പ്രതിശ്രുത വധു വിവാഹത്തിൽ നിന്ന് പിന്മാറി; വിവാഹം മുടങ്ങിയ ആഘാതത്തിൽ വരൻ മരിച്ചു
കാൺപൂർ: വിവാഹം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. ഒരുപാട് പ്രതീക്ഷകളോടെയായിരിക്കും ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നത്. വിവാഹത്തിന്റെ തയ്യാറെടുപ്പുകൾ എത്രയോ മാസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിക്കും.
എന്നാൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിവാഹം മുടങ്ങുന്ന ഒരു അവസ്ഥ വന്നാലോ. ഇത്തരത്തിലുള്ള വാർത്തകൾ നമ്മൾ കേട്ടുകാണും. വരൻ കാരണമോ വധു കാരണമോ ഒക്കെ വിവാഹ ദിവസം പോലും വിവാഹം മുടങ്ങിയ സംഭവം കേട്ടുകാണും.

എന്നാൽ അത്രയും പ്രതീക്ഷയോടെ കാത്തിരുന്ന ആ ചടങ്ങ് മുടങ്ങുമെന്ന് കേട്ടാൽ ചിലർക്ക് അത് സഹിക്കണമെന്നില്ല. അത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയ യുവാവിന് ജീവൻ തന്നെ നഷ്ടമായിരിക്കുകയാണ്.
പ്രതിശ്രുത വധു വിവാഹത്തിൽ നിന്നും പിൻമാറിയ ആഘാതത്തിൽ ആണ് 23 കാരൻ മരിച്ചത്. ഓട്ടോ ഡ്രൈവറായ പ്രേം ബാബുവാണ് മരിച്ചത്. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. പാൽ ബസ്തി കക്കാഡിയോ സ്വദേശിയായ പ്രേമം ബാബുവിന്റെ വിവാഹം നവംബർ 29 ന് ആണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് സമ്മതമല്ലെന്ന് യുവതി പറയുകയായിരുന്നു.
നബംബർ 18 ന് പ്രേം ബാബുവും പ്രതിശ്രുത വധുവും പുറത്തുപോയിരുന്നു. ഇതിനിടയിൽ ഇവർ തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനെ തുടർന്ന് യുവതി വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി ഇയാളോട് പറഞ്ഞു. എന്നാൽ വിവാഹത്തിൽ നിന്ന് പ്രതിശ്രുത വധു പിന്മാറും എന്ന് കേട്ട പ്രേം ബാബുവിന് സങ്കടമായി.
ഞായറാഴ്ച വൈകുന്നേരത്തോടെ യുവാവിന്റെ ആരോഗ്യനില വഷളായി. പിന്നാലെ പ്രേം ബാബുവിന്റെ ബന്ധുക്കൾ ഇയാളെ കാൺപൂരിലെ ലാല ലജ്പത് റായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ അന്ന് രാത്രിയോടെ തന്നെ ഇയാൾ മരിച്ചു.
അതേസമയം, യുവതിയും കുടുംബാംഗങ്ങളും ചേർന്ന് യുവാവിനെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി കുടംബാംഗങ്ങൾ ആരോപിച്ചു. യുവതിക്കും കുടുംബത്തിനുമെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രേം ബാബുവിന്റെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വെച്ചു.
ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി കകാഡിയോ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് മനവേന്ദ്ര സിംഗ് പറഞ്ഞു. പരാതിയുടേയും പോസ്റ്റ് മോർട്ടകത്തിന്റേയും അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications