സമ്മര്‍ദ്ദത്തിന് വഴങ്ങി രാഹുല്‍ ഗാന്ധി, ഒടുവില്‍ ഉറ്റ തോഴനെ തള്ളിപ്പറഞ്ഞു; സാം പിത്രോദ മാപ്പ് പറയണം
ദില്ലി: ബിജെപിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഒടുവില്‍ സാംപിത്രോദയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിഖ് വിരുദ്ധ കാലാപത്തെക്കുറിച്ചുള്ള സാംപിത്രോദയുടെ വിവാദപരാമര്‍ശമാമ് രാഹുല്‍ ഗാന്ധി തള്ളിയത്.
ആറാം ഘട്ടം: 59 ല്‍ ബിജെപിക്ക് നഷ്ടപ്പെടാന്‍ 44 സീറ്റുകള്‍; 20 ലേക്ക് കൂപ്പുകുത്തുമോ
ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ് ചെയര്‍മാനായ പിത്രോദയുടെ പരാമര്‍ശം പരിധി ലംഘിച്ചുവെന്നും പരാമര്‍ശത്തില്‍ അദ്ദേഹം മാപ്പ് പറയണമെന്നും രാഹുല്‍ വ്യക്തമാക്കി. സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..
നീതി നടപ്പാക്കപ്പെടും
ഞാന്‍ കരുതുന്നത് 1984 ലേത് അനാവശ്യമായ ഒരു ദുരന്തമായിരുന്നെന്നാണ്. നീതി നടപ്പാക്കപ്പെടും. അന്നത്തെ ദുരന്തത്തിന് കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ജി മാപ്പ് പറഞ്ഞിട്ടുണ്ട്. സോണിയാജി മാപ്പ് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഞങ്ങളുടെ സ്ഥാനം
ഞങ്ങളെല്ലാവരും ഇതില്‍ ഞങ്ങളുടെ സ്ഥാനം വ്യക്തമാക്കിയതാണ്. 1984 ലേത് വളരെ വലിയൊരു ദുരന്തവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സാം പിത്രോദയുടെ നിലപാടിനെ തള്ളി കോണ്‍ഗ്രസും നേരത്തെ രംഗത്ത് എത്തിയിരുന്നു.
വ്യക്തികളുടെ അഭിപ്രായങ്ങള്‍
വ്യക്തികളുടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്‍റെ നിലപാടുകളല്ലെന്നായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രതികരണം. ഇതിന് പിന്നാലെയായിരുന്നു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തിയത്. വിവാദ പരമാര്‍ശത്തില്‍ സം പിത്രോദയും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
പിത്രോദ വ്യക്തമാക്കുന്നത്
തന്‍റെ വാക്കുകള്‍ ബിജെപി വളച്ചൊടിച്ചുവെന്നാണ് പിത്രോദ വ്യക്തമാക്കുന്നത്. സംഭവിച്ചത് വളരെ കഷ്ടമായിപ്പോയി എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ തന്‍റെ ഹിന്ദി മോശമായതിനാല്‍, പറഞ്ഞു വന്നപ്പോള്‍ പിഴവ് സംഭിവച്ചതാണ്. അഭിപ്രായം തെറ്റായി വ്യഖ്യാനിക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പിത്രോദ പറഞ്ഞു.
വിവാദ പരാമര്‍ശം ഉണ്ടാവുന്നത്
1984 ല്‍ സിഖുകാരെ കൊലപ്പെടുത്താനുള്ള നിര്‍ദേശം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസില്‍നിന്നാണു നല്‍കിയതെന്ന് കലാപം അന്വേഷിച്ച നാനാവതി കമ്മിഷന്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോഴാണ് സാം പിത്രോദയുടെ വിവാദ പരാമര്‍ശം ഉണ്ടാവുന്നത്.
അത് സംഭവിച്ചു
അത് സംഭവിച്ചു, അതുകൊണ്ട് എന്താണ്?എന്നായിരുന്നു സാംപിത്രോദയുടെ പ്രതികരണം. പിത്രോദയക്കെതിരെ ശക്തമായ വിമര്‍ശനമായിരുന്നു ബിജെപി നേതാക്കള്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവിന്‍റെ വാക്കുകള്‍ പാര്‍ട്ടിയുടെ ധാര്‍ഷ്ട്യം കാണിക്കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ വിമര്‍ശനം.
മോദി
1984 ലെ സിഖ് കലാപത്തില്‍ പങ്കാളിത്തമുണ്ടെന്ന് കരുതുന്ന നേതാക്കള്‍ക്ക് മുഖ്യമന്ത്രി പദം സമ്മാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തുവരുന്നതെന്നും മോദി ആരോപിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അടുത്തിടെ മുഖ്യമന്ത്രിയാക്കിയ കമല്‍നാഥിലേക്കായിരുന്നു മോദിയുടെ ആരോപണത്തിന്‍റെ മുനകള്‍ നീണ്ടത്.
പ്രതിഷേധം കടുപ്പിച്ച് ബിജെപി
മോദിക്ക് പിന്നാലെ 1984 ലെ സിഖ് വിരുദ്ധ കാലപത്തെക്കുറിച്ചുള്ള സാം പിത്രോദയുടെ പ്രസ്താവനയക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി വക്താവ് സമ്പിത് പാത്രയും രംഗത്ത് എത്തിയിരുന്നു. സിഖ് വിഭാഗത്തിന്‍റെ വികാരങ്ങൾക്ക് വില കല്പിക്കാത്ത പരാമർശമാണ് കോൺഗ്രസ് ഓവർസീസ് അധ്യക്ഷന്‍റേതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സിഖ് വംശജരെ
സിഖ് വംശജരെ കോണ്‍ഗ്രസ് ദേശവിരുദ്ധരായി ചിത്രീകരിക്കുകയാണ്. സിഖ് വിരുദ്ധ മനോഭാവം ഇപ്പോഴും വെച്ചു പുലര്‍ത്തുന്ന കോണ്‍ഗ്രസിന്‍റെ മനോഭാവത്തില്‍ ഈ മാസം 23 ന് ജനം മറുപടി നല്‍കും. സിഖ് വിഭാഗത്തെ അവഹേളിച്ച സാം പിത്രോദയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും സമ്പിത് പാത്ര അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് അനുകൂലികള്‍
സിഖ് വിരുദ്ധ കലാപത്തിന്‍റെ ദൃക്സാക്ഷിയായ നിര്‍പ്രീത് കൗറും സമ്പിത് പാത്രയ്ക്കൊപ്പം പത്രസമ്മേളനത്തില്‍ നടന്നു. 1984 കലാപത്തിനിടെ കോണ്‍ഗ്രസ് അനുകൂലികള്‍ തന്‍റെയുള്‍പ്പടേയുള്ളവരുടെ വീടുകള്‍ക്ക് തീയിട്ടെന്നായിരുന്നു നിര്‍പ്രീത് കൗറിന്‍റെ ആരോപണം