ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും, 100 ശതമാനം കപ്പാസിറ്റിയും
ദില്ലി: ഇന്ത്യയില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഇന്ന് മുതലാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നത്. ആഗോള വാക്‌സിനേഷന്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കൊവിഡ് കാരണം നിരവധി തിരിച്ചടികളാണ് വ്യോമയാന മേഖല നേരിട്ടത്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ പുതിയ കൊവിഡ് തരംഗം ആരംഭിച്ചിട്ടുണ്ട്. ഇത് അവിടെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയിലും ജനുവരിക്ക് ശേഷം കേസുകള്‍ താഴോട്ടാണ്. ഇതൊക്കെ പരിഗണിച്ചാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിച്ചത്.
മരിയോപോളില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300 പേര്‍, നഗരത്തില്‍ കൂട്ടക്കുഴിമാടങ്ങള്‍
നൂറ് ശതമാനം കപ്പാസിറ്റിയിലാണ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും സര്‍വീസ് നടത്തുക. 2020 മാര്‍ച്ചിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ഇത് രണ്ട് വര്‍ഷത്തോളം നീളുകയായിരുന്നു. അതേസമയം ഇളവുകളും വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. കാബിന്‍ ക്രൂ അംഗങ്ങള്‍ പിപി കിറ്റുകള്‍ ഇനി ധരിക്കേണ്ടതില്ലെന്നാണ് വ്യോമയാന മന്ത്രാലയം പറഞ്ഞിരിക്കുന്നത്. അതേസമയം വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരെ പരിശോധിക്കുന്നത് ആവശ്യമെങ്കില്‍ വീണ്ടും ആരംഭിക്കാമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
എയര്‍ലൈനുകള്‍ക്ക് മൂന്ന് സീറ്റുകള്‍ മെഡിക്കല്‍ എമര്‍ജന്‍സികള്‍ക്കായി ഒഴിച്ചിടേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം വിമാനത്തില്‍ അധികമായി പിപിഎ കിറ്റുകളും, സാനിറ്റൈസറുകളും, എന്‍ 95 മാസ്‌കുകളും എയര്‍ലൈനുകള്‍ ഉള്‍പ്പെടുത്താം. ഇതെല്ലാം വിമാനത്തിലെ കൊവിഡ് കേസുകളെ കൈകാര്യം ചെയ്യുന്നതിനാണ്. അതേസമയം മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും നിര്‍ബന്ധമുള്ള കാര്യമാണ്. എല്ലാ വിദേശ വിനോദ സഞ്ചാരികള്‍ക്കായി എല്ലാ കാറ്റഗറിയിലുള്ള ടൂറിസ്റ്റ് വിസകളും, ഒപ്പം പുതിയ വിസകളും നല്‍കി തുടങ്ങാന്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. 156 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി അനുവദിച്ച ഇ വിസ പുനര്‍സ്ഥാപിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. അഞ്ച് വര്‍ഷമാണ് വിസാ കാലാവധി
നേരത്തെ പ്രത്യേക അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 2020 ജൂലായി ആരംഭിച്ചിരുന്നു. ഇത് എയര്‍ ബബ്ബിള്‍ കരാര്‍പ്രകാരമായിരുന്നു. അതേസമയം ഇന്ത്യയിലെ ടൂറിസം മേഖലയ്ക്കും ഹോട്ടല്‍ വ്യവസായത്തിനും വലിയ ഉണര്‍വ് നല്‍കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. കൊവിഡില്‍ ഈ മേഖല പാടെ തകര്‍ന്ന് പോയിരുന്നു. തീരുമാനം വൈകിയത് യുക്രൈന്‍-റഷ്യ യുദ്ധം കാരണമാണ്. വ്യോമയാന മേഖല ഉയര്‍ന്ന് ഇന്ധന നിരക്കിനെ തുടര്‍ന്ന് വലിയ നഷ്ടം നേരിടുന്നതായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. നേരത്തെ 21000 രൂപയായിരുന്നു കിലോ ലിറ്ററിന്. ഇപ്പോഴത് 93000 രൂപയായി വര്‍ധിച്ചിരിക്കുകയാണ്. നാലര മടങ്ങാണ് ഇന്ധന വില വര്‍ധിച്ചതെന്നും സിന്ധ്യ വ്യക്തമാക്കി.
രാഹുലും സോണിയയും റെഡി, ജി23 കോണ്‍ഗ്രസില്‍ തിരിച്ചെത്തും, ഒരാള്‍ക്ക് മാത്രം വിലക്ക്, കാരണം ഇതാണ്