മഹിജയെ പോലീസ് പച്ചത്തെറി വിളിച്ചു..!! എതിർത്തപ്പോൾ മർദ്ദിച്ചു..!! കഴുത്ത് പിടിച്ച് ഞെരിച്ചു..!!
തിരുവനന്തപുരം: ഡിജിപി ആസ്ഥാനത്തിന് മുന്നില്‍വെച്ച് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഉള്‍പ്പെടെയുള്ള ബന്ധുക്കളോട് ക്രൂരമായി പെരുമാറിയ പോലീസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അമ്മാവന്‍ ശ്രീജിത്ത്. മഹിജയെ പോലീസുകാര്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ചതായി ശ്രീജിത്ത് ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിലെ എന്റെ ചോര തിളയ്ക്കുന്നു എന്ന സംവാദ പരിപാടിയിലാണ് ശ്രീജിത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.
പോലീസുകാര്‍ ജിഷ്ണുവിന്റെ അമ്മയെ തെറിവിളിച്ചപ്പോള്‍ താന്‍ തടയാന്‍ ചെന്നുവെന്നും ശ്രീജിത്ത് പറയുന്നു. മഹിജ തന്റെ പെങ്ങളാണെന്നും അവരെ തെറിവിളിക്കരുതെന്നും താന്‍ പോലീസിനോട് പറഞ്ഞു. അപ്പോള്‍ പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും ശ്രീജിത്ത് ആരോപിച്ചു.
പോലീസ് തന്റെ കഴുത്തില്‍ പിടിച്ച് ഞെരിച്ചുവെന്നും ശ്രീജിത്ത് വെളിപ്പെടുത്തുന്നു. അത് കാരണം തനിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. തങ്ങളുടെ പ്രതിഷേധത്തിനിടെ തോക്ക് സ്വാമിയെ എത്തിച്ചത് പോലീസ് തന്നെയാണ് എന്നും ശ്രീജിത്ത് പറയുന്നു.
തങ്ങള്‍ ഡിജിപി ഓഫീസിലേക്ക് എത്തുമെന്ന് അറിയിച്ച അതേസമയത്ത് തന്നെ പോലീസ് തോക്ക് സ്വാമിയേയും അവിടേക്ക് വിളിച്ചു. ഡിജിപിയുമായി ഇന്ത്യയും തീവ്രവാദവും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്താനാണ് തോക്ക് സ്വാമി എത്തിയത്. കെഎം ഷാജഹാനെ തനിക്കറിയില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി.
സംഭവ ദിവസം മംഗലം ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം തിരിച്ച് പോവുകയായിരുന്നു കെഎം ഷാജഹാന്‍. ഡിജിപി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തായ ഷാജിര്‍ഖാനെ പോലീസ് പിടിച്ച് വാഹനത്തില്‍ കയറ്റുന്നത് കണ്ടപ്പോഴാണ് ഷാജഹാന്‍ അങ്ങോട്ട് വന്നത്.
ഇക്കാര്യങ്ങളെല്ലാം പിന്നീട് അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ക്ക് മനസ്സിലായതെന്നും ശ്രീജിത്ത് പറഞ്ഞു. തങ്ങളല്ല ഇതൊന്നും അന്വേഷിക്കേണ്ടിയിരുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഇനി തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ശ്രീജിത്ത് പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അതാരാണെന്ന് തങ്ങള്‍ക്കറിയില്ല. ഡിജിപി ഓഫീസില്‍ സമരം പാടില്ലെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് എംഎ ബേബിയുടെ നിലപാടാണ്.
പോലീസ് സ്‌റ്റേഷനു മുന്നില്‍ സമരം ചെയ്യാമെങ്കില്‍ ഡിജിപി ഓഫീസിന് മുന്നിലുമാകാം. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച ഡിജിപിയുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്യുന്നതില്‍ തെറ്റില്ലെന്നും ശ്രീജിത്ത് പറഞ്ഞു.
ജിഷ്ണുവിന് നീതി ലഭിക്കാനായി നടത്തുന്ന ഈ സമരത്തില്‍ തങ്ങള്‍ക്ക് ആരുടേയും പങ്കാളിത്തം വേണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് രാഷ്ട്രീയമില്ല. അതേസമയം മുഴുവന്‍ കേരളത്തിന്റേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ശ്രീജിത്ത് പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മഹിജയും ബന്ധുക്കളും ആശുപത്രി വിട്ടാലുടന്‍ ഡിജിപി ഓഫീസിന് മുന്നില്‍ സമരം തുടരാനുള്ള തീരുമാനത്തിലാണ്. എവിടെ പോലീസ് തടയുന്നുവോ അവിടെ സമരം തുടങ്ങുമെന്നാണ് ശ്രീജിത്ത് പറയുന്നത്.
ഡിജിപി ഓഫീസിന് മുന്നില്‍ തങ്ങളെ കയ്യേറ്റം ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെടുന്നു. ആ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും തങ്ങളില്ല എന്ന ഉറച്ച നിലപാടിലാണ് ജിഷ്ണുവിന്റെ കുടുംബം.