എഴാം ദിവസവും ഹരിയാണയില്‍ പ്രക്ഷോഭം തുടരുന്നു; 9 പേര്‍ കൊല്ലപെട്ടു
ദില്ലി: സംവരണാവശ്യവുമായി ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം ഏഴാം ദിവസവും തുടരുന്നു. പ്രക്ഷോഭത്തില്‍ ഒമ്പത് പേര്‍ കൊല്ലപെട്ടു. പ്രക്ഷോഭകരെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സോനിപത് ജില്ലയിലെ റോത്തക്ക്, ബിവാനി, ജജ്ജര്‍, ജിന്ദ്, ഹിസാര്‍, ഹന്‍സി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികള്‍ ശനിയാഴ്ച രാത്രി ബിവാനി ജില്ലയിലെ ലൊഹാറു സഹകരണ ബേങ്കിന്റെ എ ടി എം അഗ്നിക്കിരയാക്കി.
എല്ലാവരും വീടുകളിലേക്ക് പോകണമെന്നും അവശ്യങ്ങള്‍ അംഗീകരിക്കാമെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞെങ്കിലും പ്രക്ഷോഭകര്‍ അത് തള്ളി. ഒര്‍ഡിനന്‍സ് പുറപെടുവിച്ചാലേ പ്രക്ഷോഭം അവസാനിപ്പിക്കൂ എന്നാണ് സമരക്കാരുടെ നിലപാട്.
ഉപരോധം തുടരുന്നതിനാല്‍ അയല്‍ സംസ്ഥാനങ്ങളേയും സമരം ബാധിക്കുന്നുണ്ട്. ദില്ലിയിലേക്കുള്ള പ്രധാന ജലസേചന മാര്‍ഗമാണ് ഹരിയാണ-ദില്ലി അതിര്‍ത്തിയിലുള്ള മുനക് കനാല്‍. മുനക് കനാലിലെ നിയന്ത്രണ സംവിധാനങ്ങള്‍ സമരക്കാര്‍ തകര്‍ത്തിരിക്കുകയാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നത് ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് ഹരിയാണ പോലീസിന്റെ നിഗമനം. ഹരിയാണയില്‍ ഖാപ്പ് പഞ്ചായത്ത് യോഗങ്ങള്‍ നിര്‍ത്തിവെക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മാണ വസ്തുക്കളുടെ നീക്കം നിലച്ചതിനാല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ഉത്പാദനം നിര്‍ത്തിവച്ചിരിക്കയാണ്.
റോത്തക്, ബിവാനി, ജിന്ദ് ജില്ലകളില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. ഒമ്പത് ജില്ലകള്‍ ഇപ്പോഴും സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.