ഒരു മാസത്തിനകം പതനം! കോണ്‍ഗ്രസിനെ ചതിച്ച ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപിയില്‍ എട്ടിന്റെ പണി!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിലേക്ക് കടന്നത്. ഒപ്പം കോണ്‍ഗ്രസിന്റെ 22 എംഎല്‍എമാരെയും കൂട്ടിയപ്പോള്‍ കമല്‍നാഥ് സര്‍ക്കാര്‍ വീണു.
ബിജെപി ക്യാംപില്‍ വമ്പിച്ച സ്വീകരണമാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ലഭിച്ചത്. രാജ്യസഭാ സീറ്റും പിന്നാലെ കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനവും വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാല്‍ സിന്ധ്യയുടെ കണക്ക് കൂട്ടലുകളെല്ലാം അപ്പാടെ തെറ്റുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍ കാണുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ നിറഞ്ഞ് നില്‍ക്കുന്ന മധ്യപ്രദേശില്‍ സിന്ധ്യ കാഴ്ചവെട്ടത്ത് നിന്ന് തന്നെ അപ്രത്യക്ഷനായിരിക്കുന്നു!
പദവി കിട്ടാത്ത പേരിൽ വിമത ശബ്ദം
മധ്യപ്രദേശില്‍ 15 വര്‍ഷം നീണ്ട ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് കമല്‍നാഥിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടേയും പ്രവര്‍ത്തനഫലമായിട്ടാണ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന അധ്യക്ഷ പദവിയും കൈവിട്ട് പോയതോടെ സിന്ധ്യ കോണ്‍ഗ്രസിന് എതിരെയും കമല്‍നാഥ് സര്‍ക്കാരിന് എതിരെയും വിമത ശബ്ദം ഉയര്‍ത്താന്‍ തുടങ്ങി.
സിന്ധ്യ അപ്രത്യക്ഷനാണ്
സിന്ധ്യയുടെ വിമത നീക്കം അവസാനിച്ചത് ബിജെപി പാളയത്തിലായിരുന്നു. കൃത്യം ഒരു മാസത്തിന് മുന്‍പാണ് സിന്ധ്യ ബിജെപിയില്‍ എത്തിയത്. ബിജെപി സിന്ധ്യയ്ക്കും ഒപ്പം എത്തിയ എംഎല്‍എമാര്‍ക്കും വലിയ സ്വീകരണം തന്നെ ഒരുക്കി. എന്നാല്‍ ഒരു മാസത്തിനിപ്പുറം മധ്യപ്രദേശില്‍ സിന്ധ്യയുടെ അനക്കമൊന്നും കാണാനില്ല. വാര്‍ത്താ തലക്കെട്ടുകളില്‍ നിന്നെല്ലാം സിന്ധ്യ അപ്രത്യക്ഷനാണ്.
മധ്യപ്രദേശില്‍ ചൗഹാനാണ് ബിജെപി
കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിയോ സംസ്ഥാന അധ്യക്ഷനോ ആകാന്‍ സാധിക്കാതെ പോയ സിന്ധ്യയ്ക്ക് ബിജെപിയില്‍ വലിയ സ്വപ്‌നങ്ങളുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ ദേശീയ തലത്തില്‍ മോദി എന്നത് പോലെ മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനാണ് ബിജെപിയുടെ മുഖം. ഗ്വോളിയോര്‍ രാജാവിന് മധ്യപ്രദേശിന്റെ രാജാവായ ചൗഹാനെ മറികടന്ന് ഒന്നാം നമ്പറാവുക എന്നത് ഒന്നും എളുപ്പമുളള കാര്യമല്ല.
നിഴലായി മാറി സിന്ധ്യ
ഒരു മാസം കൊണ്ട് തന്നെ ശിവരാജ് സിംഹ് ചൗഹാന്റെ നിഴലിലായി മാറിയിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ. രാഷ്ട്രീയ ഗോദയിലോ അതല്ലെങ്കില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോ തന്റെ കരുത്തും സ്വാധീനവും തെളിയിക്കാതെ വരുന്ന പക്ഷം സിന്ധ്യയുടെ നില കൂടുതല്‍ പരുങ്ങലിലാകും എന്നുറപ്പാണ്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം കോട്ടയായ ഗുണയില്‍ തോറ്റ ചരിത്രമാണ് സിന്ധ്യക്കൊപ്പമുളളത്.
വണ്‍ മാന്‍ ആര്‍മി
കോണ്‍ഗ്രസില്‍ എടുത്തതിന്റെ ഇരട്ടിപ്പണി എടുത്താല്‍ മാത്രമേ ബിജിപിയിലെ മുന്‍നിരയില്‍ പിടിച്ച് നില്‍ക്കാന്‍ സിന്ധ്യയ്ക്ക് സാധിക്കുകയുളളൂ എന്ന് വ്യക്തം. മധ്യപ്രദേശിനെ കഴിഞ്ഞ ഒരു മാസമായി ശിവരാജ് സിംഗ് ചൗഹാന്റെ വണ്‍ മാന്‍ ആര്‍മിയാണ് നയിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രമാണ് 5 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാനുളള സ്വാധീനത്തിനൊ്പ്പമെത്താന്‍ സിന്ധ്യ വിയര്‍ക്കും.
