'ഇന്ത്യയും ചൈനയും എതിരാളികളല്ല, പങ്കാളികളാണ്'; മോദിയുടെ ഷി, ഉഭയകക്ഷി ബന്ധത്തിൽ പുതു വെളിച്ചം
ന്യൂഡൽഹി: ഇന്ത്യയും ചൈനയും പരസ്‌പരം എതിരാളികളല്ല, പങ്കാളികളാണെന്നും ഭീഷണികളല്ല, വികസനത്തിനുള്ള അവസരങ്ങളാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ഉഭയകക്ഷി ബന്ധം കൂടുതൽ സ്ഥിരതയിലേക്ക് കൊണ്ടുവരാനുള്ള ചൈനയുടെ നീക്കത്തിന്റെ സൂചനയായാണ് ഈ പരാമർശം വിലയിരുത്തപ്പെടുന്നത്.
ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഷി ജിൻപിംഗ് ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളും വികസനത്തെ ഏറ്റവും വലിയ പൊതുവായ ഘടകമാക്കി മാറ്റണമെന്നും ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധവും പരസ്‌പര പ്രയോജനകരമായ സഹകരണവും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരുരാജ്യങ്ങളുടെയും വികസന ഘട്ടങ്ങളും അന്താരാഷ്ട്ര സാഹചര്യങ്ങളും കണക്കിലെടുത്ത് വസ്‌തുനിഷ്‌ഠവും യുക്തിസഹവുമായ തന്ത്രപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഉൾപ്പെടെയുള്ള സഹകരണം വിപുലീകരിക്കണമെന്നും ഷി ആവശ്യപ്പെട്ടു.
ഉഭയകക്ഷി ബന്ധത്തിന് പൊതുജന പിന്തുണ ശക്തിപ്പെടുത്തുന്നതിന് ഇത്തരം നടപടികൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക, വ്യാപാര മേഖലകളിലെ ഇരുരാജ്യങ്ങളുടെയും ആശങ്കകൾ സന്തുലിതമായ രീതിയിൽ പരിഹരിക്കണമെന്നും സാമ്പത്തിക-വ്യാപാര ബന്ധങ്ങളുടെ ആരോഗ്യകരവും സുസ്ഥിരവുമായ വളർച്ച ഉറപ്പാക്കണമെന്നും ഷി പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ രാഷ്ട്രീയ വിവേകവും പരസ്‌പര ധാരണയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി വിഷയങ്ങളും ഉഭയകക്ഷി ബന്ധവും ഒരേസമയം മുന്നോട്ട് കൊണ്ടുപോകണമെന്നും പരസ്‌പരം ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയ വിവേകത്തോടെ ഇടപെടണമെന്നും ഷി ആവശ്യപ്പെട്ടു.
അതിർത്തി മേഖലകളിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിലും ഇന്ത്യയും ചൈനയും കൂടുതൽ സഹകരിക്കണമെന്ന് ഷി ജിൻപിംഗ് ആവശ്യപ്പെട്ടു. ബ്രിക്‌സ്, ഐക്യരാഷ്ട്രസഭ, ഷാങ്ഹായ് കോർപറേഷൻ സംഘടന, ജി20 തുടങ്ങിയ ബഹുരാഷ്ട്ര വേദികളിൽ പരസ്‌പരം പിന്തുണയ്ക്കണമെന്നും ആഗോള വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്നതായ ബഹുരാഷ്ട്ര സഹകരണത്തിലൂടെ ലോകത്തിന് കൂടുതൽ നേട്ടമുണ്ടാക്കണമെന്നും അന്താരാഷ്ട്ര നീതിയും ന്യായവും സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ഷി ജിൻപിംഗ് ന്യൂഡൽഹിയിലെത്തിയത്. ഏഴ് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.




Click it and Unblock the Notifications
