മഴയും ഇടിമിന്നലും ഡൽഹിയിൽ പ്രതിരോധ മന്ത്രിയുടേത് ഉൾപ്പെടെയുള്ള വിമാനങ്ങൾ വഴിതിരിച്ച് വിട്ടു
ഡൽഹി: ഡൽഹിയിലെ കനത്ത ഇടിമിന്നലിനേയും മഴയേയും തുടർന്ന് പതിനൊന്നോളം വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനങ്ങൾ ഉൾപ്പെടെയുള്ള വിമാനങ്ങളാണ് കഴിഞ്ഞ ദിവസം വഴി തിരിച്ചുവിട്ടത്. ലഖ്നൗവിലും ജയ്പൂരിലും ആണ് ഈ വിമാനങ്ങൾ ലാന്റ് ചെയ്തത്. കനത്ത മഴ ഡൽഹിയിലെ വിമാന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ കാരണമായി. പുതുക്കിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി എയർലൈനുകളുമായി ബന്ധപ്പെടാൻ ഡൽഹി എയർപോർട്ട് അധികൃതർ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
"മോശമായ കാലാവസ്ഥ, ഡൽഹി എയർപോർട്ടിലെ ഫ്ലൈറ്റ് പ്രവർത്തനങ്ങളെ ബാധിച്ചു. പുതുക്കിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാൻ യാത്രക്കാർ അഭ്യർത്ഥിക്കുന്നു," ഡൽഹി എയർപോർട്ട് അതിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിക്കുകയായിരുന്നു. ആഴ്ചകളോളം ആയി കടുത്ത ചൂട് അനുഭവിക്കുന്ന ഡൽഹി നിവാസികൾക്ക് ഈ മഴ ചെറിയ ആശ്വാസം ആയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ 49-50 ഡിഗ്രി സെൽഷ്യസ് ഉയർന്ന ചൂടാണ് ഡൽഹിയിലും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച നഗരത്തിന്റെ അടിസ്ഥാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിൽ സാധാരണ താപനിലയേക്കാൾ മൂന്ന് ഡിഗ്രിയിലധികം ഉർന്ന് 43.6 ഡിഗ്രിയായിരുന്നു. ശനിയാഴ്ച ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭാഗികമായി മേഘാവൃതമായ ആകാശവും മഴയും അടുത്ത മൂന്ന് നാല് ദിവസത്തേക്ക് ഡൽഹിയിലെ ചൂട് കുറക്കാൻ സഹായിച്ചേക്കും. അതേ സമയം പഞ്ചാബിലും ഹരിയാനയിലും ചെറിയ തോതിൽ ചുഴലിക്കാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ചൊവ്വാഴ്ചയോടെ ഡൽഹിയിലെ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസായി കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത ഒരാഴ്ചത്തേക്ക് പ്രദേശത്ത് ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയില്ലെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റിലെ വൈസ് പ്രസിഡന്റ് മഹേഷ് പലാവത്ത് പറഞ്ഞു. അതേ സമയം അസമിൽ ഉണ്ടായ പ്രളദുരിതത്തിൽ 14 പേർ മരിച്ചു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം നാല് പേർക്കാണ് പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 29 ജില്ലകളിലായി 7.12 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേന ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.
Recommended Video