അതേ സ്ഥലം, അതേ സമയം; 4 പ്രതികളേയും പോലീസ് കൊലപ്പെടുത്തിയത് യുവതിയെ കൊന്ന അതേ സ്ഥലത്ത്, അതേ സമയത്ത്
Recommended Video
ഹൈദരാബാദ്: ഹൈദരാബാദില്‍ 26 കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നത് അതേ സ്ഥലത്ത് അതേ സമയത്ത്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സ്ഥലത്ത് കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് 4 പ്രതികളേയും പോലീസ് വെടിവെച്ചു കൊന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. യുവതി കൊല്ലപ്പെട്ടതും ഏകദേശം ഇതേ സമയത്തായിരുന്നു.
തെളിവെടുപ്പിനിടെ പ്രതികള്‍ തങ്ങളെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്വയം രക്ഷക്ക് വെടിയുതിര്‍ത്തുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സൈദാരാബാദ് പോലീസ് കമ്മീഷ്ണര്‍ സജ്ജനാരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കൊലപ്പെടുത്തിയത്. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ..
27 ന് രാത്രി
കഴിഞ്ഞ 27 ന് രാത്രി ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍ വെച്ചായിരുന്നു യുവതിയെ ട്രക്ക് ഡ്രൈവര്‍മാരായ നാല് പ്രതികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ചതിയില്‍ പെടുത്തിയായിരുന്നു പ്രതികള്‍ കൃത്യം നിര്‍വ്വഹിച്ചത്.
ടയര്‍ പഞ്ചറാക്കി
തങ്ങളുടെ ലോറിക്ക് സമീപത്തായി സ്കൂട്ടര്‍ നിര്‍ത്തിയിട്ട് ക്ലിനിക്കിലേക്ക് പോയ ഡോക്ടറെ പ്രതികള്‍ ശ്രദ്ധിക്കുന്നത് 27 ന് വൈകുന്നേരം 6 മണിക്കാണ്. യുവതിയെ ബലാത്സംഗം ചെയ്യാനായി പദ്ധതിയിട്ട പ്രതികള്‍ സ്കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കി. നവീനായിരുന്നു ടയര്‍ പഞ്ചറാക്കിയത്.
സ്കൂട്ടര്‍ ശരിയാക്കി തരാം
9 മണിയോടെ ആരിഫും മറ്റ് അഞ്ച് പ്രതികളും ചേര്‍ന്ന് അവരുടെ ലോറി യുവതിയുടെ സ്കൂട്ടര്‍ ഇരിക്കുന്ന തൊണ്ടപ്പിള്ളി ജംങ്ഷനില്‍ നിന്നും അഞ്ച് കിലോമീറ്റിര്‍ അകലെ മാറ്റിയിട്ടു. അരമണിക്കൂറിന് ശേഷം ക്ലിനിക്കിന് മുന്നില്‍ തിരിച്ചെത്തിയ ശിവ സ്കൂട്ടര്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയെ സമീപിച്ചു.
ഒഴിഞ്ഞ സ്ഥലത്തേക്ക് തള്ളിയിട്ടു
തുടര്‍ന്ന് സ്കൂട്ടറുമായി പോയ ശിവ അല്പസമയത്തിന് ശേഷം തിരിച്ചുവന്ന് പഞ്ചര്‍ ഒട്ടിക്കുന്ന കടകളെല്ലാം അടച്ചതായി യുവതിയോട് നുണ പറഞ്ഞു. ഇതിനിടെ പ്രതികള്‍ നാല് പേരും ചേര്‍ന്ന് യുവതിയെ ട്രക്കിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് തള്ളിയിട്ടു. പ്രതി നവീന്‍ യുവതിയുടെ ഫോണ്‍ ഓഫ് ചെയ്യുകയും നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു.
കൊല്ലാനുള്ള തീരുമാനം
തുടര്‍ന്ന് നാല് പ്രതികളും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിനോടകം തന്നെ ബോധം നഷ്ടപ്പെട്ട യുവതി അല്പ സമയത്തിന് ശേഷം ബോധം തിരിച്ചു കിട്ടിയതോടെ നിലവിളിക്കാന്‍ തുടങ്ങി. ഇതോടെയാണ് യുവതിയെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിക്കുന്നത്. വായും മൂക്കും പൊത്തി അരീഫ് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പെട്രോളൊഴിച്ച് കത്തിച്ചു
പിന്നീട് യുവതിയുടെ മൃതദേഹം ട്രക്കില്‍ കയറ്റി ആരിഫും ചെല്ല കേശവലുവും ചന്തന്പള്ളി കലുങ്കിന് സമീപത്ത് എത്തി. ഇതേ സമയം തന്നെ നവീനും ശിവയും പെട്രോളുമായി സംഭവ സ്ഥലത്ത് എത്തി. തുടര്‍ന്ന് നാല് പ്രതികളും ചേര്‍ന്ന് മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
നവംബര്‍ 28 പുലര്‍ച്ചെ
നവംബര്‍ 28 പുലര്‍ച്ചെയാണ് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ദൃശ്യമാധ്യമങ്ങളില്‍ സംഭവത്തിന്റെ വാര്‍ത്ത വരാന്‍ തുടങ്ങിയോതോടെ പ്രതികളില്‍ ഒരാള്‍ തങ്ങളുടെ കടയിലെത്തി പെട്രോള്‍ വാങ്ങിയതായി പമ്പ് ജീവനക്കാരന്റെ വെളിപ്പെടുത്തലുണ്ടായി. സിസിടിവി പരിശോധനയില്‍ ശിവയാണ് മൂന്ന് മണിക്ക് പമ്പിലെത്തി പെട്രോള്‍ വാങ്ങിയതെന്ന് കണ്ടെത്തിയത് കേസില്‍ നിര്‍ണ്ണായകമായി.
സര്‍ക്കാറിന്റെ ഇടപെടലുകള്‍
പിന്നീട് 4 പ്രതികളേയും അവരവരുടെ വീടുകളില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സംഭവം രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതോടെ തെലങ്കാന സര്‍ക്കാറിന്റെ പ്രത്യേക ഇടപെടലുകള്‍ കേസിലുണ്ടായി. കേസില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ച മൂന്നു പോലീസുകാരെ സര്‍വ്വീസ്സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു
പ്രത്യേക കോടതി
കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാനാണ് പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവു അറിയിച്ചിരുന്നു. സംസ്ഥാനത്തെ വാറങ്കലില്‍ കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ കേസില്‍ 56 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. സമാനമായ നടപടിയാണ് ഈ കേസിലും ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടിരുന്നത്.
പോലീസിന് നന്ദി
എന്നാല്‍ തെളിവെടുപ്പിനെ രക്ഷപ്പെടാന്‍ ശ്രമിച്ച നാല് പ്രതികളും പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതോടെ പ്രത്യേക കോടതി സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ ഇനിയുണ്ടായേക്കില്ല. അതേസമയം, പ്രതികളെ കൊലപ്പെടുത്തിയതിന് യുവതിയുടെ കുടുംബം പോലീസിന് നന്ദി അറിയിച്ചു. നിതീ നടപ്പാക്കിയതിന് നന്ദിയെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളേയും പോലീസ് വെടിവെച്ച് കൊന്നു
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: മഹാ വികാസ് അഘാഡിയെ വിമർശിച്ച് ബിജെപി, മന്ത്രി വിഭജനത്തിൽ അസ്വാരസ്യം