കര്‍സേവകരുടെ ഭീഷണിക്ക് പുല്ലുവില, ഹിന്ദു യുവാവ് രക്ഷിച്ചത് 8 മുസ്ലീങ്ങളെ; ബാബ്‌റി തകര്‍ച്ചയിലെ അറിയാത്ത കഥ
അയോധ്യ: ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ മുപ്പതാം വാര്‍ഷികമാണ് ഡിസംബര്‍ ആറിന്. 1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ മതേതരത്വത്തിനേറ്റ വലിയ മുറിപ്പാടായിരുന്നു ബാബ്‌റി മസ്ജിദ് തകര്‍ച്ച. 30 വര്‍ഷങ്ങള്‍ക്കിപ്പുറം ഹിന്ദുത്വവാദികളുടെ ആഗ്രഹം പോലെ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയാണ്. രാജ്യത്തെ ഹിന്ദു - മുസ്ലീം വേര്‍തിരിവിന്റെ ഏറ്റവും മോശവും അപകടകരവുമായ ഉദാഹരണമായിരുന്നു ബാബ്‌റി തകര്‍ച്ച എന്നാണ് പലരും വിശേഷിപ്പിച്ചത്.
എന്നാല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് മുസ്ലീം കുടുംബങ്ങളെ ജീവന്‍ പണയം വെച്ച് രക്ഷിച്ച ഒരു 70 കാരനുണ്ട് ഇന്നും അയോധ്യയില്‍. പരാഗ് ലാല്‍ യാദവ് എന്ന അന്നത്തെ 40 കാരന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചെടുത്തത് എട്ട് മുസ്ലീം കുടുംബങ്ങളെ ആണ്. ആ കഥ ദി ക്വിന്റ് ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെയാണ്...
അയോധ്യയില്‍ വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന രണ്ട് ഹിന്ദു മുസ്ലീം സ്ത്രീകളായിരുന്നു ബാദ്കി അമ്മയും തന്റെ ഉമ്മയും എന്ന് റസിയ ഖാട്ടൂണ്‍ പറയുന്നു. റസിയയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു ബാദ്കി. റസിയയുടെ വാക്കുകള്‍ ഇങ്ങനെയാണ്.. എന്റെ അമ്മയും ബദ്കി അമ്മയും കുടുംബം പോലെയായിരുന്നു. ഒരു രാത്രിയിലാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്നത്. പിറ്റേന്ന് രാവിലെ, കര്‍സേവകര്‍ ഞങ്ങളുടെ പ്രദേശത്ത് ഉണ്ടെന്ന് ഞാന്‍ കേട്ടു.
രണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനി
അക്രമം ഉണ്ടായി, അപ്പോഴേക്കും വീല്‍ചെയറിലായിരുന്ന ഉമ്മയെയും കൂട്ടി ഞാന്‍ ഞങ്ങളുടെ അയല്‍വാസിയായ ബാദ്കി അമ്മയുടെ വീട്ടില്‍ അഭയം തേടി. ബദ്കി അമ്മയുടെ മകന്‍ പരാഗ് ലാല്‍ യാദവും അദ്ദേഹക്കിന്റെ കൗമാരക്കാരായ രണ്ട് ആണ്‍മക്കളും ഒരു നിമിഷം പോലും പാഴാക്കിയില്ല, അവര്‍ ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടു. ഞങ്ങളെ മാത്രമല്ല, പിന്നീട് രണ്ട് ദിവസങ്ങൡലായി എട്ട് മുസ്ലീങ്ങളെ ആണ് അവര്‍ ഇത്തരത്തില്‍ രക്ഷിച്ചത്.
ബാബറി മസ്ജിദ് തകര്‍ത്ത് മുപ്പത് വര്‍ഷത്തിന് ശേഷവും പരാഗും റസിയയും അടുത്തടുത്ത വീടുകളില്‍ ആണ് താമസിക്കുന്നത്. സംഭവത്തെ കുറിച്ച് പരാഗ് യാദവ് പറയുന്നത് ഇങ്ങനെയാണ്. മസ്ജിദ് തകര്‍ത്തതായി ഞങ്ങള്‍ക്കറിയാമായിരുന്നു. പെട്ടെന്ന് റസിയയും അമ്മയും വീട്ടിലെത്തി. ഞങ്ങള്‍ അവരെ പെട്ടെന്ന് അകത്തേക്ക് കടത്തി. വളരെ പിരിമുറുക്കമുള്ള അന്തരീക്ഷമായിരുന്നു അപ്പോള്‍. ആ ഇടവഴിയോട് ചേര്‍ന്ന് ഏഴ് മുസ്ലീം വീടുകള്‍ ഉണ്ടായിരുന്നു.
