അട്ടിമറിച്ചു ഭരണം പിടിച്ചു, അന്നും ഇന്നും കേമൻ ബിജെപി തന്നെ; കർണാടകയിലെ അംഗ ബലം ഇങ്ങനെ
ബെംഗളൂരു: കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. 2018 ൽ തിരഞ്ഞെടുപ്പിന് പിന്നാലെ വലിയ നാടകീയ നീക്കങ്ങൾക്കായിരുന്നു കർണാടക രാഷ്ട്രീയം വേദിയായത്. 224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 113 സീറ്റുകൾ ഒരുകക്ഷിക്കും നേടാനാവാതിരുന്നതോടെയായിരുന്നു നാടകീയ രംഗങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
ബി ജെ പിയായിരുന്നു അന്ന് ഏറ്റവും വലിയ ഒ റ്റകക്ഷിയായത്. 104 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. കോൺഗ്രസിന് 80 സീറ്റുകളും ജെ ഡി എസിന് 37 സീറ്റുകളും ലഭിച്ചു. തുടർന്ന് ഏറ്റവും കൂടുതൽ സീറ്റ് നേടിയ ബി ജെ പിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചു. ബി എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലേറി. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ യെഡിയൂരപ്പ സർക്കാർ അമ്പേ പരാജയപ്പെട്ടു. ഇതോടെ ബദ്ധവൈരികളായ കോൺഗ്രസും ജെ ഡി എസും കൈ കോർക്കുകയും സംസ്ഥാനത്ത് സഖ്യസർക്കാരിന് രൂപം കൊടുക്കുകയും ചെയ്തു.

എന്നാൽ ഒന്നരവർഷത്തിന് ശേഷം സഖ്യത്തിനുള്ളിലെ അതൃപ്തി മുതലാക്കി ബി ജെ പി സംസ്ഥാനത്ത് 'ഓപ്പറേഷൻ കമല' പയറ്റി. കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നുമായി 17 ഓളം എംഎൽഎമാരെയായിരുന്നു ബി ജെ പി മറുകണ്ടം ചാടിച്ചത്. ഇതോടെ സഖ്യ ഭരണം നിലംപതിച്ചു, കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഭരണം യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബി ജെ പി തിരിച്ച് പിടിച്ചു.
തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റുകൾ നിലനിർത്താമെന്ന പ്രതീക്ഷയിൽ കോൺഗ്രസും ജെ ഡി എസും ഇറങ്ങിയെങ്കിലും കനത്ത പരാജയമായിരുന്നു ഇരു പാർട്ടികളും രുചിച്ചത്. പാർട്ടി മാറിയെത്തിയ കോൺഗ്രസ് വിമതരെ തന്നെ ഇറക്കി ബി ജെ പി മിന്നും വിജയം കാഴ്ച വെച്ചു. വെറും രണ്ട് സീറ്റുകൾ മാത്രമായിരുന്നു കോൺഗ്രസിന് ലഭിച്ചത്.

നിലവിൽ സംസ്ഥാനത്ത് ബി ജെ പിയുടെ അംഗബലം 119 ആണ്. കോൺഗ്രസിന് 75 എം എൽ എമാരും ജെ ഡി എസിന് 28 എംഎൽഎമാരുമാണുള്ളത്. അതേസമയം തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ബി ജെ പിയിൽ നിന്നും ജെ ഡി എസിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്.
ഇതിനോടകം തന്നെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവർ കോൺഗ്രസിൽ ചേർന്ന് കഴിഞ്ഞു. കൂടുതൽ പേർ വരും ദിവസങ്ങളിൽ എത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. പ്രമുഖർ തന്നെ ഇക്കൂട്ടത്തിൽ ഉണ്ടെന്നും നേതാക്കൾ പറയുന്നു.
എന്നാൽ തിരഞ്ഞെടുപ്പിന് ടിക്കറ്റ് വാഗ്ദാനം ചെയ്ത് തങ്ങളുടെ നേതാക്കളെ കോൺഗ്രസിലെത്തിക്കാനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നതെന്ന ആരോപണമാണ് ബി ജെ പി ഉയർത്തുന്നത്. കോൺഗ്രസിന് ശക്തരായ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാലാണ് ബി ജെ പിയിലെ സ്വാധീനമുള്ള നേതാക്കളെ കോൺഗ്രസ് സമീപിക്കുന്നതെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാത്ത 100 മണ്ഡലങ്ങളിലെ നേതാക്കളെയാണ് കോൺഗ്രസ് സമീപിക്കുന്നതെന്നും ബി ജെ പി ആരോപിക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇക്കുറി ബി ജെ പിയെ അട്ടിമറിച്ച് കോൺഗ്രസ് ഭരണം പിടിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. പുറത്തുവന്ന സർവ്വേകൾ എല്ലാം തന്നെ കോൺഗ്രസിനാണ് സാധ്യത കൽപ്പിക്കുന്നത്. 140 സീറ്റുകൾ വരെ നേടാനാകുമെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. അതേസമയം സംസ്ഥാന ഭരണം നിലനിർത്തുമെന്ന് ബി ജെ പിയും അവകാശപ്പെടുന്നു.
നിലവിൽ ബി ജെ പി ഭരിക്കുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കർണാടക. അതുകൊണ്ട് തന്നെ ഭരണം നഷ്ടപ്പെട്ടാൽ ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബി ജെ പിയെ കർണാടകത്തിൽ പൂട്ടാനായാൽ കോൺഗ്രസിന്റെ വലിയ രാഷ്ട്രീയ നേട്ടമായി അത് വിലയിരുത്തപ്പെടും. രാഹുൽ ഗാന്ധിയ്ക്കെതിരായ ബി ജെ പി നീക്കത്തിനുള്ള മറുപടി എന്ന നിലയ്ക്കാകും കോൺഗ്രസ് തിരഞ്ഞെടുപ്പ് വിജയത്തെ ഉയർത്തിക്കാട്ടുക.












Click it and Unblock the Notifications