അതിര്‍ത്തി മാറി പുലിവാലുപിടിച്ച് കേന്ദ്രം, വാർഷിക റിപ്പോർട്ടില്‍ സ്പെയിൻ- മൊറോക്കോ അതിര്‍ത്തി!!!
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ടിലാണ് ചിത്രം മാറി അച്ചടിച്ചിട്ടുള്ളത്
ദില്ലി: ഇന്ത്യ- പാക് അതിർത്തിയ്ക്ക് പകരം മൊറോക്കോ- സ്പെയിൻ അതിർത്തിയുടെ ചിത്രം നൽകിയ ആഭ്യന്തര മന്ത്രാലയം വിവാദത്തിൽ. ഇന്ത്യ- പാക് അതിർത്തിയിൽ സ്ഥാപിച്ച ഫ്ലൈഡ് ലൈറ്റുകളുടെ രാത്രിയിലെടുത്ത ചിത്രമാണ് കേന്ദ്രത്തെ വിവാദത്തിൽ മുക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ടിലാണ് ചിത്രം മാറി അച്ചടിച്ചിട്ടുള്ളത്.
സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ബിഎസ്എഫ് അധികൃതരോട് വിശദീകരണം തേടിയതായി ആഭ്യന്തര മന്ത്രാലയ സെക്രട്ടറി രാജീവ് മെഹർഷി പറഞ്ഞു. വാര്‍ഷിക റിപ്പോര്‍ട്ടിന്‍റെ 40മത്തെ പേജില്‍ ഉള്‍പ്പെടുത്തിയ ചിത്രം മന്ത്രാലത്തിന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റാണങ്കില്‍ ക്ഷമചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രെയിന്‍ ശ്രീലങ്കയുടെത് ആയാലും അഭിമാനം ഇന്ത്യയ്ക്ക്!! മോദി സർക്കാരിനെ നാണം കെടുത്തി കിടിലൻ പരസ്യം
സ്പാനിഷ് ഫോട്ടോഗ്രാഫര്‍ സാവിയേര്‍ മൊയാനോ 2006ല്‍ പകര്‍ത്തിയ ചിത്രമാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തിയില്‍ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ 2043.76 കിലോമീറ്റര്‍ നീളത്തില്‍ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കാനായിരുന്നു കേന്ദ്രത്തിന്‍റെ തീരുമാനം.
മോദി സർക്കാരിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മാധ്യമങ്ങൾക്ക് നൽകിയ പരസ്യത്തിലും സർക്കാരിന് അബദ്ധം സംഭവിച്ചിരുന്നു. ഗതാഗത രംഗത്ത് മോദി സർക്കാരിന്‍റെ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പരസ്യത്തില്‍ ശ്രീലങ്കയിൽ വച്ച് മോദി ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ ട്രെയിൻ സര്‍വ്വീസിന്‍റെ ചിത്രമായിരുന്നു നൽകിയിരുന്നത്. കേന്ദ്രസർക്കാരിന് വേണ്ടി ഡയറക്ടറേറ്റ് ഓഫ് അഡ്വൈർട്ടൈസിംഗ് ആൻഡ് വിഷ്വൽ പബ്ലിസിറ്റി തയ്യാറാക്കിയ പരസ്യത്തില്‍ ശ്രീലങ്കയിലെ തലൈമന്നാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ചിത്രമാണ് നല്‍കിയിരുന്നത്.