മൂന്ന് വര്‍ഷത്തില്‍ ഏഴ് വിധികള്‍ മാത്രം... സിറിയക് ജോസഫിനെതിരെ അറ്റോണി ജനറല്‍
ദില്ലി: മുന്‍ സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ അറ്റോണി ജനറല്‍ മുകുള്‍ റൊഹാത്ഗി. സിറിയക് ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കിയതിനേയും തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിംഗ് ചീഫ് ആക്കിയതിനേയും അറ്റോണി ജനറല്‍ രൂക്ഷമായി വിമര്‍ശിച്ചു.
ജസ്റ്റിസ്സുമാരായ ജെഎസ് ഖേഹര്‍, ചെലമേശ്വര്‍, മദന്‍ ബി ലോകര്‍, കുര്യന്‍ ജോസഫ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങുന്ന ബഞ്ചിന് മുന്നിലായിരുന്നു അറ്റോണി ജനറല്‍ ആക്ഷേപം ഉന്നയിച്ചത്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്റെ ഭരണഘടനാപരമായ സാധുത സംബന്ധിച്ചുള്ള പരാതികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
സുപ്രീം കോടതി കൊളീജിയം പക്ഷപാതപരമായിട്ടാണ് നടപടിയെടുക്കുന്നതെന്ന് പോലും അറ്റോണി ജനറല്‍ ആരോപിച്ചു. ഹൈക്കോടതി ജഡ്ജിയെന്ന നിലയില്‍ മോശം പ്രകടനം കാഴ്ചവച്ച സിറിയക് ജോസഫിനെ ഒരു മതവിഭാഗത്തിന് പ്രാധാന്യം നല്‍കുന്നതിന് വേണ്ടി സുപ്രീം കോടതി ജഡ്ജിയാക്കിയെന്നാണ് ആക്ഷേപം.
മലയാളിയായ ജസ്റ്റിസ് സിറിയക് ജോസഫ് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ആകുന്നത്. വിരമിച്ചതിന് ശേഷം അദ്ദേഹത്തെ ടെലികോം പരാതിപരിഹാര ട്രൈബ്യൂണലിന്റെ മേധാവിയായി നിയമിക്കാന്‍ തീരുമാനമെടുത്തെങ്കിലും വിവാദത്തിന്റെ പേരില്‍ അത് നടന്നില്ല. പിന്നീട് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിച്ചു. ബിജെപിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു ഇത്.
സുപ്രീം കോടതി ജഡ്ജിയായിരിക്കെ ആകെ ഏഴ് വിധി ന്യായങ്ങള്‍ മാത്രമാണ് സിറിയക് ജോസഫ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും അറ്റോണി ജനറല്‍ ആരോപിച്ചു. അതില്‍ തന്നെ രണ്ടെണ്ണം മറ്റ് ജസ്റ്റിസുമാര്‍ക്കൊപ്പമുള്ളതാണെന്നും അതില്‍ തന്നെ ഒന്നോ രണ്ടോ പാരഗ്രാഫ് മാത്രമേ സിറിയക് ജോസഫ് എഴുതിയിട്ടുള്ളതെന്നും റൊഹാത്ഗി ആരോപിച്ചു.