റസിയയുടെ വീട് ഭാഗികമായി കത്തിനശിച്ചു. അവളുടെ സഹോദരനെ കാണാതായി. അവന്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. മറ്റ് മുസ്ലീം വീടുകളും കത്തിച്ചു. റസിയയും ഉമ്മയും ഞങ്ങളുടെ വീട്ടില്‍ ആണ് എന്ന് കര്‍സേവകര്‍ക്ക് മനസിലായി. അവരെ പുറത്തിറക്കണം എന്നും എന്തിനാണ് മുസ്ലീങ്ങളെ സംരക്ഷിക്കുന്നത് എന്നും അവര്‍ ചോദിച്ചു. ഇക്കാലത്ത് ഒരു പാര്‍ക്കിലായിരുന്നു പരാഗ് ജോലി ചെയ്തിരുന്നത്.
ഒരു മുസ്ലീം കുടുംബത്തെ ആ പാര്‍ക്കില്‍ ഒളിപ്പിച്ചു. അവരെ ഇറക്കിവിടാന്‍ ആവശ്യപ്പെട്ട് വന്നവരോട് പുല്ലുവെട്ടുന്ന യന്ത്രം എടുത്താണ് പരാഗ് ലാല്‍ യാദവ് പ്രതികരിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറി തങ്ങളെ അപായപ്പെടുത്താന്‍ ആരും ധൈര്യപ്പെട്ടില്ല എന്നും ആ സമയത്ത് പരാഗിന്റെ ശരീരപ്രകൃതി ഗുസ്തിക്കാരന്റേതിന് സമമായതിനാലായിരിക്കാം ഇത് എന്നായിരുന്നു റസിയ പറഞ്ഞത്.
ഡിസംബര്‍ 7 ന് രാത്രി ഗംഗാ ഗിരിയ്ക്കൊപ്പം ഡ്യൂട്ടിയിലായിരുന്നു പരാഗ്. അന്ന് പാര്‍ക്കിലെ മുറിക്കുള്ളിലാക്കി ഒരു മുസ്ലീം കുടുംബത്തെ ഇരുവരും സംരക്ഷിച്ചു. ബി ജെ പി അനുഭാവിയായിരുന്ന ഹസന്‍ ഹൈദറിന്റെ കുടുംബത്തെ ആണ് പരാഗ് രക്ഷിച്ചത്. അന്ന് അദ്ദേഹം മസ്ജിദ് തകര്‍ക്കുന്നതിനെ അനുകൂലിച്ചിരുന്നു. പിന്നീട് ഒരു ദിവസം കഴിഞ്ഞ്, അവന്‍ കൊല്ലപ്പെട്ടു. മുസ്ലീങ്ങളെ സംരക്ഷിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വന്നേക്കാം എന്ന് പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാഗിന്റെ മ്കന്‍ അജയ് പറയുന്നു.
പക്ഷേ ഞങ്ങള്‍ അത് ചെയ്തില്ല. കാരണം അവരുടെ അമ്മമാരും സഹോദരിമാരും ഞങ്ങളുടെ അമ്മമാരും സഹോദരിമാരുമാണ്, ഞങ്ങള്‍ ഒരുമിച്ചാണ് വളര്‍ന്നത്, അജയ് പറഞ്ഞു. ഞങ്ങള്‍ നല്ലതും മോശവുമായ സമയങ്ങളില്‍ ഒന്നിച്ച് ഉണ്ടായിരുന്നവരാണ്. പിന്നെങ്ങനെ അവരോട് വിദ്വേഷം സൂക്ഷിക്കാനാകും. എനിക്ക് എന്ത് സംഭവിച്ചാലും വേണ്ടില്ല റസിയക്കും അവളുടെ അമ്മയ്ക്കും ഒരു പോറല്‍ പോലും ഏല്‍ക്കരുത് എന്നാണ് തന്റെ അമ്മ ബദ്കി തന്നോട് പറഞ്ഞത് എന്ന് പരാഗ് പറയുന്നു. അതേസമയം ഇപ്പോള്‍ കാര്യങ്ങള്‍ പഴയതുപോലെയല്ലെന്ന് പരാഗ് പറയുന്നു.
നേരത്തെ, കൂടുതല്‍ ഹിന്ദു-മുസ്ലിം ഐക്യം ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതെല്ലാം പോയി, വളരെ സങ്കടകരമാണ് ഇത് എന്നായിരുന്നു പരാഗ് പറഞ്ഞത്. അതേസമയം അന്നത്തെ സാഹചര്യം ഇന്നാണെങ്കിലും താന്‍ ഇത് തന്നെയായിരിക്കും ചെയ്യുക എന്നാണ് പരാഗ് പറയുന്നത്.