23 കാരന്‍ ഐഎസ്ഐയുടെ ഹണിട്രാപ്പിൽ! ചോർത്തിയത് സൈനിക ക്യാമ്പുകളുടെ വിവരങ്ങൾ
ചണ്ഡിഗഡ്: പാക് രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐയുടെ ഹണിട്രാപ്പിൽ വീണ യുവാവ് അറസ്റ്റിൽ. 23 കാരനായ യുവാവാണ് റോത്തക്കിൽ നിന്ന് അറസ്റ്റിലായത്. റിക്രൂട്ട്മെന്റിനായി സന്ദർശിച്ചിട്ടുള്ള ഇന്ത്യൻ സൈനിക ക്യാമ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണ് യുവാവ് പാക് ഐഎസ്ഐയ്ക്ക് കൈമാറിയത്. കേസിൽ ഗൗരവ് കുമാറാണ് റോത്തക് മോഡൽ ടൗണിൽ നിന്ന് അറസ്റ്റിലാവുന്നത്. ഞായറാഴ്ചയായിരുന്നു അറസ്റ്റ്.
കേന്ദ്ര ഇന്റലിജൻസ് ഏജന്‍സികളിൽ നിന്ന് ലഭിച്ചിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് സൂപ്രണ്ട് പങ്കജ് നെയിൻ വ്യക്തമാക്കി. ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നേരത്തെ മാര്‍ച്ചിൽ അമൃത്സറിൽ നിന്ന് രവികുമാർ എന്ന യുവാവും അറസ്റ്റിലായിരുന്നു. പാക് ഐഎസ്ഐയ്ക്ക് ഇന്ത്യൻ സൈനിക ക്യാമ്പുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറിയതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

സൈനിക റിക്രൂട്ട്മെന്റിൽ പങ്കെടുക്കാന്‍
സോനേപ്പട്ട് ജില്ലയിലെ ഗനോർ സ്വദേശിയാണ് അറസ്റ്റിലായ ഗൗരവ് കുമാര്‍. ഫേസ്ബുക്ക് വഴി പാക് ഐഎസ്ഐയുമായി ബന്ധം സ്ഥാപിച്ച യുവാവ് കഴിഞ്ഞ ഒരു വർഷമായി രഹസ്യാന്വേഷണ ഏജൻസിയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. ഏറെക്കാലമായി സൈനിക റിക്രൂട്ട്മെന്റിന് വേണ്ടി ശ്രമിക്കുന്ന യുവാവ് പരീക്ഷകൾക്ക് വേണ്ടി പരിശീലിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

പാക് ഐഎസ്ഐയ്ക്ക് വേണ്ടി
ഫേസ്ബുക്ക് വഴി സൗഹൃദം നടിച്ചെത്തിയ രണ്ട് സ്ത്രീകളാണ് യുവാവിൽ നിന്ന് ഇന്ത്യന്‍ സൈനിക ക്യാമ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. യുവാവുമായി ബന്ധം സ്ഥാപിച്ച് വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷമാണ് യുവാവില്‍ നിന്ന് ഐഎസ്ഐ ഏജന്റുമാർ വിവരങ്ങള്‍ ശേഖരിച്ചത്. നിരന്തരം ആശയവിനിമയം നടത്തിയിരുന്ന സംഘം യുവാവിനോട് പാക് ഐഎസ്ഐയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇന്ത്യയിലെ സൈനിക ക്യാമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനും സംഘം ആവശ്യപ്പെട്ടു. വൻ തുക വാഗ്ദാനം ചെയ്തതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും യുവാവ് ഇവർക്ക് കൈമാറി. തുടര്‍ന്ന് ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന ഭാഗങ്ങളുടെ ഫോട്ടോകള്‍, വീഡിയോകള്‍, മറ്റ് വിവരങ്ങള്‍ എന്നിവയും കൈമാറാന്‍ ആവശ്യപ്പെട്ടു.

