ഹിമാചലിൽ ബിജെപിയിൽ പ്രതിസന്ധി; അടവുകളിറക്കി വിമതർ, തലപുകഞ്ഞ് നേതൃത്വം
ദില്ലി: ഹിമാചൽ പ്രദേശിൽ ആഭ്യന്തര തർക്കത്തിൽ ഉലഞ്ഞ് ബി ജെ പി. ശക്തമായ ഭരണ വിരുദ്ധ വികാരം സംസ്ഥനത്ത് അലയടിക്കെയാണ് ഉൾപാർട്ടി തർക്കങ്ങളും പാർട്ടിക്ക് തലവേദന തീർക്കുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ നിന്നും സിറ്റിംഗ് എം എൽ എമാരെ ഒഴിവാക്കിയതും ചില നേതാക്കളുടെ മണ്ഡലം മാറ്റിയ നടപടിയുമാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം.
സീറ്റുമാറ്റത്തെ ചൊല്ലിയും തങ്ങളുടെ നേതാവിന് സീറ്റ് ലഭിക്കാത്തതിനെ ചൊല്ലിയുമെല്ലാം നേതാക്കളും പ്രവർത്തകരും പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തി കഴിഞ്ഞു.

മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ ജില്ലയായ മാണ്ഡിയിലും തൊട്ടടുത്ത ജില്ലയായ കാംഗറയിലുമായി 15 ഓളം മണ്ഡലങ്ങളിൽ നേതാക്കൾ നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. പാർട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പലരും സ്വതന്ത്രരായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്വതന്ത്രരായി മത്സരിക്കാൻ നാമനിർദ്ദേശ പട്ടിക സമർപ്പിച്ച വിമതരിൽ പാർട്ടിയുടെ മീഡിയ ഇൻചാർജായിരുന്ന മാണ്ഡി സദറിൽ നിന്നുള്ള ബിജെപി നേതാവ് പ്രവീൺ ശർമ്മ, നലഗഡ് എംഎൽഎ കെ.എൽ. താക്കൂർ, ഹമീർപൂർ ജില്ലാ പരിഷത്ത് മുൻ വൈസ് പ്രസിഡന്റ് നരേഷ് ദർജി തുടങ്ങിയ നേതാക്കൾ ഉൾപ്പെടുന്നു.

ജലമന്ത്രി മഹേന്ദ്ര സിംഗ് താക്കൂറിന്റെ മകളും ബി ജെ പി മഹിളാ മോർച്ച ജനറൽ സെക്രട്ടറിയുമായ വന്ദന ഗുലേറിയയുടെ പ്രഖ്യാപനവും ബി ജെ പി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സഹോദരൻ കൂടിയായ രജത് താക്കൂറിന് സോളൻ ജില്ലയിലെ ധർമപൂരിയിൽ സീറ്റ് നൽകിയതാണ് വന്ദനയെ ചൊടിപ്പിച്ചത്. ഇതോടെ ഇവർ പദവി രാജിവെയ്ക്കുകയും മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അതുപോലെ കർസോഗിലെയും ദരംഗിലെയും ബിജെപി എംഎൽഎമാരായ ഹിരാൾ ലാൽ, ജവഹർ താക്കൂർ എന്നിവരും സ്വതന്ത്രരായി മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് നിഷേധിക്കപ്പെട്ട സർക്കാഘട്ടിലെ സിറ്റിംഗ് എം എൽ എ കേണൽ ഇന്ദർ സിംഗ് ബി ജെ പി വിമതൻ ചന്ദൻ മോഹന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ നേതാക്കൾ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയതോടെ പ്രശ്ന പരിഹാരത്തിനുള്ള സാധ്യത തേടുകയാണ് നേതൃത്വം.

അതേസമയം കോൺഗ്രസിൽ നിന്നും ബി ജെ പിയിലെത്തിയവരെയാണ് നേതൃത്വം പരിഗണിക്കുന്നത് എന്ന ആക്ഷേപവും നേതാക്കൾ ഉയർത്തുന്നുണ്ട്. മാത്രമല്ല പ്രാദേശിക നേതൃത്വവുമായി യാതൊരു ചർച്ചയും നടത്താതെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും നേതാക്കളിൽ ചിലർ വിമർശിക്കുന്നു. അതേസമയം ഇത്തരം വിഷയങ്ങളിൽ അടിയന്തര പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ബി ജെ പി കനത്ത തിരിച്ചടിയാകും നേരിടേണ്ടി വരികയെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത്.

68 അംഗ ഹിമാചലിൽ നവംബർ 12 നാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ പതിവ് അനുസരിച്ച് ഒരു കക്ഷിക്കും അധികാര തുടർച്ച ലഭിച്ചിട്ടില്ല. എന്നാൽ ഇത്തവണ അത് തിരുത്തിക്കുറിക്കുമെന്നാണ് ബിജെപി അവകാശവാദം. അതേസമയം അട്ടിമറിയൊന്നും സംഭവിക്കില്ലെന്നും ബി ജെ പിയെ വീഴ്ത്തി ഭരണം പിടിക്കാനാകുമെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം.












Click it and Unblock the Notifications