വിഭീഷണനും രാമനും
സിന്ധ്യയെ ബിജെപിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങില്‍ ചൗഹാന്‍ വിശേഷിപ്പിച്ചത് വിഭീഷണന്‍ എന്നാണ്. രാവണനെ കൈവിട്ട് ശ്രീരാമന്റെ പക്ഷത്തേക്ക് കൂറുമാറിയ ഇളയ സഹോദരനാണ് വിഭീഷണന്‍. ഇത് വഴി സിന്ധ്യയുടെ ചതി പരോക്ഷമായി സൂചിപ്പിക്കുക കൂടിയാണ് ചൗഹാന്‍ ചെയ്തത്. മാത്രമല്ല താനാണ് രാമന്റെ സ്ഥാനത്ത് എന്നും ചൗഹാന്‍ പറയാതെ പറഞ്ഞു. അന്ന് ചൗഹാന് തുല്യനാണ് താനെന്ന തരത്തിലാണ് സിന്ധ്യ മറുപടി പ്രസംഗം നടത്തിയത്.
ചൗഹാനല്ല സിന്ധ്യ
മധ്യപ്രദേശില്‍ കാറില്‍ എസി ഉപയോഗിക്കാതെ യാത്ര ചെയ്യുന്ന രണ്ട് നേതാക്കളേ ഉളളൂ, അത് താനും ചൗഹാനും ആണെന്നാണ് സിന്ധ്യ പ്രസംഗിച്ചത്. ചൗഹാനൊപ്പം തന്നെയാണ് താനും എന്നതിനാണ് സിന്ധ്യ ഊന്നിയത്. എന്നാല്‍ ചൗഹാനല്ല സിന്ധ്യ എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. മധ്യപ്രദേശിലെ ജനങ്ങളുടെ നായകന്‍ ഇമേജ് ചൗഹാനുണ്ട്. എന്ന് മാത്രമല്ല 2018ലെ തോല്‍വി പോലും ചൗഹാന്റെ ഇമേജിനെ ബാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സിന്ധ്യയെ വളർത്തില്ല
സിന്ധ്യയെ വല്ലാതെ വളരാന്‍ ചൗഹാന്‍ സമ്മതിക്കുമെന്നും കരുതാനാവില്ല. സിന്ധ്യ വളര്‍ന്നാല്‍ അത് ചൗഹാന്റെ കടയ്ക്കല്‍ കത്തി വെയ്ക്കലാകും. മാത്രമല്ല പുറത്ത് നിന്ന് വന്നവര്‍ക്ക് ബിജെപി പോലൊരു പാര്‍ട്ടിയില്‍ ഒന്നും അത്ര എളുപ്പമല്ല. ആര്‍എസ്എസ് പശ്ചാത്തലം ഇല്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. തങ്ങള്‍ക്ക് എന്ത് തിരിച്ച് കിട്ടുന്നു എന്നതിന് അനുസരിച്ച് മാത്രം തിരിച്ച് കൊടുക്കുന്ന പാര്‍ട്ടിയാണ് ബിജെപി.
സിന്ധ്യ എന്ന ബ്രാൻഡ്
അതുകൊണ്ട് തന്നെ സിന്ധ്യ തന്റെ കുതിരപ്പുറത്ത് നിന്നും മണ്ണിലിറങ്ങി നന്നായി വിയര്‍ക്കേണ്ടി വരും. 22 എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് സര്‍ക്കാരിനെ വീഴ്ത്തി എന്നത് ശരിയാണ്. എന്നാല്‍ കര്‍ണാടകയിലെ അനുഭവം ഓര്‍ത്താല്‍ സിന്ധ്യയെ കൂടാതെയും ബിജെപി അത് സാധിച്ചെടുക്കുമായിരുന്നു എന്ന് വ്യക്തം. അതിനര്‍ത്ഥം സിന്ധ്യയുടെ കുടുംബപ്പേരിന്റെ ബ്രാന്‍ഡ് മൂല്യത്തിലടക്കമാണ് പാര്‍ട്ടിയില്‍ എത്തിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിട്ടതെന്ന് വ്യക്തം.
കളം മാറിക്കളിക്കണം
അതിലൂടെ തിരഞ്ഞെടുപ്പിലോ സംഘടനാ പ്രവര്‍ത്തനങ്ങളിലോ ഗുണമില്ലെന്ന് വന്നാല്‍ മഹാരാജ ഇമേജ് കൊണ്ട് മാത്രം സിന്ധ്യയ്ക്ക് പിടിച്ച് നില്‍ക്കാനാവില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ ചൗഹാനെ വെല്ലാന്‍ സിന്ധ്യയ്ക്കാവില്ല. കേന്ദ്രമന്ത്രിപദവിയിലേക്കാണ് സിന്ധ്യയുടെ ഉന്നം. അതിലൂടെ മാത്രമേ സിന്ധ്യയ്ക്ക് ഇനിയൊരു മുന്നോട്ട് പോക്കുളളൂ. അല്ലെങ്കില്‍ കളംമാറിയെത്തി പിന്നെ രാഷ്ട്രീയത്തില്‍ നിന്നേ അസ്തമിച്ച് പോയ നിരവധി നേതാക്കളുടെ പട്ടികയിലേക്ക് സിന്ധ്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെടും.