അഭിനന്ദൻ തിരിച്ചുവരുന്നു... കൂടെ നിന്ന ജനങ്ങളോട് നന്ദി പറഞ്ഞ് പിതാവ് എസ് വര്‍ധമാന്‍!
ചെന്നൈ: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ നാട്ടിലേക്ക് തിരിച്ചെത്തിക്കുമെന്ന് പാകിസ്താൻ വാക്ക് നല്‍കിയതോടെ ആശ്വാസം കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം. പരീക്ഷണഘട്ടത്തിൽ കൂടെ നിന്ന ജനങ്ങളോട് നന്ദി പറയുകയാണ് അഭിനന്ദന്‍ വര്‍ധമാൻറെ പിതാവ് എസ് വര്‍ധമാന്‍. രാജ്യത്തിന്റെ സ്നേഹവും പ്രാർഥനയുമാണ് അഭിനന്ദനെ തിരിച്ചുകൊണ്ടുവരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മകനെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കപ്പെടാതെ തിരിച്ചുകിട്ടണമെന്ന് താൻ പ്രാർഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധ കാലം മുതൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവര്‍ത്തിച്ച പാരമ്പര്യമുള്ളവരാണ് അഭിനന്ദന്റെ കുടുംബം. മുൻ ഫൈറ്റർ പൈലറ്റ് എയർമാർഷൽ സിംഹക്കുട്ടി വർധമാന്റെ മകനാണ് അഭിനന്ദൻ. 2001ലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷൻ പരാക്രമയിൽ പശ്ചിമ മേഖലയുടെ കമാൻഡറായിരുന്നു വർധമാൻ. അഭിനനന്ദന്റെ അമ്മ ഡോക്ടറാണ്. അഭിനന്ദന്റെ ഭാര്യ തൻവി മാർവയും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്നു.
ഞങ്ങള്‍ അവനെയോര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് പാക് സൈന്യം തന്റെ മകനെ പിടികൂടിയ വാർത്ത അറിഞ്ഞപ്പോഴും വര്‍ധമാൻ പ്രതികരിച്ചത്. രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോഴും മകന്റെ ധീരതയക്ക് അഭിവാദ്യമര്‍പ്പിക്കുകയാണ് അഭിനന്ദ് വര്‍ധമാന്‍റെ കുടുംബം ചെയ്തത്. രാജ്യം തന്‍റെ മകന് നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനും ധീരനായ വര്‍ധമാൻ മറന്നിരുന്നില്ല. നിങ്ങള്‍ ഞങ്ങള്‍ക്കു നല്കുന്ന പിന്തുണയും ഊര്‍ജവുമാണ് ഞങ്ങളുടെ ശക്തി - അഭിനന്ദിനായി പ്രാര്‍ത്ഥിക്കുന്ന ഏവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞതിങ്ങനെ.
യാതൊരു വിലപേശലുകള്‍ക്കും വഴങ്ങില്ലെന്ന് ഇന്ത്യ ശക്തമായ സന്ദേശം നൽകിയതിന് പിന്നാലെയാണ് അഭിനന്ദ് വര്‍ധമാനെ മോചിപ്പിക്കാൻ പാകിസ്താൻ തയ്യാറായത്. ഇന്ത്യയുടെ കർക്കശ നിലപാടിനൊപ്പം ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദവും അഭിനന്ദന്റെ തിരിച്ചുവരവിന് സഹായകമായി. വൈമാനികനെ നിരപാധികം വിട്ടയക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അഭിനന്ദനെ വിട്ടയക്കുമെന്ന ഇമ്രാന്‍ഖാന്‍റെ പ്രസ്തവാന പുറത്ത് വന്നത്.