ഉത്തരേന്ത്യയിൽ കനത്ത മഴ; പതിനൊന്ന് മരണം... പഞ്ചാബിൽ റെഡ് അലേർട്ട്!!! മഴ തുടരുമെന്ന് മുന്നറിയിപ്പ്
ദില്ലി: ഉത്തരേന്ത്യയിൽ മഴ ശക്തമാകുന്നു. മഴക്കെടുതികളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 11 ആയി. കശ്മീരിർ, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മഴ കൂടുതൽ നാശം വിതയ്ക്കുന്നത്. പഞ്ചാബിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉത്തരേന്ത്യയിൽ വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ്. പഞ്ചാബിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. വ്യാപക കൃഷിനാശമാണ് സംസ്ഥാനത്തുണ്ടായത്.
ഹരിയാനയിൽ കാറ്റിൽ വീട് തകർന്ന് വീണ് മധ്യവസ്കൻ മരിച്ചു. കശ്മീരിൽ കനത്ത മണ്ണിടിച്ചിലിൽ 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. ഇവിടെ കുടുങ്ങിക്കിടന്ന 29 പേരെ രക്ഷാപ്രവർത്തകരെത്തി പുറത്തെത്തിച്ചു.
Read More:വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു; മകൾ മരിച്ചു
ഹിമാചലിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ അഞ്ച് പേർ മരിച്ചു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കുളു ജില്ലയിൽ കുടുങ്ങിക്കിടന്ന 21 പേരെ പുറത്തെത്തിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ തകർന്നു, റോഡുകൾ ഒലിച്ചുപോയി. നിരവധിയാളുകൾ ഇനിയും കുടിങ്ങിക്കിടക്കുന്നുണ്ട്.
ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഉത്താരഖണ്ഡിൽ റോഡുകൾ തകർന്നതോടെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ട് കിടക്കുകയാണ്. ദില്ലിയിലും മഴ ശക്തമായതോടെ ഗതാഗത സംവിധാനം താറുമാറായി.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ദില്ലി, മേഘാലയ, ആസ്സാം അടക്കമുള്ള സംസ്ഥാനങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.