സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യം;രാജ്യം ഗോരഖ്പൂരിലെ കുഞ്ഞുങ്ങളോടൊപ്പമെന്നും പ്രധാനമന്ത്രി
പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയതോടെയാണ് ചെങ്കോട്ടയിലെ ആഘോഷ ചടങ്ങുകൾ ആരംഭിച്ചത്.
ദില്ലി: രാജ്യം എഴുപതാമത് സ്വാതന്ത്യ്ര ദിനം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നിരവധി ത്യാഗങ്ങൾ സഹിച്ച് രാജ്യത്തിന് സ്വാതന്ത്യ്രം നേടി തന്നവരെ സ്മരിച്ച് കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
ഗോരഖ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട കുട്ടികളെ കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.ഗോരഖ്പൂർ ദുരന്തം അതീവ ദു:ഖകരമാണ്. ഗോരഖ്പൂരിലെ കുഞ്ഞുങ്ങളോടൊപ്പം എല്ലാവരും തോളോട് തോൾ ചേർന്ന് നിൽക്കണമെന്നും മോദി അഭ്യർത്ഥിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാർഷികം, ചമ്പാരൻ സത്യഗ്രഹത്തിന്റെ 100ാം വാർഷികം, ഗണേഷ് ഉത്സവത്തിന്റെ 125ാം വാർഷികം തുടങ്ങി നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് ഈ കൊല്ലമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എല്ലാവരും രാജ്യത്ത് തുല്യരാണെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങൾക്കിടയിൽ വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലെന്നും,നമ്മൾ ഒരുമിച്ച് നിന്നാൽ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാമെന്നും ചൂണ്ടിക്കാട്ടി.എല്ലാവർക്കും തുല്യ അവസരമുള്ള സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് സർക്കാരിന്റെ ലക്ഷ്യം.ഏത് തരത്തിലുള്ള ഭീഷണികള്‍ നേരിടാനും രാജ്യം സുസജ്ജമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതിർത്തിയിൽ നിന്നോ സിനിമയില്‍ നിന്നോ സൈബര്‍ ലോകത്തു നിന്നോ അതോ ബഹിരാകാശത്തുനിന്നോ ആയാലും എല്ലാ ഭീഷണികളെയും നേരിടാനുള്ള കരുത്ത് രാജ്യത്തിനുണ്ട്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നമ്മൾ ഒറ്റയ്ക്കല്ലെന്നും, വിവിധ രാജ്യങ്ങൾ പിന്തുണയുമായി ഇന്ത്യയ്ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാർക്ക് ഒളിക്കാൻ ഇന്ന് രാജ്യത്ത് ഒരിടമില്ല. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള നമ്മുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മിരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. എൽപിജി സബ്സിഡി ഉപേക്ഷിക്കാൻ പറഞ്ഞപ്പോഴും, നോട്ട് നിരോധനം നടപ്പിലാക്കിയപ്പോഴും പലരും തന്നെ ക്രൂശിച്ചു. പക്ഷേ, രാജ്യത്തെ ജനങ്ങൾ തന്നോടൊപ്പം നിന്ന്, എതിർത്തവരെല്ലാം പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചു.
ജോലി തേടുന്നവരിൽ നിന്ന് രാജ്യത്തെ യുവാക്കളെ ജോലി നൽകുന്നവരായി മാറ്റിയെടുക്കാനായി. രാജ്യത്തെ യുവാക്കൾക്കായി നിരവധി പദ്ധതികളും സർവകലാശാലകളും ആരംഭിച്ചു. മുത്തലാഖിനെതിരെ പോരാട്ടം നടത്തുന്ന മുസ്ലീം സ്ത്രീകളെ അദ്ദേഹം അഭിനന്ദിച്ചു. നീതി ലഭിക്കുന്നതിനായി രാജ്യം അവരോടൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം ചരക്കുസേവന നികുതിയെ പിന്തുണച്ചു. ചരക്കുസേവന നികുതി സഹകരണ ഫെഡറലിസത്തിന്റെ അന്തസത്തയെ കാണിക്കുന്നു. ജിഎസ്ടി നടപ്പിലാക്കുന്നതിന് സാങ്കേതിക വിദ്യ ഏറെ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തിന് ശേഷം ഏകദേശം മൂന്ന് ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് കണ്ടെത്തിയത്. ഏപ്രിൽ ഒന്ന് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 56 ലക്ഷം പുതിയ നികുതിദായകരാണ് ആദായനികുതി റിട്ടേ]ൺ ഫയൽ ചെയ്ത്. ഹവാല ഇടപാടുകളും, അനധികൃത ഇടപാടുകളും നടത്തിയിരുന്ന മൂന്നു ലക്ഷത്തിലേറെ കമ്പനികളെ കണ്ടെത്തി. ഇതിൽ രണ്ട് ലക്ഷത്തോളം കമ്പനികൾ അടച്ചുപൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ബീഹാർ,പശ്ചിമബംഗാൾ,ആസാം,ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളെയും കൂടുതൽ പുരോഗതിയിലേക്ക് ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു.തീവ്രാവദത്തിൽ നിന്നും ജാതീയതയിൽ നിന്നും പ്രാദേശികവാദത്തിൽ നിന്നും മുക്തമായ, സ്വതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ട ഇന്ത്യ 2022ൽ സാക്ഷാത്ക്കരിക്കുമെന്നും പ്രഖ്യാപിച്ചാണ് മോദി തന്റെ നാലാമത് ചെങ്കോട്ട പ്രസംഗം അവസാനിപ്പിച്ചത്.