ജയലളിതയെ ചികില്‍സിച്ചത് ശശികലയുടെ ബന്ധു!! മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.. ഒപിഎസ് സമരത്തിന്
നിരവധി അസുഖങ്ങള്‍ ജയലളിതക്കുണ്ടായിരുന്നുവെന്നും ഗുരുതരാവസ്ഥയിലാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണകാരണമെന്തെന്ന് അറിയാന്‍ കാത്തിരുന്നവര്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ അവരുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി. നിരവധി അസുഖങ്ങള്‍ ജയലളിതക്കുണ്ടായിരുന്നുവെന്നും ഗുരുതരാവസ്ഥയിലാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് ജയലളിതയുടെ വിശ്വസ്തനും മുന്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വം. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 22ന് രാത്രിയാണ്. അന്ന് അവര്‍ക്ക് പനിയും നിര്‍ജലീകരണവുമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്നും അപ്പോളോ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

സപ്തംബര്‍ 22 മുതല്‍ ജയലളിത മരിച്ച ഡിസംബര്‍ അഞ്ച് വരെയുള്ള കാര്യങ്ങളാണ് തിങ്കളാഴ്ച പരസ്യപ്പെടുത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. ആശുപത്രിയും സംസ്ഥാന സര്‍ക്കാരും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടു. ജയലളിതയെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ പശ്ചാത്തലത്തില്‍ ദുരൂഹത തീരുന്നില്ലെന്നും ചികില്‍സയില്‍ വന്ന പിഴവാണ് ജയലളിതയുടെ മരണത്തിന് കാരണമായതെന്നും പനീര്‍ശെല്‍വം ക്യാംപ് ആരോപിക്കുന്നു. ബുധനാഴ്ച സംസ്ഥാന വ്യാപകമായി അവര്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. പനീര്‍ശെല്‍വം നിരാഹാരമിരിക്കും.

നേരത്തെ പ്രഖ്യാപിച്ച സമരമാണെങ്കിലും തമിഴ്‌നാട് പോലീസ് പനീര്‍ശെല്‍വത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇന്നലെ സര്‍ക്കാര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പരസ്യമാക്കിയ ശേഷം പോലീസ് അനുമതി നല്‍കി. ചെന്നൈയിലെ രാജരത്‌നം സ്റ്റേഡിയത്തിലാണ് നിരാഹാര സമരം.

മതിയായ ചികില്‍സ നല്‍കിയാല്‍ ജയലളിതയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് പനീര്‍ശെല്‍വം പക്ഷക്കാര്‍ പറയുന്നത്. അപ്പോളോ ആശുപത്രിയില്‍ അതിന് സൗകര്യമുണ്ടായിരുന്നു. ഇവിടെ സാധിക്കില്ലായിരുന്നുവെങ്കില്‍ വിദേശത്തേക്ക് കൊണ്ടുപോവാം. അതിന് തടസം നിന്നത് ശശികല വിഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ജയലളിതക്ക് നല്‍കിയ ചികില്‍സ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന എംപിമാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു. തമിഴ് ജനതയ്ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ പ്രത്യേക അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇവര്‍ നിവേദനം നല്‍കുകയും ചെയ്തു.

അപ്പോളോ ആശുപത്രി തിങ്കളാഴ്ച പുറത്തുവിട്ട വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് മുമ്പ് പറഞ്ഞതില്‍ നിന്നു വ്യത്യസ്തമാണ്. വളരെ ഗുരുതരമായ അവസ്ഥയിലാണ് ജയലളിതയെ ആശുപത്രിയിലെത്തിച്ചതെന്ന് ഇപ്പോള്‍ അവര്‍ പറയുന്നു. അത്യാഹിത വിഭാഗത്തിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മള്‍ട്ടി ഡിസിപ്ലിനറി ക്രിറ്റിക്കല്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പനിയും നിര്‍ജലീകരണവും മാത്രമാണ് ജയലളിതയുടെ ആരോഗ്യ പ്രശ്‌നമായി ആദ്യ റിപ്പോര്‍ട്ടില്‍ അപ്പോളോ ആശുപത്രി പറഞ്ഞിരുന്നത്. അതില്‍ ശ്വാസതടസം സംബന്ധിച്ച് സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിരവധി അസുഖങ്ങള്‍ ജയലളിതക്കുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

രക്തത്തില്‍ അണുബാധയുണ്ടായിരുന്നുവെന്നും പുതിയ റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൈപ്പോ തൈറോയ്ഡ്, ശ്വാസതടസ്സം എന്നിവയും ജയലളിതക്കുണ്ടായിരുന്നു. അമിത വണ്ണം മൂലമുണ്ടാകുന്ന മറ്റു ശാരീരിക പ്രശ്‌നങ്ങളും ജയലളിതയെ അലട്ടിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജയലളിതയെ പ്രമേഹത്തിന് ചികില്‍സിച്ചിരുന്നത് ഡോ.സന്താരമാണ്. ആറ് മാസം മുമ്പ് ഇദ്ദേഹത്തെ ശശികല പുറത്താക്കിയിരുന്നുവെന്ന് അപ്പോളോയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. പീന്നീട് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ചികില്‍സിച്ചിരുന്നത് പ്ലാസ്റ്റിക് സര്‍ജന്‍ ഡോ.ശിവകുമാറാണ്. ഇദ്ദേഹം ശശികലയുടെ ബന്ധുവാണ്.

എന്നാല്‍ ജയലളിതയെ ചികില്‍സിച്ച 18 ഡോക്ടര്‍മാരുടെ പട്ടികയില്‍ ശിവകുമാറിന്റെ പേര് അപ്പോളോ ആശുപത്രി ഇപ്പോള്‍ പറയുന്നില്ല. മാധ്യമങ്ങളോട് ജയലളിതയുടെ ആരോഗ്യനിലയെ സംബന്ധിച്ച പറയുമ്പോള്‍ സപംത്ംബര്‍ അവസാനം വരെ ശിവകുമാറും ഡോക്ടര്‍മാരുടെ സംഘത്തിലുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം രാഷ്ട്രപതിയെ പനീര്‍ശെല്‍വം വിഭാഗം ബോധിപ്പിച്ചിട്ടുണ്ട്.

പുതിയ റിപ്പോര്‍ട്ട് സിബിഐ അന്വേഷണം തടയാനുള്ള തന്ത്രമാണെന്ന് പനീര്‍ശെല്‍വം പക്ഷത്തെ പ്രമുഖനായ ഡോ.വി മൈത്രേയന്‍ പറയുന്നു. ജയലളിതയുടെ ചികില്‍സ നടന്ന വേളയില്‍ ആശുപത്രിയില്‍ അവരെ കാണാന്‍ അനുവദിച്ചില്ലെന്നു പനീര്‍ശെല്‍വം പക്ഷം നേരത്തെ ആരോപിച്ചിരുന്നു. പനീര്‍ശെല്‍വം നടത്തുന്ന സമരം പുതിയ പോര്‍മുഖമാണ് തമിഴ്‌നാട്ടില്‍ സൃഷ്ടിക്കാന്‍ പോവുന്നത്.












Click it and Unblock the Notifications