ജിന്ദ് ഉപതിരഞ്ഞെടുപ്പ്; ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള 'സെമി' മത്സരം, 4 പാർട്ടികളുടെ കടുത്ത പോരാട്ടം
ഹരിയാന: ഹരിയാനയിലെ ജിന്ദ് നിയമസഭ മണ്ഡലത്തിൽ തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. കടുത്ത പോരാട്ടത്തിനാണ് മണ്ഡലം വേദിയാകുന്നത്. ഐഎൻഎൽഡിയുടെ എംഎൽഎ ഹരി ചന്ദ് മിഥ മരണപ്പെട്ട സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
നാല് പാർട്ടികൾ ശക്തമായി തന്നെ പോരാടുന്നു. നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സെമി ഫൈനലാണ് നടക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി, കോൺഗ്രസ്, ഐഎൻഎൽഡി, ജൻനായക് ജനത പാർട്ടി തുടങ്ങിയ നാല് പാർട്ടികളുടെയും നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. ജനുവരി 31ന് ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കും.
ഏതാണ്ട് 1,72 ലക്ഷം വോട്ടർമാരാണ് ജിന്ദ് നിയോജക മണ്ഡലത്തിലുള്ളത്. 45,000തോളം ജാട്ട് വോട്ടർമാരാണ്. ബ്രാഹ്മണരും വ്യാപാരികളും പഞ്ചാബികളും അടങ്ങുന്ന 10000 മുതൽ 15000 വരെ വോട്ടർമാരുണ്ട്. ബാക്കി വരുന്നത് പട്ടിക ജാതിക്കാരും പിന്നാക്ക വിഭാഗക്കാരുമാണ്. കോൺഗ്രസിന്റെ ദേശീയ വക്താവ് ണ്‍ദീപ് സുര്‍ജേവാലയാണ് മത്സരിക്കുന്നത് എന്ന പ്രത്യേകതയും ഇവിടെയുണ്ട്.
1972 മുതൽ ജിന്ദിൽ ജാട്ട് വിഭാഗത്തിൽപെട്ടവരല്ല എംഎൽഎ ആയിട്ടുള്ളത്. എന്നിരുന്നാലും ബിജെപി ഒഴികെ ബാക്കി എല്ലാവരും ജാട്ട് വിഭാഗക്കാരെയാണ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. കൃഷ്ണ മിഥയുടെ മകനെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്. സിമ്പതി വോട്ടുകൾ ലക്ഷ്യം വെച്ചായിരുന്നു ബിജെപി മകനെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ജനഹിതമറിയാനുള്ള പോരാട്ടം കൂടിയാണ് ഉപതിരഞ്ഞെടുപ്പ്. നിരവധി ബിജെപി നേതാക്കളും എംഎൽഎമാരും കേന്ദ്ര മന്ത്രിമാരും ജിന്ദിൽ പ്രചരണത്തിനായി എത്തിയിരുന്നു. ജാട്ട് വിഭാഗത്തിന് പുറത്തുള്ളവരുടെ വോട്ടുകൾ ലക്ഷ്യം വെച്ചുള്ളതായിരുന്നു ബിജെപിയുടെ പ്രചരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് എൻഎൽഡിയിൽ നിന്നും ബിജെപിയിലേക്കുള്ള മിഥയുടെ കൂറുമാറ്റമായിരുന്നു പ്രചരണത്തിൽ പ്രതിപക്ഷ്യം ലക്ഷ്യം വെച്ചത്.
രാഹുൽ ഗാന്ധിയുടെ വലംകൈ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന രൺദീപ് സുർജിവാലയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. വിജയിച്ചാലും ഇല്ലെങ്കിലും വോട്ടർമാർക്കിടയിൽ രാഹുൽ ഗാന്ധി തരംഗം ഉണ്ടാക്കാൻ രൺദീപിന് സാധിക്കുമെന്നാണ് കോൺഗ്രസ് കണക്കു കൂട്ടുന്നത്. ഇദ്ദേഹത്തിന്റെ വിജയം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നേരിട്ടുള്ള മുഖ്യമന്ത്രി സീറ്റിനായുള്ള പോരാട്ടം കൂടിയാണ്.
ജാട്ട് സ്ഥാനാർത്ഥിയെ തന്നെയാണ് ഐഎൽഎൽഡിയും നിർത്തിയിരിക്കുന്നത്. ഉമേദ് സിങ് രെഥുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ഐഎൻഎൽഡിയും ജാട്ട് വോട്ടുകൾ തന്നെയാണ് ലക്ഷ്യം വെക്കുന്നത്. ഐൻഎൽഡിയുടെ പ്രധാന എതിരാളി ജെജെപിയാണ്. ജെജെപിക്ക് ആം ആദ്മിയുടെ പിന്തുണയുമുണ്ട്. ഈ ഐക്യം വിജയിക്കുകയാണെങ്കിൽ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ആം ആദ്മിയുടെ പിന്തുണ ജെജെപിക്കുണ്ടാകും.