രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മികച്ചത്? നരേന്ദ്ര മോദിയുടെ ഉത്തരം ഇങ്ങനെ
ദില്ലി: 2014ല്‍ മോദിക്ക് നേരിടാന്‍ പ്രതിപക്ഷത്ത് ഒത്ത എതിരാളികള്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ എത്തിയപ്പോഴേക്കും പ്രതിപക്ഷത്തെ നേതാക്കള്‍ കരുത്തരായി മാറിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മോദിക്ക് മുന്നില്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്നു.
രാഹുല്‍ ഗാന്ധിയേയും നെഹ്രുവിനേയും ഗാന്ധി കുടുംബത്തെ അപ്പാടെയും കടന്നാക്രമിക്കുക മോദിയുടെ പതിവാണ്. എന്നാല്‍ ഒരിക്കല്‍ പോലും രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞ് മോദി ആക്രമിച്ചിട്ടില്ല. അതെന്ത് കൊണ്ടെന്ന് മോദി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

വാർത്താസമ്മേളനം വിളിക്കാത്ത പ്രധാനമന്ത്രി
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ ഒരിക്കല്‍ പോലും വാര്‍ത്താ സമ്മേളനം വിളിക്കുകയോ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിടുകയോ ചെയ്തിട്ടില്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി അഭിമുഖം നല്‍കിയിരിക്കുന്നതാവട്ടെ ബിജെപി അനുകൂല ചാനലുകളായ റിപ്പബ്ലിക് ടിവി പോലുളള മാധ്യമങ്ങള്‍ക്ക് മാത്രമാണ്.

മോദിയുടെ അഭിമുഖം
ഈ അഭിമുഖങ്ങള്‍ നേരത്തെ ആസൂത്രണം ചെയ്ത് തയ്യാറാക്കിയവയാണ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ റിപ്പബ്ലികിനെ കൂടാതെ എബിപി ന്യൂസ് ചാനലിനും മോദി അഭിമുഖം നല്‍കിയിരിക്കുകയാണ്. രാഹുലും പ്രിയങ്കയും ഈ അഭിമുഖത്തില്‍ വിഷയങ്ങളായി.

രാഹുലോ പ്രിയങ്കയോ
ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിയാണോ പ്രിയങ്ക ഗാന്ധിയാണോ മികച്ച നേതാവ് എന്ന ചോദ്യം രാജ്യത്തെ ജനങ്ങളുടെ മനസ്സിലുണ്ട്.. അതേ ചോദ്യം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിലുമെത്തി. ആദ്യമായാണ് മോദി ഇത്തരം ചോദ്യത്തിന് മറുപടി നല്‍കുന്നത്.

രണ്ട് പേരെയും അറിയില്ല
തനിക്ക് അവരെ രണ്ട് പേരെയും വ്യക്തിപരമായി അറിയില്ല എന്നാണ് മോദി മറുപടി നല്‍കിയത്. അവരുമായി ഇടപഴകാന്‍ തനിക്ക് ഒരു അവസരവും ഇതുവരെ ലഭിക്കുകയുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ അവരെ വിലയിരുത്താന്‍ തനിക്ക് യാതൊരു വിധത്തിലുമുളള അവകാശവും ഇല്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഒരിക്കലും പേര് പറഞ്ഞില്ല
ആരാണ് മികച്ച നേതാവ് എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ പ്രശ്‌നമാണ്. അവര്‍ക്ക് ആരെയും അവരുടെ നേതാവായി തിരഞ്ഞെടുക്കാം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷനെ കടന്നാക്രമിക്കുമ്പോഴും എന്തുകൊണ്ട് അദ്ദേഹത്തിന്റെ പേര് ഒരിക്കല്‍ പോലും പറയുന്നില്ല എന്ന ചോദ്യവും അഭിമുഖത്തില്‍ ഉയര്‍ന്നു.

പേര് പറയാൻ ധൈര്യമില്ല
താന്‍ അദ്ദേഹത്തിന്റെ പേര് പറയുന്നുണ്ടോ ഇല്ലയൊ എന്നതിനെ കുറിച്ച് എന്തിനാണ് മാധ്യമങ്ങള്‍ ഇത്രയേറെ വേവലാതിപ്പെടുന്നത് എന്നാണ് മോദി മറുചോദ്യം ഉന്നയിച്ചത്. രണ്ടാമത് താന്‍ വരുന്നത് ചായക്കച്ചവടം നടത്തുന്ന സാധാരണ കുടുംബത്തില്‍ നിന്നാണ്. ഗാന്ധി ഫാമിലി വലിയ പേരുകാരാണെന്നും തനിക്ക് അവരുടെ പേര് പറയാനുളള ധൈര്യമില്ലെന്നും മോദി പറഞ്ഞു.

ഏത് ഭാഗത്തും ആര്‍ക്കും മത്സരിക്കാം
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ രാജ്യത്തിന്റെ ഏത് ഭാഗത്തും ആര്‍ക്കും മത്സരിക്കാം എന്നാണ് മോദി ഉത്തരം നല്‍കിയത്. അത് തന്റെ പരിഗണനയില്‍ വരുന്ന വിഷയമല്ല. രാജ്യത്തിന്റെ ഭരണഘടന അതിനുളള അവകാശം എല്ലാ പൗരന്മാര്‍ക്കും നല്‍കിയിട്ടുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അമേഠി വിട്ടത് എന്തിന്
രാഹുല്‍ ഗാന്ധി അമേഠി വിട്ടതിനെ കുറിച്ച് ചര്‍ച്ച ആരംഭിച്ചത് മാധ്യമങ്ങളാണ്. രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിക്ക് അമേഠി ഉപേക്ഷിക്കേണ്ടി വന്നു എന്ന ചോദ്യം ബിജെപിക്ക് ഉയര്‍ത്താവുന്നതും ചര്‍ച്ചയാക്കാവുന്നതുമാണ് എന്നും നരേന്ദ്ര മോദി അഭിമുഖത്തില്‍ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications