ഇന്ത്യയുടെ 5 ട്രില്യൺ ഡോളർ ജിഡിപി ലക്ഷ്യം ഉടൻ നടപ്പിലാകില്ലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ
ദില്ലി: 2025ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളർ ജിഡിപി ലക്ഷ്യം കൈവരിക്കുമെന്ന് വാദം ചോദ്യങ്ങള്‍ക്കപ്പുറമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മോശമായ അവസ്ഥയിലാണെന്നും നിലവിലെ വളര്‍ച്ചാ നിരക്കുമായി 2025ഓടെ 5 ട്രില്യണ്‍ ഡോളര്‍ ജിഡിപി കൈവരിക്കുമെന്ന വാദം ചോദ്യങ്ങള്‍ക്കപ്പുറമാണെന്നും രംഗരാജന്‍ പറഞ്ഞു. രണ്ടാം തവണ അധികാരമേറ്റ മോദി സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ 5 ട്രില്യണ്‍ യുഎസ് ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.
എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ വളരെ പ്രതികൂലമാണ്. ഒരു ഇരുണ്ട കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്. അതിനാല്‍ ലക്ഷ്യത്തിലെത്തുമോയെന്ന കാര്യം സംശയമാണെന്നു രംഗരാജന്‍ പറഞ്ഞു. ഐബിഎസ്-ഐസിഎഫ്ഐ ബിസിനസ് സ്‌കൂള്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ച്ചാ നിരക്ക് 2016ലെ സാമ്പത്തിക വര്‍ഷം 8.2 ശതമാനത്തില്‍ നിന്ന് 2019ല്‍ 6.8 ശതമാനമായി കുറഞ്ഞു. മാത്രമല്ല ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദ വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞപ്പോള്‍ രണ്ടാം പാദത്തിലെ ഏറ്റവും മികച്ച പ്രവചനം 4.3 ശതമാനമാണ്. റിസർവ് ബാങ്ക് പോലും വളർച്ചാ പ്രവചനനം രണ്ട് മാസത്തിനുള്ളിൽ 90 ബേസിസ് പോയിന്റ് കുറച്ച് 6.1 ശതമാനമാക്കിയിരുന്നു.
ഇന്ന് നമ്മുടെ സമ്പദ്വ്യവസ്ഥ ഏകദേശം 2.7 ട്രില്യണ്‍ യുഎസ് ഡോളറിനടുത്താണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിപ്പിച്ച് 5 ട്രില്യണ്‍ യുഎസ് ഡോളറാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോഴുള്ളത്. ആ നില കൈവരിക്കുന്നതിന് ആവശ്യമായ വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം 9 ശതമാനത്തില്‍ കൂടുതലാണ്. അതിനാല്‍ 2025ഓടെ 5 ട്രില്യണ്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നത് സംശയകരമാണ്. രണ്ട് വര്‍ഷം ഇതിനോടകം നമുക്ക് നഷ്ടപ്പെട്ടു. ഈ വര്‍ഷം വളര്‍ച്ച നിരക്ക് 6 ശതമാനമാണ്. അടുത്ത വര്‍ഷം ഇത് 7 ശതമാനമായേക്കാം. അതിന് ശേഷം സമ്പദ്വ്യവസ്ഥ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം വിലയിരുത്തി.
ജിഡിപി 5 ട്രില്യണ്‍ യുഎസ് ഡോളറായി മാറുകയാണെങ്കില്‍, നമ്മുടെ പ്രതിശീര്‍ഷ വരുമാനം ഇപ്പോഴത്തെ 1,800 യുഎസ് ഡോളറില്‍ നിന്ന് 3,600 യുഎസ് ഡോളറായി ഉയരും. എന്നാല്‍ നമ്മള്‍ ഇപ്പോഴും ഇടത്തരം വരുമാനമുള്ള രാജ്യമാണ്. ആളോഹരി വരുമാനം 12,000 യുഎസ് ഡോളര്‍ എന്നതാണ് ഒരു വികസിത രാജ്യത്തിന്റെ നിര്‍വചനം. പ്രതിവര്‍ഷം 9 ശതമാനം വളര്‍ച്ച കൈവരിച്ച് നമ്മള്‍ നിലയിലെത്താന്‍ 22 വര്‍ഷമെടുക്കുമെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications