കർണാടകത്തിൽ ബിജെപിക്ക് ആശ്വാസം! ലിംഗായത്തിന് പ്രത്യേക മതന്യൂനപക്ഷ പദവിയില്‍ തീരുമാനം മെയ് 15ന് ശേഷം
കർണ്ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ലിംഗായത്ത് സമുദായത്തിന് പ്രത്യേക ന്യൂനപക്ഷ പദവി നൽകിയുള്ള കോൺഗ്രസിന്റെ നീക്കത്തിന് മുന്നിൽ പ്രതിരോധത്തിലായ ബിജെപിക്ക് പിടിവള്ളിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ വോട്ടെണ്ണൽ തിയ്യതിയായ 15ന് ശേഷമേ ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കാവൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ന്യൂനപക്ഷ മതപദവി നൽകണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം കൂടിയേ തീരൂ.
സിദ്ദരാമയ്യ സർക്കാർ തീരുമാനം കേന്ദ്രത്തിന് വിട്ടതോടെ ബിജെപി പ്രതിരോധത്തിലായി. ലിംഗായത്ത് സമുദായ നേതാക്കൾ ബിജെപി കേന്ദ്ര നേതൃത്വത്തെ കണ്ട് തീരുമാനം വേഗത്തിലാക്കണമെന്ന സമ്മർദ്ദവും ചെലുത്തിയിരുന്നു. പരമ്പരാഗതമായി ബിജെപി വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ പിണക്കാനാവില്ലെന്നതും അതേസമയം ന്യൂനപക്ഷ മതപദവി നൽകുന്നതിനെ ആർ.എസ്.എസ്. അടക്കം കടുത്ത രീതിയിൽ എതിർക്കുന്നതും ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. മതപദവി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് തടസ്സം നിൽക്കുന്നതെന്നാണ് ഇപ്പോൾ ബിജെപി നടത്തുന്ന പ്രചാരണം. അതേസമയം വർഷങ്ങളായുള്ള ലിംഗായത്ത് സമുദായത്തിന്റെ ആവശ്യം കോൺഗ്രസാണ് പരിഗണിച്ചതെന്ന പ്രചാരണം കോൺഗ്രസും ശക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ തുണച്ചു
ലിംഗായത്ത സമുദായത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി നൽകാനുള്ള കർണാടക കോൺഗ്രസ് സർക്കാരിൻറെ നീക്കത്തിന് കേന്ദ്ര സർക്കാരിൻറെ അംഗീകാരം ആവശ്യമാണ്. എന്നാൽ പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തിരുമാനം കേന്ദ്രം വ്യക്തമാക്കേണ്ടതുള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശം. അതുകൊണ്ട് തന്നെ വിഷയത്തിൽ ഇനി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന എന്ത് നിലപാടും പെരുമാറ്റ ചട്ട പരിധിയിൽ വരുമെന്നും തിരുമാനം കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ക്മീഷൻറെ നിർദ്ദേശത്തിൻറെ പിന്നാലെ കോൺഹഗ്രസും വിഷയത്തിൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നില്ല കോൺഗ്രസ് അത്തരമൊരു നിർദ്ദേശം മുന്നോടട്ട് വെച്ചത്. എന്നിരുന്നാലും കോൺഗ്രസാണ് ലിംഗായത്തുകളുടെ വർഷങ്ങളയായുള്ള ആവശ്യം പരിഗണിച്ചത് എന്നതിനാൽ തെരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിന് അർഹമായ പരിഗണന നൽകുമെന്ന് തന്നെയാണ് കണക്കാക്കുന്നതെന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് ജി പരമേശ്വര വ്യക്തമാക്കി.
ബിജെപിക്ക് നിൽക്കക്കളളിയില്ല
കോൺഗ്രസിൻറെ നീക്കത്തെ വൻ ആശങ്കയോടെയാണ് ബിജിപി നിരീക്ഷിരുന്നത്. കമ്മീഷൻ നിർദ്ദേശത്തിൽ ബിജെപിക്ക് ആശ്വസിക്കാൻ അൽപം വകയുണ്ടെങ്കിലും ബിജെപി ക്യാമ്പിൽ അതിൻറെ ചലനങ്ങൾ ഒന്നും തന്നെ ഇല്ല. ലിംഗായത്ത് വിഭാഗത്തിൻറെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യം വെച്ച് കഴിഞ്ഞ ദിവസം അമിത് ഷാ സന്ദർശിച്ചിരുന്നു. എന്നാൽ ബിജെപിക്ക് അനുകൂലമായ കാലവസ്ഥയല്ല സമുദായത്തിനിടയിൽ പടരുന്നതെന്ന നിഗമനത്തിലാണ് ഇപ്പോൾ ബിജെപി ഉള്ളത്. സമുദായത്തിലെ മുതിർന്ന് സ്വാമിയായ ചിത്രദുർഗ മുരുകരാജേന്ദ്ര മഠത്തിലെ ശിവമൂർത്തി മുരുക ശരണഗുരു സ്വാമിയുടെ പിന്തുണ തേടി ചെന്ന അമിത് ഷായോട് സംസ്ഥാന സർക്കാരിൻറെ തിരുമാനത്തിൽ കേന്ദ്രം വീണ്ടും നടപടിയെടുക്കണമെന്നായിരുന്നു സ്വാമി ആവശ്യപ്പെട്ടത്. സർക്കാരിൻറെ തീരുമാനം ലിംഗായത്തെ വിഭാഗത്തെ ഭിന്നിപ്പിക്കില്ലെന്നും മറിച്ച് അത് സമുദായത്തെ ശക്തരാക്കുകയേ ഉള്ളൂവെന്നും വ്യക്തമാക്കി സ്വാമി കത്തും നൽകി. ഇത് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പോടെ കെട്ടടങ്ങിക്കൊള്‌ളും
പ്രത്യേക മതന്യൂനപക്ഷ പദവി നൽകാനുള്ള കോൺഗ്രസിൻറെ തിരുമാനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണെന്ന് അമിത് ഷാ ആവർത്തിച്ചു. അല്ലേങ്കിൽ യുപിഎ കേന്ദ്രം ഭരിക്കുമ്പോൾ എതിർത്തിരുന്ന വിഷയത്തിൽ ഇപ്പോൾ എടിപിടിയെന്ന് തിരുമാനമെടുക്കേണ്ട സാഹചര്യം എന്താണെന്നും ഷാ ചോദിക്കുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആ ചൂട് കെട്ടടങ്ങും. താൻ സമുദായ നേതാക്കളെ കണ്ടത് അവരുടെ അനുഗ്രഹം വാങ്ങാൻ ആണ്. അല്ലാതെ പിന്തുണ തേടാൻ അല്ലെന്നും ഷാ പറഞ്ഞു. കർണാടകയ്ക്ക് പ്രത്യേക പതാകയെന്ന കർണാടക സർക്കാരിൻറെ നിർദ്ദേശത്തേയും അമിത് ഷാ കടന്നാക്രമിച്ചു. സംസ്ഥാന സർക്കാരിന് വിഷയത്തിൽ ഒറ്റയ്ക്ക് അങ്ങനെ ഒരു തിരുമാനം എടുക്കാൻ സാധിക്കില്ലെന്നും കേന്ദ്രത്തിന്‍റെ കൂടി അംഗീകാരം വേണമെന്നും ഷാ പറഞ്ഞു.