മോദി മന്ത്രിസഭയിലേക്ക് ജ്യോതിരാദിത്യ സിന്ധ്യ! കോൺഗ്രസിനെ തകർത്തെറിഞ്ഞ് അമിത് ഷായുടെ നീക്കം!
ഭോപ്പാല്‍: കോൺഗ്രസിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജി വെച്ചതോടെ മധ്യപ്രദേശിൽ കമൽ നാഥ് സർക്കാരിന്റെ പതനം ഉറപ്പായിരിക്കുകയാണ്. സിന്ധ്യയ്ക്കൊപ്പം കോൺഗ്രസിന്റെ 14 എംഎൽഎമാർ കൂടി രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നു. രാജിക്കത്ത് നൽകിയതിന് പിന്നാലെ കോൺഗ്രസ് സിന്ധ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കമൽനാഥിന്റെയും രാഹുൽ ഗാന്ധിയുടേയും അടക്കം അനുനയ ശ്രമങ്ങൾ തളളിയാണ് സിന്ധ്യ അമിത് ഷായുടെ വഴിയേ നീങ്ങിയിരിക്കുന്നത്.
മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം നിലനില്‍ക്കേയാണ് ഉളളില്‍ നിന്ന് തന്നെ കോണ്‍ഗ്രസിന് ഉഗ്രൻ പണി കിട്ടിയിരിക്കുന്നത്. സിന്ധ്യയ്ക്ക് മുന്നില്‍ വന്‍ ഓഫറുകളാണ് ബിജെപി വെച്ച് നീട്ടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടക്കത്തിലേ ഉടക്ക്
15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് 2018ല്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ചത് നേതാക്കളില്‍ കമല്‍നാഥിനൊപ്പം തന്നെ ജ്യോതിരാദിത്യ സിന്ധ്യയും ഉണ്ട്. കമല്‍നാഥിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിന് എതിരെ തുടക്കം മുതല്‍ക്കേ തന്നെ ജ്യോതിരാദിത്യ സിന്ധ്യ വിഭാഗം എതിര്‍പ്പുയര്‍ത്തിയിരുന്നു.

ഉത്തർ പ്രദേശിലേക്ക്
സിന്ധ്യയുടെ അണികള്‍ കമല്‍നാഥിന് എതിരെ പ്രതിഷേധം നടത്തുകയും സിന്ധ്യയ്ക്ക് വേണ്ടി പോസ്റ്റര്‍ പ്രചാരണം അടക്കം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനമോ സംസ്ഥാന അധ്യക്ഷ പദവിയോ സിന്ധ്യയ്ക്ക് ലഭിച്ചില്ല. പകരം ഉത്തര്‍ പ്രദേശ് പിടിക്കാന്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം സിന്ധ്യയേയും നിയോഗിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.

കമൽനാഥിന് പിടിവാശി
സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ പദവിക്കായി സിന്ധ്യ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്നുണ്ട്. എന്നാല്‍ അധ്യക്ഷ പദവി വിട്ട് കൊടുക്കാന്‍ സാധിക്കില്ല എന്ന പിടിവാശി കമല്‍നാഥ് തുടരുകയായിരുന്നു. ഇത് കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ വന്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ്. മന്ത്രിമാരടക്കം 20തോളം പേർ സിന്ധ്യയ്‌ക്കൊപ്പമുണ്ടെന്നാണ് സൂചന.

മോദിയുമായി കൂടിക്കാഴ്ച
ഇന്ന് രാവിലെ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ എത്തി സിന്ധ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം സിന്ധ്യ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വെച്ചിരിക്കുകയാണ്. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

അവിശ്വാസ പ്രമേയ നീക്കം
ഇതോടെ സിന്ധ്യ ബിജെപിയില്‍ ചേരും എന്നുളള കാര്യം ഉറപ്പായിരിക്കുകയാണ്. സിന്ധ്യയും എംഎല്‍എമാരും തങ്ങള്‍ക്കൊപ്പം എത്തുന്നതോടെ കമല്‍നാഥ് സര്‍ക്കാരിന് എതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ട് വരാനുളള നീക്കത്തിലാണ് ബിജെപി. മാര്‍ച്ച് 16 മുന്‍പായി അവിശ്വാസ പ്രമേയ നീക്കമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കരുത്ത് തെളിയിക്കാൻ ബിജെപി
ബിജെപി തങ്ങളുടെ എംഎല്‍എമാരോട് അടിയന്തിരമായി ഭോപ്പാലില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് 6 മണിക്ക് ബിജെപി എംഎല്‍മാരുടെ യോഗം ഭോപ്പാലിലെ ഹോട്ടലില്‍ ചേരും. കമല്‍നാഥ് സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ മധ്യപ്രദേശില്‍ നാലാമതും ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തില്‍ എത്താനാണ് സാധ്യത.

രണ്ട് ഓഫറുകൾ
ബിജെപിയില്‍ എത്തിയാലും മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം സിന്ധ്യയ്ക്ക് ലഭിച്ചേക്കില്ല. പകരം രണ്ട് ഓഫറുകളാണ് അമിത് ഷാ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 16 ന് നടക്കാനിരിക്കുകയാണ്. മധ്യപ്രദേശില്‍ നിന്നുളള രാജ്യസഭാംഗമായി സിന്ധ്യയെ ബിജെപി പിന്തുണയ്ക്കാം എന്നതാണ് അതിലൊന്ന്.
Recommended Video

കേന്ദ്രമന്ത്രിസഭയിലേക്ക്
രാജ്യസഭയിലേക്ക് എത്തിയതിന് ശേഷം മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനവും സിന്ധ്യയ്ക്ക് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിക്കത്ത് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസ് സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിന്ധ്യയ്‌ക്കൊപ്പം ഇതിനകം 14 എംഎല്‍എമാരും രാജിക്കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.












Click it and Unblock the Notifications