വീഡിയോകളും ചിത്രങ്ങളും
ആര്‍മി റിക്രൂട്ട്മെന്റ് ക്യാമ്പിൽ പങ്കെടുക്കുമ്പോൾ സൈനിക ക്യാമ്പുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി കൈമാറാനും പാക് ഐഎസ്ഐ ഏജന്റുമാർ നിർദേശിച്ചിരുന്നു. 18 ഓളം സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പുകളിലാണ് ഇതുവരെ ഗൗരവ് പങ്കെടുത്തത്. കഴിഞ്ഞ മാസം ഐഎസ്ഐയ്ക്ക് വേണ്ടി പ്രവർത്തിച്ച മറ്റൊരു യുവാവും അമൃത്സറിൽ നിന്ന് അറസ്റ്റിലായിരുന്നു. പഞ്ചാബ് പോലീസിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻസ് സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്ന പാക് ഐഎസ്ഐയുടെ ഏജന്റുമാരാണ് ഇത്തരത്തിൽ ഹണിട്രാപ്പ് വഴി ഇന്ത്യക്കാരിൽ നിന്ന് നിർണായക വിവരങ്ങൾ ചോർത്തുന്നത്.

ഹണിട്രാപ്പെന്ന കെണി
പാകിസ്താനില്‍ പെണ്‍കുട്ടികളുടെ പേരില്‍ നിര്‍മിച്ച് നിയന്ത്രിക്കപ്പെടുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഹണിട്രാപ്പ് നടക്കുന്നത്. ഇന്ത്യയിലുള്ള തൊഴിലില്ലാത്ത യുവാക്കളുമായും സൈനികരുമായും ബന്ധം സ്ഥാപിച്ച് ഇന്ത്യയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ സ്വന്തമാക്കുന്നു എന്നതാണ് ഐഎസ്ഐയുടെ നിയന്ത്രണത്തിലുള്ള വ്യാജ് ഫേസ്ബുക്ക് പ്രൊഫൈലുകളുടെ പ്രത്യേകത. ആദ്യം സ്നേഹം നടിച്ച് യുവാക്കളെ കയ്യിലെടുക്കുന്ന സംഘം യുവാക്കളെ ഭീഷണിപ്പെടുത്തി ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന രീതിയാണ് പാക് ഐഎസ്ഐ അടുത്ത കാലത്തായി നടത്തിവരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

നിര്‍ണായക വിവരങ്ങള്‍ ഐഎസ്ഐയ്ക്ക്
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പാക് ഐഎസ്ഐയ്ക്ക് ചാരപ്രവര്‍ത്തനം നടത്തിയ രവികുമാർ എന്ന യുവാവ് അറസ്റ്റിലാവുന്നത്. വ്യാഴാഴ്ചയായിരുന്നു ഐഎസ്ഐ ഏഴ് മാസം മുമ്പ് റിക്രൂട്ട് ചെയ്ത രവികുമാറിന്റെ അറസ്റ്റ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്ക് വഴിയായിരുന്നു ഇയാളെ റിക്രൂട്ട് ചെയ്തത്. ആര്‍മി യൂണിറ്റുകളുടെ നീക്കങ്ങള്‍, അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഭാഗത്ത് നടക്കുന്ന പുതിയ ബങ്കറുകളുടെ നിര്‍മാണം, സൈനിക വാഹനങ്ങളുടെ ഫോട്ടോകള്‍, ചിഹ്നങ്ങള്‍, ട്രെയിംനിംഗ് എന്നിവ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് ഇയാള്‍ പാക് ഐഎസ്ഐയ്ക്ക് കൈമാറിയിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ സുപ്രധാന കെട്ടിടങ്ങള്‍, യാത്രാ അനുമതിയില്ലാത്ത പ്രദേശത്തെ കൈ കൊണ്ട് തയ്യാറാക്കിയ മാപ്പുകള്‍, ആര്‍മിയുടെ ട്രെയിനിംഗ് മാന്വലിന്റെ ഫോട്ടോ കോപ്പി എന്നിവയും ഇയാളില്‍ നിന്ന് ലഭിച്ചതായി പോലീസ് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications