ക്യാപ്റ്റന്മാർ ശുചിമുറിയിൽ പോയി, വിമാനം പറത്തിയത് വനിതാ പൈലറ്റുമാർ! അപകടം മണത്തപ്പോൾ ധീരമായ ഇടപെടൽ..
ക്യാപ്റ്റനടക്കമുള്ളവർ ശുചിമുറിയിൽ പോയ സമയത്തായിരുന്നു ഇരു വിമാനങ്ങളും നേർക്കുനേർ വന്നത്.
ദില്ലി: വിമാനങ്ങൾ കൂട്ടിയിടിക്കാതെ അതിസാഹസികമായി യാത്രക്കാരെ രക്ഷപ്പെടുത്തിയതിന് പിന്നിൽ രണ്ട് വനിതാ പൈലറ്റുമാർ. വ്യോമപാതയിൽ മുഖാമുഖമെത്തിയ എയർ ഇന്ത്യ, എയർ വിസ്കാര വിമാനങ്ങളിലെ വനിതാ പൈലറ്റുമാരുടെ സന്ദർഭോചിതമായ ഇടപെടലാണ് 261 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.
ക്യാപ്റ്റനടക്കമുള്ളവർ ശുചിമുറിയിൽ പോയ സമയത്തായിരുന്നു ഇരു വിമാനങ്ങളും നേർക്കുനേർ വന്നത്. പ്രധാനപൈലറ്റുമാരുടെ അഭാവത്തിൽ ഇരു വിമാനങ്ങളും നിയന്ത്രിച്ചിരുന്നത് വനിതാ സഹ പൈലറ്റുമാരായിരുന്നു. അപകടം മുന്നിൽക്കണ്ട സമയത്ത് ഇരുവരും നടത്തിയ ഇടപെടൽ കൊണ്ട് മാത്രമാണ് വൻ ദുരന്തരം വഴിമാറിപ്പോയത്.

ഭോപ്പാൽ....
മുംബൈയിൽ നിന്നും ഭോപ്പാലിലേക്ക് പോകുകയായിരുന്ന എയർഇന്ത്യ എ 319 വിമാനവും, ദില്ലിയിൽ നിന്ന് പൂണെയിലേക്ക് പോകുകയായിരുന്ന വിസ്താര 320 നിയോ വിമാനവുമാണ് നേർക്കുനേർ വന്നത്. എയർട്രാഫിക് കൺട്രോൾ വിഭാഗവും, വിസ്താരയിലെ കോക്പിറ്റ് സ്റ്റാഫും തമ്മിലുണ്ടായ ആശയക്കുഴപ്പാണ് ഈ സംഭവത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകളിലുള്ളത്.

പറന്നു...
നേരത്തെ 29,000 അടി ഉയരത്തിൽ പറന്നിരുന്ന വിസ്താര വിമാനം പെട്ടെന്ന് 27,100 അടിയിലേക്ക് താഴ്ത്തി. എന്നാൽ ഈ സമയത്ത് ഇതേപാതയിൽ എതിർദിശയിൽ നിന്ന് എയർഇന്ത്യ വിമാനവും വരുന്നുണ്ടായിരുന്നു.

വനിതകൾ...
നേർക്കുനേർ വന്ന ഇരുവിമാനങ്ങളിലെയും ക്യാപ്റ്റന്മാർ ഈ സമയത്ത് ശുചിമുറിയിൽ പോയത് യാദൃശ്ചികമായിരുന്നു. ക്യാപ്റ്റന്മാരുടെ അഭാവത്തിൽ വനിത സഹ പൈലറ്റുമാരായിരുന്നു ഇരു വിമാനങ്ങളും നിയന്ത്രിച്ചിരുന്നത്.

അനുപമ കോഹ്ലി...
20 വർഷത്തെ സേവന പരിചയമുള്ള അനുപമ കോഹ്ലിയായിരുന്നു എയർഇന്ത്യയിലെ സഹപൈലറ്റ്. തന്റെ വിമാനം സഞ്ചരിച്ചിരുന്ന അതേപാതയിൽ എതിർദിശയിൽ നിന്നും വിസ്താര വിമാനം വരുന്നത് അനുപമ നേരത്തെ ശ്രദ്ധിച്ചിരുന്നു. വിമാനം ഇത്ര താഴ്ന്നു പറക്കുന്നതിനെ സംബന്ധിച്ച് വിസ്താര പൈലറ്റിനോട് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ചോദ്യം വരികയും ചെയ്തു.

റെഡ് സിഗ്നൽ...
എന്നാൽ നിങ്ങൾ പറഞ്ഞിട്ടല്ലേ വിമാനം താഴ്ത്തിയതെന്നായിരുന്നു വിസ്താര പൈലറ്റിന്റെ മറുപടി. ഇതെല്ലാം കോക്പിറ്റിലിരുന്ന് ശ്രദ്ധിച്ചിരുന്ന അനുപമയ്ക്ക് കാര്യങ്ങൾ അപകടത്തിലാണെന്ന് ബോദ്ധ്യമായി. ഇതിനുപിന്നാലെ വിസ്താര വിമാനം എതിർദിശയിൽ കൂടുതൽ അടുത്തേക്ക് വരുന്നതും കോക്പിറ്റിൽ ചുവപ്പ് സിഗ്നൽ തെളിഞ്ഞതും അപകടം തൊട്ടുമുൻപിലെന്ന അപായ സൂചനയായിരുന്നു.

രക്ഷപ്പെട്ടു...
രണ്ട് വിമാനങ്ങൾ മുഖാമുഖം വരികയാണെന്ന് മനസിലാക്കിയ എയർ ട്രാഫിക് കൺട്രോൾ അനുപമയോട് പെട്ടെന്ന് വിമാനം ഉയർത്താൻ പറഞ്ഞു. 'ക്ലൈമ്പ്, ക്ലൈമ്പ്' എന്ന നിർദേശത്തിന് പിന്നാലെ അനുപമ വിമാനം ഉയർത്തി വലതുഭാഗത്തേക്ക് ഗതിമാറ്റി. ഇതോടെ എതിർദിശയിൽ നിന്ന് വിസ്താര വിമാനം സുഗമമായി കടന്നുപോയി.

വനിതകൾ...
സംഭവസമയത്ത് ഇരുവിമാനങ്ങളും നിയന്ത്രിച്ചിരുന്നത് വനിതകളായിരുന്നു എന്നതാണ് ഏറ്റവും വലിയ യാദൃശ്ചികത. എന്നാൽ വിമാനങ്ങൾ നേർക്കുനേർ വരാൻ കാരണമായതും ഇതുതന്നെയായിരുന്നു. രണ്ട് വിമാനങ്ങളിലും വനിതാ പൈലറ്റുമാരായതിനാൽ എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നുള്ള നിർദേശങ്ങളിൽ ആശയക്കുഴപ്പമുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ട്.

വെളിപ്പെടുത്തിയില്ല...
ധീരമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയ അനുപമ കോഹ്ലിയെ പിന്നീട് എയർഇന്ത്യയും ഉന്നത ഉദ്യോഗസ്ഥരും അഭിനന്ദിച്ചിരുന്നു. എന്നാൽ സംഭവ സമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന വനിതാ പൈലറ്റിനെക്കുറിച്ച് എയർ വിസ്താര ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications