ചില തീരുമാനങ്ങൾ നമ്മുടെ ആഗ്രഹങ്ങൾക്കെതിരായിരിക്കാം; ഞാനും അച്ഛനെ പോലെയെന്ന് ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാൽ: രാജസ്ഥാനിലും മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വം നേരിട്ട പ്രധാന വെല്ലുവിളി മുഖ്യമന്ത്രി പദത്തിലേക്ക് ആരെന്ന ചോദ്യമാണ്. ഇരു സംസ്ഥാനങ്ങളിലും ജനപ്രീതിയുള്ള യുവനേതാവും ജനകീയനായ മുതിർന്ന പാർട്ടി നേതാവും തമ്മിലായിരുന്നു മത്സരം നേരിട്ടത്. നാടകീയ നീക്കങ്ങൾക്കും മാരത്തോൺ ചർച്ചകൾക്കുമൊടുവിൽ രമ്യമായി പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചു. മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെലോട്ടും മുഖ്യമന്ത്രിപദത്തിലേത്ത് എത്തി.
30 വർഷം മുൻപ് പിതാവ് മാധവറാവു സിന്ധ്യയ്ക്ക് ഏറെ ആഗ്രഹിച്ച മുഖ്യമന്ത്രി പദം നഷ്ടമായതിന് സമാനമാണ് അവസാന നിമിഷം ജ്യോതിരാദിത്യ സിന്ധയ്ക്കും സംഭവിച്ചത്. പാർട്ടി തീരുമാനം താൻ അംഗീകരിക്കുന്നു, ചില തീരുമാനങ്ങൾ നമ്മുടെ ആഗ്രഹങ്ങൾക്ക് എതിരായിരിക്കുമെന്നാണ് മുഖ്യമന്ത്രിപദത്തെക്കുറിച്ച് ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്.

കമൽ നാഥ് മുഖ്യമന്ത്രി പദത്തിലേക്ക്
ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കമൽനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ചർച്ചകൾക്ക് ശേഷം ഇരുനേതാക്കളുമൊപ്പമുള്ള ചിത്രം രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ കമൽനാഥിനായിരുന്നു മേൽക്കൈ. യുവ എംഎൽഎമാരുടെ പിന്തുണ ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിരുന്നു.

യുവാക്കൾക്ക് പ്രാതിനിധ്യം ഉണ്ടോ?
യുവാക്കളായ നേതാക്കളെ പ്രധാന സ്ഥാനങ്ങളിൽ നിയോഗിക്കുന്നതിൽ പാർട്ടി പരാജയമാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഉത്തരം. 35ാം വയസിലാണ് പാർട്ടി തന്നെ കേന്ദ്രമന്ത്രിയാക്കിയത്. ഇപ്പോൾ പാർലമെന്റിൽ ചീഫ് വിപ്പാണ്. 36ാം വയസിൽ സച്ചിൻ പൈലറ്റിനെ രാജസ്ഥാനിലെ പിസിസി അധ്യക്ഷനാക്കി. പ്രായമോ, പ്രവർത്തി പരിചയമോ അല്ല പ്രാധാന്യം, കഴിവിനാണ് പ്രാധാന്യം നൽകേണ്ടത്. തന്റെ അച്ഛനെ പോലെ തന്നെ തനിക്കും സ്ഥാനമോഹങ്ങൾ ഇല്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു.

ചരിത്രത്തിന്റെ ആവർത്തനം
1989ൽ ചുർഹട്ട് ലോട്ടറി അഴിമതിക്കേസിൽ ഉൾപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അർജുൻ സിങ് രാജിവെച്ചപ്പോൾ ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യയുടെ പേര് മുഖ്യമന്ത്രി പദവിയിലേക്ക് സജീവമായി ഉയർന്നുകേട്ടിരുന്നു. എന്നാൽ അർജുൻ സിംഗിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ രാജീവ് ഗാന്ധിക്ക് തീരുമാനം മാറ്റേണ്ടി വരികയായിരുന്നു. ഒടുവിൽ മോത്തിലാൽ മോറയാണ് അന്ന് മുഖ്യമന്ത്രി പദത്തിലെത്തിയത്.

ബിജെപിക്ക് സംഭവിച്ചത്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ പശ്ചാത്തലത്തിൽ അമിതാത്മവിശ്വാസം കാണിച്ചാൽ കോൺഗ്രസിന് ദുഖിക്കേണ്ടി വരും. ബിജെപിക്ക് സംഭവിച്ചതും അതാണ്. തങ്ങൾ വളരെ ശക്തരാണെന്ന് അവർ ധരിച്ചു, പക്ഷേ ഹിന്ദി ഹൃദയഭൂമിയിൽ നേട്ടമുണ്ടാക്കാനായത് ഞങ്ങൾക്കാണ് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു. 2013ൽ കണ്ട മോദി തരംഗം ഇന്നില്ല. എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവില്ലെന്നതിന്റെ തെളിവാണ് ബിജെപിക്കേറ്റ തിരിച്ചടിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.

രാഹുൽ തന്നെ സ്ഥാനാർത്ഥി
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇനി പാർട്ടിയുടെ ലക്ഷ്യം. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്തണം. 2019ൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെപ്പറ്റി വിശദമായി ആലോചിക്കേണ്ടതുണ്ട്. മോദിയെ നേരിടാനുള്ള ശക്തമാന എതിരാളി രാഹുലാണ്. രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് ജ്യോതിരാജിത്യ സിന്ധ്യ പറയുന്നു.

മധ്യപ്രദേശിൽ തിളങ്ങി കോൺഗ്രസ്
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 114 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. സമാജ്വാദി പാർട്ടിയുടേയും ബിഎസ്പിയുടെയും സ്വതന്ത്ര്യസ്ഥാനാർത്ഥികളുടെയും പിന്തുണയോടെയാണ് കോൺഗ്രസ് സർക്കാർ രൂപികരിക്കുന്നത്. 15 വർഷങ്ങൾക്ക് ശേഷമാണ് മദ്യപ്രദേശിൽ കോൺഗ്രസ് അധികാരം പിടിക്കുന്നത്. 109 സീറ്റുകളാണ് ബിജെപി നേടിയത്.












Click it and Unblock the Notifications