ജയലളിതയുടെ മരണം; തോഴി ശശികലയെ കുറ്റപ്പെടുത്തി കമ്മീഷന്‍ റിപ്പോര്‍ട്ട്, അന്വേഷണം വേണം
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ തോഴി വികെ ശശികല, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നിവരെ കുറ്റപ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ 2016 ഡിസംബറിലാണ് ജയലളിത മരിച്ചത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അന്വേഷണ കമ്മീഷന്‍ നിലപാടെടുത്തു. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ അറുമുഖസ്വാമി നേതൃത്വം നല്‍കിയ ഏകാംഗ കമ്മീഷനാണ് ജയലളിതയുടെ മരണം സംബന്ധിച്ച വിവാദങ്ങള്‍ പരിശോധിച്ചത്. ഒട്ടേറെ ദുരൂഹതകള്‍ ആരോപിക്കപ്പെട്ട പശ്ചാത്തലത്തില്‍ 2017ലാണ് അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്.
2021 ഡിഎംകെ അധികാരത്തിലെത്തിയ വേളയില്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് അറുമുഖ സ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇന്ന് റിപ്പോര്‍ട്ട് തമിഴ്‌നാട് നിയമസഭയുടെ മേശപ്പുറത്തുവച്ചു.
ജയലളിത മരിക്കുന്ന വേളയില്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമ മോഹന റാവുവിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ പ്രവര്‍ത്തനമുണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ ആരോഗ്യ മന്ത്രി വിജയ ഭാസ്‌കര്‍, അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി എന്നിവരുടെ ഭാഗത്തും വീഴ്ചയുണ്ടായി. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ഇവര്‍ കൈമാറിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി അറേബ്യ ഇറാനൊപ്പമാണ് എന്ന് ഇതിന് അര്‍ഥമുണ്ടോ? സുപ്രധാന ചോദ്യവുമായി രാജകുമാരന്‍
തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു ജയലളിത. നാല് തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലെത്തിയ ജയലളിതയെ അനുയായികള്‍ സ്‌നേഹത്തോടെ അമ്മ എന്നാണ് വിളിച്ചിരുന്നത്. അതേസമയം, ഒട്ടേറെ അഴിമതി ആരോപങ്ങളും ജയലളിതക്കെതിരെ ഉയര്‍ന്നിരുന്നു.
ജയലളിതയ്‌ക്കൊപ്പം വര്‍ഷങ്ങളോളം ഒരുമിച്ചുണ്ടായിരുന്ന വ്യക്തിയാണ് തോഴി ശശികല. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതെയും തോഴി ശശികലെയും നാല് വര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. ജയലളിത മരിച്ച ശേഷമാണ് വിധി വന്നത്. തുടര്‍ന്ന് ശശികല ബെംഗളൂരു ജയിലില്‍ അടയ്ക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.
ജയലളിതയുടെ ബന്ധുക്കളായ ദീപ, ദീപക്, എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവ് ഒ പനീര്‍ശെല്‍വം, തോഴി ശശികല, അപ്പോളോയിലെ ഡോക്ടര്‍മാര്‍, ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ എന്നിവരെല്ലാം കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ദീപയും ദീപകും ജയലളിതയുടെ മരത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നു. അവസാന കാലത്ത് ജയലളിതയും ശശികയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയലളിതയുടെ മരണം സ്ഥിരീകരിച്ച സമയത്തിന് ഒന്നര ദിവസം മുമ്പ് ജയലളിത മരിച്ചിരുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ജയലളിതയ്ക്ക് കൃത്യമായ ചികില്‍സ ലഭിച്ചിരുന്നില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. വിദേശത്ത് ചികില്‍സയ്ക്ക് കൊണ്ടുപോകണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ശശികല ഉള്‍പ്പെടെ നാല് പേരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.