ബ്രിക്‌സ് ഉച്ചകോടിയിൽ നിർണായക നയതന്ത്ര നേട്ടം; ന്യൂഡൽഹി പ്രഖ്യാപനത്തിന് അംഗരാജ്യങ്ങളുടെ അംഗീകാരം
ന്യൂഡൽഹി: 18-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ നിർണായക നയതന്ത്ര നേട്ടം. അംഗരാജ്യങ്ങൾ ഏകകണ്ഠമായി 'ന്യൂഡൽഹി പ്രഖ്യാപനം 2026' അംഗീകരിച്ചു. വാർഷിക ഉച്ചകോടിയുടെ ആദ്യദിനത്തിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനത്തിൽ സമവായത്തിലെത്തിയ വിവരം അറിയിച്ചത്. സംയുക്ത പ്രഖ്യാപനത്തിനെതിരെ ഒരു അംഗരാജ്യവും എതിർപ്പ് ഉന്നയിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ബ്രിക്‌സ് അധ്യക്ഷസ്ഥാനം ഇന്ത്യ വഹിക്കുന്ന ഘട്ടത്തിലെ പ്രധാന നയതന്ത്ര നേട്ടമായാണ് ഈ ധാരണ വിലയിരുത്തപ്പെടുന്നത്. വിപുലീകരിച്ച ബ്രിക്‌സ് കൂട്ടായ്‌മയിൽ അംഗരാജ്യങ്ങൾ തമ്മിൽ പ്രധാന ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ വ്യത്യസ്‌ത നിലപാടുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കൂട്ടായ്‌മയുടെ ഐക്യവും സമവായവും നിലനിർത്താൻ കഴിഞ്ഞത് ശ്രദ്ധേയമാണ്.

പ്രധാന ആഗോള രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വിഷയങ്ങളിൽ ബ്രിക്‌സ് രാജ്യങ്ങളുടെ പൊതുനിലപാടുകൾ പ്രഖ്യാപനം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള വിഷയങ്ങളിൽ കൂട്ടായ നിലപാട് മുന്നോട്ടുവയ്ക്കുന്നതിനുള്ള ബ്രിക്‌സ് കൂട്ടായ്‌മയുടെ ശ്രമങ്ങൾക്ക് ന്യൂഡൽഹി പ്രഖ്യാപനം കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് വിലയിരുത്തൽ.
ന്യൂഡൽഹി പ്രഖ്യാപനം 2026ൽ ആണവ സംഘർഷത്തിന്റെ വർധിച്ചുവരുന്ന അപകടസാധ്യതയിലും രൂക്ഷമാകുന്ന സംഘർഷാവസ്ഥയിലും ആശങ്ക രേഖപ്പെടുത്തി. ഏകപക്ഷീയമായ സമ്മർദ നടപടികൾ ഏർപ്പെടുത്തുന്നതിനെയും പ്രഖ്യാപനം ശക്തമായി വിമർശിച്ചു. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും പ്രഖ്യാപനം ചൂണ്ടിക്കാട്ടി.
ഇറാനും യുഎഇയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ ധാരണയ്ക്ക് പ്രത്യേക നയതന്ത്ര പ്രാധാന്യമുണ്ട് എന്നത് എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള തുടരുന്ന യുദ്ധവുമായി ബന്ധപ്പെട്ട പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇരുരാജ്യങ്ങളും വ്യത്യസ്‌ത ചേരികളിലാണ് നിലകൊള്ളുന്നത്.
ഉച്ചകോടിക്ക് മുന്നോടിയായി നടന്ന നിരവധി മന്ത്രിതല യോഗങ്ങളിൽ ഇറാനും യുഎഇയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സമവായത്തിലെത്തുന്നതിന് തടസമായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ ഡൽഹി പ്രഖ്യാപനം അംഗീകരിക്കാൻ കഴിഞ്ഞത് ബ്രിക്‌സ് അംഗരാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര ഭിന്നതകൾ മറികടക്കാനുള്ള നിർണായക നയതന്ത്ര ശ്രമത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
കൂടാതെ ഇന്ത്യയുടെ ആതിഥേയത്വത്തിൽ ഇത് നടന്നത് വളരെ അധികം പ്രാധാന്യവും അർഹിക്കുന്ന കാര്യം കൂടിയാണ്. പശ്ചിമേഷ്യയിലെ യുദ്ധവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ഉച്ചകോടിയെ നിഴലിച്ചുനിന്ന സാഹചര്യത്തിൽ ബ്രിക്‌സ് കൂട്ടായ്‌മയിലെ ഐക്യം നിലനിർത്തുക ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു. അതിനെ മറികടന്നതോടെ ബ്രിക്‌സ് ലോക ശ്രദ്ധയാകർഷിക്കും എന്നുറപ്പാണ്.
അതേസമയം, ഏകപക്ഷീയമായി തീരുവകളും മറ്റ് വ്യാപാര നിയന്ത്രണങ്ങളും വർധിപ്പിക്കുന്ന നടപടികൾക്കെതിരെ ബ്രിക്‌സ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. തീരുവകൾ ആഗോള വ്യാപാരത്തെയും സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുമെന്ന് ബ്രിക്‌സ് നേതാക്കൾ വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയിൽ അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനത്തിലും ഈ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ രാജ്യങ്ങൾ ഏകപക്ഷീയമായി തീരുവകൾ വർധിപ്പിക്കുന്ന പ്രവണത ആഗോള വ്യാപാര സംവിധാനത്തിന് വലിയ വെല്ലുവിളിയാണെന്നാണ് കൂട്ടായ്‌മ പറയുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും തീരുവ ഭീഷണി ഉൾപ്പെടെയുള്ള നടപടികളിലൂടെ വ്യാപാര നയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. വ്യാപാര നിയന്ത്രണങ്ങൾ വർധിക്കുന്നത് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ ബാധിക്കുന്നതിനൊപ്പം ആഗോള സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ബ്രിക്‌സ് വിലയിരുത്തുന്നത്.




Click it and Unblock the Notifications
