'ഇത്തരത്തിൽ ഇനി മുന്നോട്ട് പോകാനാവില്ല', രാഹുൽ ഗാന്ധിയോട് കർണാടകത്തിലെ കോൺഗ്രസ് നേതാവ്!
ബെംഗളൂരു: ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എംഎല്‍എമാരും രാജി വെച്ചതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറിയുടെ വക്കിലാണ്. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ച് ബിജെപിയില്‍ ചേരും എന്നാണ് പാര്‍ട്ടി വിട്ട എംഎല്‍എയായ ബിസാഹലാല്‍ സാഹയുടെ അവകാശ വാദം. കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശും നഷ്ടമാകുന്നത് കോണ്‍ഗ്രസിന് ഇരുട്ടടിയാണ്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ച് വരേണ്ട സമയമാണിത് എന്നാണ് കര്‍ണാടക മുന്‍ പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചിരിക്കുന്നത്. ട്വിറ്ററിലാണ് ദിനേശ് ഗുണ്ടു റാവുവിന്റെ പ്രതികരണം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിയില്‍ എത്തിയതോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്.
ദിനേശ് ഗുണ്ടുറാവുവിന്റെ ട്വീറ്റ് ഇങ്ങനെയാണ്: '' മധ്യപ്രദേശില്‍ എന്തൊക്കെ സംഭവിച്ചാലും ഒരു കാര്യം വളരെ വ്യക്തമാണ്. രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് നയിക്കേണ്ട സമയമാണിത്. നേതൃത്വത്തില്‍ കാതലായ മാറ്റം രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും വരുത്തേണ്ട സമയമാണിത്. ഇത്തരത്തില്‍ ഇനിയും മുന്നോട്ട് പോകാനാവില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദ്ദേഹത്തേയും അദ്ദേഹത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയേയും ആവശ്യമുണ്ട്. ''
നേതൃപ്രതിസന്ധി ഏറെ നാളുകളായി കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെച്ച രാഹുല്‍ ഗാന്ധി തിരിച്ച് വരണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ ശക്തമാണ്. എന്നാല്‍ വീണ്ടും കോണ്‍ഗ്രസ് പ്രസിഡണ്ടാകാനില്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. പുതിയ പ്രസിഡണ്ട് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് വേണം എന്നാണ് രാഹുല്‍ നിലപാടെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച ജ്യോതിരാദിത്യ സിന്ധ്യ എന്നത് കോണ്‍ഗ്രസിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.