അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്‍ അഴിമതിയിൽ കുടുങ്ങി!! തെളിവ് സിബിഐയ്ക്ക് സമര്‍പ്പിച്ച് കപിൽ മിശ്ര!
ദില്ലി: ആം ആദ്മിയ്ക്കുള്ളിലെ യുദ്ധം നിയമപോരാട്ടത്തിലേയ്ക്ക്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രണ്ട് കോടി രൂപ കൈപ്പറ്റിയതിന് താൻ സാക്ഷിയാണെന്ന് നേരത്തെ വെളിപ്പെടുത്തിയ മുൻ ആപ്പ് മന്ത്രി കപിൽ മിശ്ര കെജ്രിവാളിനെതിരെയുള്ള തെളിവുകള്‍ സിബിഐയ്ക്ക് കൈമാറിയിരുന്നു. കെജ്രിവാളിസനെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട കപിൽ തെളിവുകൾ സിബിഐയ്ക്ക് കൈമാറുകയായിരുന്നു. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിൽ പണം വാങ്ങുന്നത് നേരിൽ കണ്ടുവെന്നായിരുന്നു മിശ്രയുടെ വെളിപ്പെടുത്തൽ.
രണ്ട് കോടി രൂപ എങ്ങനെ ലഭിച്ചുവെന്നും എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് വ്യക്തമാക്കണമെന്നും ദില്ലി മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ മിശ്ര ആവശ്യപ്പെട്ടിരുന്നു. ദില്ലിയിലെ ആം ആദ്മി പാർട്ടിയിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി കപിൽ മിശ്രയെ ശനിയാഴ്ചയാണ് പുറത്താക്കിയത്. പാർട്ടിയിലെ മുതിർന്ന നേതാവ് കുമാർ ബിശ്വാസുമായി അടുത്ത ബന്ധം പുലർത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. വ്യാജ ബില്ലുകൾ സമർപ്പിച്ചതിനെ തുടർന്നാണ് പുറത്താക്കിയതെന്നാണ് സർക്കാർ വൃത്തങ്ങള്‍ നൽകുന്ന വിവരം.
ബിജെപി പ്രതിഷേധം
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മു മ്പില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ആരംഭിച്ചിരുന്നു. കൈക്കൂലി കേസിലും ഭൂമി തട്ടിപ്പ് കേസിലും ആരോപണമുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
തിരഞ്ഞെടുപ്പിൽ മത്സരിക്കും, വെല്ലുവിളിയും
തന്നെ പുറത്താക്കാൻ ശ്രമിക്കുന്ന കെജ്രിവാളിന് എന്തെങ്കിലും തരത്തിലുള്ള ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ സ്ഥാനം രാജിവച്ച് ഏതെങ്കിലും സീറ്റില്‍ തനിക്കെതിരെ മത്സരിക്കാനും മിശ്ര കെജ്രിവാളിനെ വെല്ലുവിളിച്ചിട്ടുണ്ട്. ദില്ലി സീറ്റിലോ കാര്‍വാർ സീറ്റിലോ മത്സരിക്കാനാണ് വെല്ലുവിളി. ജനങ്ങള്‍ നിങ്ങൾക്കൊപ്പമാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ രാജി വെച്ച് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനും മിശ്ര ആവശ്യപ്പെടുന്നു.
അനുഗ്രഹം തേടിയെത്തി
കെജ്രിവാളിനെതിരെ കേസുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച മിശ്ര തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നീക്കം നടത്തുന്നതിന് മുന്നോടിയായി അനുഗ്രഹം തേടുകയും ചെയ്തു.
കൈക്കൂലി കുടിവെള്ള മാഫിയയില്‍ നിന്ന്
ആരോഗ്യമന്ത്രി സതേന്ദ്ര ജെയിനിൽ നിന്ന് കെജ്രിവാൾ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങുന്നത് താന്‍ നേരിൽ കണ്ടുവെന്നും കൈക്കൂലി വാങ്ങിയത് കുടിവെള്ള മാഫിയയിൽ നിന്നാണെന്നുമാ ദില്ലി ജലവിഭവമന്ത്രിയായിരുന്ന കപില്‍ മിശ്ര ഉന്നയിക്കുന്ന ആരോപണം. സംഭവത്തിൽ ആരോപണവുമായി രംഗത്തെത്തിയ ഉടൻ തന്നെ മിശ്ര ലഫ്റ്റനന്‍റ് അനില്‍ ബൈജാലിനെ നേരിൽ കണ്ട് പരാതി സമർപ്പിച്ചിരുന്നു. പരാതി ലഫ്, ഗവർണർ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു.
ആപ്പ് പരാജയം സമ്മതിച്ചു!!
2015ലെ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി ഫണ്ടായി സ്വീകരിച്ച രണ്ട് കോടി രൂപയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടുവെന്നാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ആഴ്ച പണത്തിന്‍റെ സ്രോതസ്സ് വെളിപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
സത്യം ജയിയ്ക്കും
കെജ്രിവാളിനെതിരെ മുൻ ജലവിഭവ മന്ത്രി കപിൽ മിശ്ര ഉന്നയിച്ച ആരോപണങ്ങളില്‍ പരസ്യപ്രതികരണത്തിന് തയ്യാറാവാതിരുന്ന കെജ്രിവാൾ സത്യം ജയിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. ട്വീറ്റിലായിരുന്നു കെജ്രിവാളിന്‍റെ പ്രതികരണം.
കെജ്രിവാളിന്‍റെ കടുംപിടുത്തം
ജലവിഭവ മന്ത്രി സ്ഥാനത്തുനിന്ന് കപില്‍ മിശ്രയെ നീക്കുന്നതായുള്ള വിവരം പുറത്തുവന്നത് ശനിയാഴ്ചയാണ്. ഇക്കാര്യം തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും തീരുമാനം പാർട്ടി രാഷ്ട്രീയ കാര്യ സമിതിയുടേതോ ക്യാബിനറ്റിന്‍റേതോ അല്ലെന്നും കെജ്രവാളിന്റേത് മാത്രമാണെന്നുമാണ് മിശ്രയുടെ ആരോപണം. വ്യാജ ബിരുദവിവാദത്തിൽ കുരുങ്ങി ജിതേന്ദ്ര സിംഗ് ടോമറിനെ നീക്കിയ ഒഴിവിലാണ് കപിൽ മിശ്രയ്ക്ക് ജലവിഭവ വകുപ്പ് ലഭിക്കുന്നത്.