യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിക്കരുത്, യുപിയിൽ മാധ്യമപ്രവർത്തകരെ എമർജൻസി വാർഡിലിട്ട് പൂട്ടി!
ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശുപത്രി സന്ദര്‍ശനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടതായി ആരോപണം. യോഗി ആദിത്യനാഥ് മൊറാദാബാദിലെ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ക്യാമറകള്‍ ഓഫ് ചെയ്യിക്കുകയും മാധ്യമപ്രവര്‍ത്തകരെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിടുകയും ചെയ്തത്. മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗി ആദിത്യനാഥ് ആശുപത്രി വിട്ട് പോകുന്നത് വരെ മാധ്യമപ്രവര്‍ത്തകരെ മുറിയില്‍ നിന്ന് പുറത്ത് വിട്ടില്ല.
അർണബിനെ നടുവിരൽ ഉയർത്തിക്കാട്ടി, വനിതാ പോലീസിനെ എടുത്തിട്ട് പെരുമാറി, മഹുവ ചില്ലറക്കാരിയല്ല!
മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദര്‍ശന വാര്‍ത്ത കവര്‍ ചെയ്യാന്‍ അനുവദിക്കണം എന്ന അഭ്യര്‍ത്ഥന മാനിക്കാതെയാണ് മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടത് എന്നാണ് ആരോപണം. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് മുറിയില്‍ പൂട്ടിയിട്ടത് എന്നാണ് ആരോപിക്കപ്പെടുന്നത്.
മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ട എമര്‍ജന്‍സി വാര്‍ഡിന് പുറത്ത് പോലീസിനെ കാവല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. യോഗി ആദിത്യനാഥ് ആശുപത്രി വിട്ട ഉടനെ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് തന്നെ എത്തി വാതില്‍ തുറന്ന് മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കുകയും ചെയ്തു. എന്നാല്‍ എന്ത് കാരണം കൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ അടച്ചിട്ടത് എന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കിയില്ല. അതേസമയം സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
വാര്‍ത്ത ശരിയല്ലെന്നും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിനൊപ്പം വാര്‍ഡിലുണ്ടായിരുന്നുവെന്നും രാകേഷ് കുമാര്‍ പറയുന്നു. അവരോട് മുഖ്യമന്ത്രിക്കൊപ്പം വാര്‍ഡിനകത്തേക്ക് പോകരുത് എന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തത് എന്നും ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നു. സംഭവത്തില്‍ യോഗിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിട്ടുണ്ട്. ''മാധ്യമപ്രവര്‍ത്തകരെ തടവിലാക്കുന്നു, ചോദ്യങ്ങളെ തടയുന്നു, പ്രശ്‌നങ്ങളെ അവഗണിക്കുന്നു. ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. ജനത്തിന് ഇതെല്ലാം മനസ്സിലാകുന്നുണ്ട്. അവര്‍ ചോദ്യം ചോദിക്കുകയും ഉത്തരം ആവശ്യപ്പെടുകയും ചെയ്യും'' പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.