ബ്രൂസ്ലിയുടെ അകാല മരണത്തിന് കാരണം അമിതമായ വെള്ളം കുടിയാണോ? പുതിയ കണ്ടെത്തൽ ഇങ്ങനെ
ആയോധന കലയില്‍ പ്രശസ്തനും നടനുമായ ബ്രൂസ്ലിയുടെ മരണം വെള്ളം വളരെ അധികം കുടിച്ചത് കാരണമായിക്കാമെന്ന പഠന റിപ്പോര്‍ട്ടുമായി ഗവേഷകര്‍. 1973 ജൂലൈയില്‍ തന്റെ 32ാം വയസ്സിലാണ് ബ്രൂസ്ലിയുടെ മരണം. തലച്ചോറിലെ നീര്‍ക്കെട്ട് കാരണമായിരുന്നു ഈ വിഖ്യാത താരം മരണപ്പെട്ടത്. ബ്രൂസ്ലിയുടെ മരണകാരണം പരിശോധിച്ച ഡോക്ടര്‍മാര്‍ അന്ന് കണ്ടെത്തിയത് ഒരു പെയിന്‍ കില്ലര്‍ കഴിച്ചതാണ് മരണത്തിന് കാരണമായത് എന്നാണ്.
ഹൈപോനട്രേമിയ എന്ന രോഗാവസ്ഥ കാരണമായിക്കാം ബ്രൂസ്ലിക്ക് തലച്ചോറില്‍ നീരുണ്ടായത് എന്നാണ് ഒരു സംഘം ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്. ക്ലിനിക്കല്‍ കിഡ്‌നി ജേര്‍ണലില്‍ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികമായി വെള്ളം കുടിക്കുന്നത് കാരണം അദ്ദേഹത്തിന്റെ കിഡ്‌നികളുടെ പ്രവര്‍ത്തനം തകരാറിലായതായും ഗവേഷകര്‍ പറയുന്നു.
ഈ പുതിയ കണ്ടെത്തലുകള്‍ ബ്രൂസ്ലിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന പല തിയറികളില്‍ നിന്നും വ്യത്യസ്തമാണ്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ചെറുപ്രായത്തിലുളള ബ്രൂസ്ലിയുടെ മരണം പല കഥകളും സൃഷ്ടിച്ചിരുന്നു. അധോലോകം നടത്തിയ കൊലപാതകം ആണെന്നും അതല്ല അസൂയാലുവായ കാമുകി വിഷം നല്‍കിയതാണ് എന്നും ശാപമാണെന്നും അതല്ല സൂര്യാഘാതം മൂലമാണ് ബ്രൂസ്ലിയുടെ പൊടുന്നനെയുളള മരണ കാരണമെന്നൊക്കെയായിരുന്നു കഥകള്‍ പരന്നത്.
ഹൈപോനട്രേമിയ കാരണമായിക്കാം ബ്ലൂസ്ലി മരണപ്പെട്ടത്. വളരെ അധികം വെള്ളം കുടിക്കുമ്പോള്‍ ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപോനട്രേമിയ. സന്തലുതാവസ്ഥ നഷ്ടപ്പെടുന്നത് കാരണം ശരീരത്തിലെ കോശങ്ങള്‍, പ്രത്യേകിച്ച് മസ്തിഷ്‌ക്കത്തിലെ കോശങ്ങള്‍ നീര് വെക്കും. ഹൈപോനട്രേമിയ എന്നുളള അവസ്ഥ വരാനുളള പല കാരണങ്ങളും ബ്രൂസ്ലിയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു.
അതില്‍ പ്രധാനപ്പെട്ടത് അമിതമായി ജലാംശം ശരീരത്തിലേക്ക് എത്തുന്നത് തന്നെയാണ്. മരിജുവാന പോലുളള മയക്കുമരുന്നുകളുടെ ഉപയോഗം ദാഹം വര്‍ധിപ്പിക്കും. മാത്രമല്ല മദ്യത്തിന്റെയും മരുന്നുകളുടേയും അമിത ഉപയോഗം കിഡ്‌നികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇതാണ് ബ്രൂസ്ലിയുടെ മരണ കാരണമായി മാറിയത് എന്നാണ് ഗവേഷകര്‍ പറയുന്നു.
ദ്രവരൂപത്തിലുളള ബ്രൂസ്ലിയുടെ ആഹാര രീതിയെ കുറിച്ച് ഭാര്യയായ ലിന്‍ഡ ലീ കാഡ്വെല്‍ ഒരിക്കല്‍ പറയുകയുണ്ടായി. ആപ്പിള്‍, കാരറ്റ് ജ്യൂസ് ആയിരുന്നു ലീ കുടിച്ചുകൊണ്ടിരുന്നത്. ബ്രൂസ്ലി അവശനാകുന്നതിന് മുന്‍പുളള സമയത്തെ വെള്ളം കുടിയെ കുറിച്ച് ബ്രൂസ്ലി എ ലൈഫ് എന്ന പുസ്‌കത്തില്‍ എഴുത്തുകാരനായ മാത്യു പോളി ആവര്‍ത്തിച്ച് പറയുന്നുണ്ട്.
അദ്ദേഹം കുറച്ച് വെള്ളം കുടിച്ചു. അത് അദ്ദേഹത്തിനെ ക്ഷീണിതനും കൂടുതല്‍ ദാഹമുളളവനുമാക്കി. കുറച്ച് വെള്ളം കുടിച്ചതോടെ അദ്ദേഹത്തിന് മയക്കം വന്നു. അതിന് ശേഷം തലവേദനയെടുക്കുന്നതായി ബ്രൂസ് പരാതിപ്പെടുകയുണ്ടായി, എന്നാണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.