടുവില്‍ ആളുകള്‍ വേദി വിടുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് ദൃക്സാക്ഷി ശകുന്തള ദേവി പിടിഐയോട് പറഞ്ഞു. അതേസമയം ഭരണകൂടത്തിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ ഭോലെ ബാബ എന്ന നാരായണ്‍ സാകര്‍ ഹരിയുടെ സത്സംഗം പരിപാടിക്കിടെയാണ് അപകടമുണ്ടായത്.
പരിപാടി അവസാനിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കാര്‍ കടന്ന് പോകുന്നതുവരെ ആളുകളെ പോകാന്‍ അനുവദിച്ചില്ല. ഇത് ഒരു ചെറിയ പ്രദേശത്ത് ആളുകള്‍ കൂടിനില്‍ക്കാന്‍ കാരണമായി. നിരവധി ആളുകള്‍ റോഡില്‍ ഉണ്ടായിരുന്നു. അതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഗ്ര അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അലിഗഡ് ഡിവിഷണല്‍ കമ്മീഷണര്‍ എന്നിവരടങ്ങുന്ന സംഘത്തെ സര്‍ക്കാര്‍ രൂപീകരിച്ചു.












Click it and Unblock the Notifications