അതിർത്തി കടന്നും ആക്രമിക്കും: പാകിസ്താന് കര്‍ശന താക്കീതുമായി രാജ്നാഥ് സിംഗ്
ലഖ്നൊ: പാകിസ്താന് ശക്തമായ താക്കീതുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയിലെത്തുന്ന ശത്രുക്കളെ മാത്രമല്ല അതിര്‍ത്തി കടന്നും ഭീകരരെ വകവരുത്താനും ഇന്ത്യയ്ക്കാകുമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ലഖ്നൊവിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. അതിർത്തി കടന്ന് ആക്രമിക്കാനാവുമെന്ന് ഇന്ത്യ ലോകത്തിന് മുമ്പിൽ തെളിയിച്ചതാണെന്നും അയൽ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ രാജ് നാഥ് സിംഗ് ഇങ്ങോട്ട് ഉപദ്രവിക്കുന്നത് അവസാനിപ്പിക്കാതെ ഇത് സാധ്യമാകില്ലെന്നും സിംഗ് വ്യക്തമാക്കി.
ഇന്ത്യയെ തലകുനിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കീഴിൽ ഇന്ത്യ വികസിച്ചു വരികയാണെന്നും സാമ്പത്തികമായി മുകളിലേയ്ക്കാണ് പോകുന്നതെന്നും ഇന്ത്യ രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടുവെന്നും സിംഗ് ചൂണ്ടിക്കാണിക്കുന്നു.
ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിലേയ്ക്ക പാക് സൈന്യം വെടിനിർത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയതിന് പിന്നാലെയാണ് രാജ്നാഥ് സിംഗ് പാകിസ്താന് ശക്തമായ മറുപടിയുമായി രംഗത്തെത്തുന്നത്. ജമ്മുവിലെ അഞ്ച് അതിര്‍ത്തി ജില്ലകളായ സാമ്പ, കത്തുവ, രജൗരി, പൂഞ്ച് എന്നീ പ്രദേശങ്ങളിലാണ് പാക് സൈന്യം ജനജീവിതത്തിന് ഭീഷണിയാവുന്ന തരത്തില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തുന്നത്.
ജമ്മു കശ്മീരില്‍ അതിർത്തി ജില്ലകളിൽ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പതിവായതോടെ പൊലീസ് കഴിഞ്ഞ ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കിടെ പത്ത് പേരാണ് അതിര്‍ത്തിയില്‍ പാക് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. ഇതിന് പുറമേ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ വിവിധ സംഭവങ്ങളിലായി 50 ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതോടെയാണ് ജമ്മുവിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ക്ക് റെഡ‍് അലര്‍ട്ട് നല്‍കിയ പൊലീസ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടത്.