വിദ്യാർത്ഥികൾ കല്ലെറിഞ്ഞാൽ പോലീസ് നടപടി സ്വീകരിക്കും: അമിത് ഷാ, തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന്..
Recommended Video
ദില്ലി: ജാമിയ മിലിയിലെ പോലീസ് നടപടിയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാർത്ഥികൾ പൌരത്വഭേദഗതി നിയമത്തെ ആഴത്തിൽ വായിച്ചിട്ടില്ലെന്നും അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് പൌരത്വഭേദഗതി നിയമത്തിനെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം ശക്തിപ്പെട്ട സാഹചര്യത്തിൽ ആജ് തകിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൌരത്വഭേദഗതി നിയമം പ്രാബല്യത്തിൽ വന്നശേഷമുള്ള അമിത് ഷായുടെ ആദ്യത്തെ പ്രതികരണം കുടിയാണിത്. വിദ്യാർത്ഥികൾ പോലീസിനെതിരെ കല്ലെറിഞ്ഞാൽ പോലീസ് നടപടി സ്വീകരിക്കും. എന്നാൽ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വ്യക്തമാക്കി.
പൗരത്വഭേദഗതി നിയമം: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ, പരിഗണിക്കുന്നത് അറുപതോളം ഹർജികൾ...
വിദ്യാർത്ഥികളോ പ്രതിഷേധക്കാരോ പോലീസിനെ കല്ലെറിയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുമ്പോൾ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ അവർ അവരുടെ ജോലി ചെയ്യുന്നില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അക്രമമുണ്ടാകുമ്പോൾ അടിച്ചമർത്തുകയാണ് പോലീസ് ചെയ്യേണ്ടത്. അതാണ് അവർ ചെയ്തിട്ടുള്ളത്. അവർ അവരുടെ ജോലി ചെയ്തുു. എന്നാൽ ആ സമയത്ത് ക്യാമ്പസിനകത്തേക്കും ലൈബ്രറിക്കുള്ളിലേക്കും കടക്കാൻ പ്രേരിപ്പിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് പോലീസാണ് വ്യക്തമാക്കേണ്ടത്. ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമയ സർവ്വകശാലയുടെ ലൈബ്രറിക്കുള്ളിൽ പോലീസ് പ്രവേശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും നിയമത്തെ വിമർശിക്കുന്നവർ അവർക്ക് കഴിയുന്നത്ര എതിർക്കട്ടെയെന്നും അമിത് ഷാ ദില്ലിയിൽ പ്രതികരിച്ചിരുന്നു. എന്തു തന്നെ സംഭവിച്ചാലും മോദി സർക്കാർ അയൽരാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പൗരത്വം ഉറപ്പാക്കും, ഇവർ ഇന്ത്യക്കാരായി അഭിമാനത്തോടെ ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കും ദ്വാരകയിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞു.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതിനുള്ള നിയമമാണ് പൌരത്വഭേദഗതി നിയമം. എന്നാൽ തങ്ങളുടെ രാജ്യത്തുനിന്ന് 2014ന് ശേഷം നാടുകടത്തപ്പെട്ടവരെയാണ് പൌരത്വം നൽകുന്നതിനായി പരിഗണിക്കുന്നത്. പൌരത്വ ഭേദഗതി ബില്ല് പാസായപ്പോൾ മുതൽ രാജ്യത്ത് പ്രതിഷേധമുയർന്നെങ്കിലും ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചപ്പോൾ മുതലാണ് പ്രതിഷേധത്തിന്റെ മുഖം മാറുന്നത്. അസമിലെ പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ പോലീസ് വെടിവെയ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ദില്ലിയെ ഇളക്കിമറിച്ചുകൊണ്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭമാണ് പിന്നീട് അരങ്ങേറിയത്. ജാമിയയിലേയും അലിഗഡിലേയും പോലീസ് നടപടിയ്ക്കും രാജ്യം പിന്നീട് സാക്ഷിയായി.