അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 42 ബില്യൺ ഡോളർ ജപ്പാൻ നിക്ഷേപിക്കും; പ്രധാനമന്ത്രി
അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 42 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് ജപ്പാൻ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-ജപ്പാൻ ബന്ധം ആഴത്തിലാക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്ന് മാത്രമല്ല, ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സമൃദ്ധിയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്ന് സംയുക്ത പ്രതികരണത്തിൽ മോദി വ്യക്തമാക്കി.

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ 2014-ൽ ഇന്ത്യാ സന്ദർശന വേളയിൽ അഞ്ച് വർഷത്തിനിടെ 3.5 ട്രില്യൺ യെൻ നിക്ഷേപവും ധനസഹായവും പ്രഖ്യാപിച്ചിരുന്നു.ജപ്പാൻ ഇന്ത്യയുടെ നഗര അടിസ്ഥാന സൗകര്യ വികസനത്തിനും ബുള്ളറ്റ് ട്രെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള അതിവേഗ റെയിൽവേയ്ക്കും നിലവിൽ പിന്തുണ നൽകി വരുന്നുണ്ട്.
ഇന്ന് വൈകീട്ടോടെയാണ് ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫുമിയോ കിഷിദയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്.
നേരത്തെ, ദേശീയ തലസ്ഥാനത്തെ ഹൈദരാബാദ് ഹൗസിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications