അക്രമം തുടര്‍ന്നാല്‍ പശു സംരക്ഷകര്‍ക്കെതിരെ ആയുധമെടുക്കുമെന്ന് മുസ്ലീം സ്ത്രീകള്‍
രാംഘട്ട്: പശു സംരക്ഷകരെന്ന പേരില്‍ അവതരിച്ച ഒരുസംഘം ആളുകള്‍ അക്രമം തുടരുന്നതില്‍ കടുത്ത ദേഷ്യത്തിലാണ് ജാര്‍ഖണ്ഡിലെ രാംഘട്ട് നിവാസികള്‍. കഴിഞ്ഞദിവസമാണ് പശുസംരക്ഷകര്‍ ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അക്രമത്തിന് ഇരയാകുന്നവര്‍ ഭൂരിപക്ഷവും മുസ്ലീം സമുദായത്തിലുള്ളവരാണ്. അക്രമം നടത്തുന്നവരാകട്ടെ ഹിന്ദു സമുദായക്കാരും.
പശുവിന്റെ പേരില്‍ വ്യാപകമായ ഒരു വര്‍ഗീയ കലാപം ഉണ്ടാകുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍. പശുസംരക്ഷകര്‍ അക്രമം തുടര്‍ന്നാല്‍ ആയുധം കൈയ്യിലെടുക്കുമെന്ന് മുസ്ലീം സ്ത്രീകള്‍ പറയുന്നു. ക്ഷമ പരീക്ഷിക്കുകയാണ് ഇവര്‍. ജീവിക്കാനുള്ള അവകാശം നിഷേധിച്ച് സാധാരണക്കാരെ കൊലപ്പെടുത്തുന്ന ഇവര്‍ക്കെതിരെ ഇനി നോക്കിനില്‍ക്കാനാകില്ലെന്നാണ് സ്ത്രീകള്‍ പറയുന്നത്.
പശുവിന്റെ പേരില്‍ കലാപമുണ്ടാക്കുന്നവര്‍ക്കൊപ്പമാണ് പോലീസും സര്‍ക്കാരുമെന്നും സ്ത്രീകള്‍ പറയുന്നു. അലിമുദ്ദീന്‍ എന്നയാളെ നൂറോളം വരുന്ന സംഘമാണ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ വാഹനം കത്തിക്കുകയും ചെയ്തു. ബീഫ് കടത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകവും അക്രമവും.
സംഘമായുള്ള അക്രമത്തിന് സംഘമായുള്ള മറുപടിയാണ് വേണ്ടതെന്ന് അലിമുദ്ദീന്റെ ഭാര്യ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ പ്രതികരിച്ചു. പ്രദേശത്ത് പലയിടത്തും സ്ത്രീകളും പുരുഷന്മാരും തടിച്ചുകൂടിയത് കലാപ സാധ്യത വിളിച്ചറിയിക്കുന്നു. ബീഫിന്റെ പേരില്‍ ക്രൂരമായ കൊലപാതകങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇതിനെതിരെ പ്രതികരിച്ചതിന്റെ പിന്നാലെയാണ് അക്രമമെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.