കർണാടകയില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്: അടുത്ത എംഎല്‍എയും പാർട്ടി വിടുന്നു, ഡികെയുമായി ചർച്ച
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ കക്ഷിയായ ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു. കുറഞ്ഞത് ഒമ്പത് ബി ജെ പി നിയമസഭാംഗങ്ങളും മുൻ നിയമസഭാംഗങ്ങളുമാണ് ഇതിനോടകം സ്വന്തം പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നത്. ഇപ്പോഴിതാ കുഡ്‌ലിഗി എം എൽ എ, എൻ വൈ ഗോപാലകൃഷ്ണയും ബി ജെ പി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ പോവുന്നുവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ഇദ്ദേഹം ബി ജെ പിയില്‍ ചേരുകയായിരുന്നു.
കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള ചർച്ചകളുടെ ഭാഗമായി കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, എ ഐ സി സി വക്താവ് രൺദീപ് സിംഗ് സുർജേവാല എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ തിങ്കളാഴ്ച രാത്രി ഗോപാലകൃഷ്ണ ബെംഗളൂരുവിലെ ഒരു സ്വകാര്യ റിസോർട്ടിൽ സന്ദർശിച്ചു. സ്ഥാനാർത്ഥികളെ അന്തിമമാക്കുന്നതിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിനായി നേതാക്കൾ ഒത്തുകൂടി ചർച്ച നടത്തുന്നതിനടയിലായിരുന്നു ഈ കൂടിക്കാഴ്ചയെന്നുമാണ് ടിവി9 കന്നഡ റിപ്പോർട്ട് ചെയ്യുന്നത്.

കുഡ്‌ലിഗി എംഎല്‍എ ഗോപാലകൃഷ്ണ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലേക്ക് മടങ്ങി പാർട്ടി ടിക്കറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഗോപാലകൃഷ്ണ ചർച്ച നടത്തിയതായി സൂചനയുണ്ട്. കുഡ്‌ലിഗി എം എൽ എ 2018 വരെ കോൺഗ്രസിനൊപ്പമായിരുന്നു. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം പാർട്ടി വിട്ടു. പിന്നീട് ബി ജെ പി ടിക്കറ്റില്‍ വിജയിച്ച് നിയമസഭയിലെത്തി.
ഗതാഗത മന്ത്രി ശ്രീരാമുലുവാണ് അദ്ദേഹത്തെ മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ അടുത്ത് കൊണ്ടുപോയി ബി ജെ പിയിൽ ചേർത്തത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഗോപാലകൃഷ്‌ണ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഉടൻ പാർട്ടിയിൽ ചേരുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്, തിങ്കളാഴ്ചത്തെ യോഗം ഇതിന് തെളിവാണ്.

ആരാണ് ഗോപാലകൃഷ്ണ
1997 മുതൽ 2013 വരെ മോൾകാൽമുരു നിയോജക മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയിരുന്ന ഗോപാലകൃഷ്ണ പിന്നീട് ബല്ലാരി റൂറലിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. ബി.ജെ.പി എം.എൽ.എ ഇതുവരെ വിഷയത്തിൽ മൗനം പാലിച്ചതിനാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം കോൺഗ്രസിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം മേയിലാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്.
അതേസമയം, തുമകുരു ജില്ലയിലെ ഗുബ്ബി സീറ്റിനെ പ്രതിനിധീകരിക്കുന്ന എസ് ആർ ശ്രീനിവാസ് ആണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിലേക്ക് എത്തിയ പ്രമുഖന്‍. ശ്രീനിവാസ് മാർച്ച് 27 തിങ്കളാഴ്ച നിയമസഭയിൽ നിന്ന് രാജി സമർപ്പിച്ച് കോണ്‍ഗ്രസില്‍ ചേർന്നു, കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന അദ്ദേഹം മാർച്ച് 31ന് ഔദ്യോഗികമായി കോൺഗ്രസിൽ ചേരാനാണ് പദ്ധതിയിടുന്നത്.

'ഗബ്ബി' ശ്രീനിവാസ് കോണ്‍ഗ്രസില്‍
കഴിഞ്ഞ വർഷം രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തുവെന്നാരോപിച്ച് 'ഗബ്ബി' ശ്രീനിവാസ് എന്നറിയപ്പെടുന്ന ശ്രീനിവാസിനെ ജെഡി(എസ്)ൽ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണമായെന്ന് പാർട്ടി അവകാശപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം അദ്ദേഹത്തെയും മറ്റൊരു എംഎൽഎ ശ്രീനിവാസ് ഗൗഡയെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജെഡിഎസ് ഹർജിയും സമർപ്പിച്ചു.
തണ്ണിമത്തന്‍ വിത്ത് കളയല്ലേ: മുടിക്ക് മുതല്‍ ചർമ്മത്തിന് വരെ നേട്ടങ്ങള്‍, അറിഞ്ഞിരിക്കേണ്ടത്
കോലി കബാലിഗ സമുദായത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.സിയായ ബാബുറാവു ചിഞ്ചൻസൂറും മാർച്ച് 23-ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാറിന്റെ വസതിയിൽ ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നിരുന്നു. 2018-ൽ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചായിരുന്നു ചിഞ്ചൻസൂർ ബി ജെ പിയില്‍ ചേർന്നത്.












Click it and Unblock the Notifications