'കർ'നാടകം അന്ത്യത്തിലേക്ക്, കർണാടകയിൽ യെഡിയൂരപ്പ- അമിത് ഷാ കൂടിക്കാഴ്ച, കാതോർത്ത് കൂറുമാറ്റക്കാർ
ബെംഗളൂരു: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകയിൽ ഇന്ന് മോദി- യെഡിയൂരപ്പ കൂടിക്കാഴ്ച. സംസ്ഥാനത്തെ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് യെഡിയൂരപ്പയും ദേശീയ നേതൃത്വും രണ്ട് തട്ടിൽ നിൽക്കുന്നതിനിടയൊണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. പൗരത്വ നിയമ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അമിത് ഷാ ബെംഗളൂരുവിൽ എത്തുന്നത്.
രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത അബദ്ധം, കാരണങ്ങൾ നിരത്തി രാമചന്ദ്ര ഗുഹ
മന്ത്രിസഭാ വികസനത്തിൽ അന്തിമ തീരുമാനം എടുക്കാനായി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് നേരത്തെ യെഡിയൂരപ്പ ശ്രമിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കുന്നത് അനന്തമായി നീളുന്നതിനെ തുടർന്ന് നേതാക്കൾ യെഡിയൂപ്പയ്ക്കെതിരെ കലാപക്കൊടി ഉയർത്തിത്തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ നിർണായകമാണ് അമിത് ഷാ- യെഡിയൂരപ്പ കൂടിക്കാഴ്ച.
അനിശ്ചിതത്വം തുടരുന്നു
കർണാടകയിൽ മന്ത്രിസഭാ വികസനം നീളുന്നതിനെതിരെ പ്രതിപക്ഷത്ത് നിന്നടക്കം വിമർശനം ഉയരുകയാണ്, കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമായി കൂറുമാറിയെത്തിയ എംഎൽഎമാർക്ക് മന്ത്രിപദവി നൽകുന്നതുമായി ബന്ധപ്പെട്ട ഭിന്നതയാണ് മന്ത്രിസഭാ വികസനം നീണ്ടുപോകാനുള്ള കാരണം. വിമത എംഎൽഎമാർക്ക് നൽകിയ വാക്കിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് യെഡിയൂരപ്പ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും തണുപ്പൻ സമീപനമാണ് ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ഉപതിരഞ്ഞെടുപ്പ് വിജയം
17 വിമത എംഎൽഎമാർ രാജി വെച്ചതോടെയാണ് കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ വീഴുന്നത്. ഇവർ പിന്നീട് ബിജെപിയിൽ ചേർന്നു. ഭരണം പിടിക്കാൻ സഹായിച്ചതിന് പ്രത്യുപകാരമായി 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇവരിൽ 13 പേർക്ക് ബിജെപി സീറ്റ് നൽകി. 12 എംഎൽഎമാർ വിജയിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഇവർക്ക് മന്ത്രിസ്ഥാനം നൽകിയാൽ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലർക്കും മാറി നിൽക്കേണ്ടി വരും. ഇതിൽ അതൃപ്തി പരസ്യമാക്കി നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. വിമതരിൽ ചിലരെ മാത്രം ഒഴിവാക്കി കൂടുതൽ ബിജെപി നേതാക്കൾക്ക് സീറ്റ് നൽകാനുള്ള ദേശീയ നേതൃത്വത്തിന്റെ നീക്കത്തിൽ യെഡിയൂരപ്പയ്ക്ക് അതൃപ്തിയുണ്ട്.
സീറ്റ് നൽകണം
17 വിമത എംഎൽഎമാർക്കും മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന് കഴിഞ്ഞ ദിവസം മുൻ ജെഡിഎസ് നേതാവ് എച്ച് വിശ്വനാഥൻ പറഞ്ഞിരുന്നു. യെഡിയൂരപ്പയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നാണ് കൂറുമാറ്റക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം പൊതുവേദിയിൽ വെച്ച് ലിംഗായത്ത് വിഭാഗത്തിലെ എംഎൽഎയ്ക്ക് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട മത നേതാവിനോട് വിമത എംഎൽഎമാരുടെ വിഷയം ഉന്നയിച്ചാണ് യെഡിയൂരപ്പ പൊട്ടിത്തെറിച്ചത്. ബിജെപിയെ ഭരണത്തിലെത്തിക്കാൻ ത്യാഗം ചെയ്തവരെ മറക്കരുതെന്നായിരുന്നു യെഡിയൂരപ്പയുടെ പ്രതികണം.
കൂടിക്കാഴ്ച
ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് ഹബ്ബളളിയിലാണ് അമിത് ഷാ- യെിഡയൂരപ്പ കൂടിക്കാഴ്ച നടത്തുന്നത്. മന്ത്രിപദവിക്കായി അവകാശവാദം ഉന്നയിക്കുന്ന പട്ടിക യെഡിയൂരപ്പ അമിത് ഷായ്ക്ക് കൈമാറും. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സീനിയോരിറ്റി വാദം ഉന്നയിച്ച് മുതിർന്ന നേതാവ് ഉമേഷ് കട്ടി അടക്കമുള്ളവർ മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയോട് അഭ്യർത്ഥന
കര്‍ണാടകത്തില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പൊതുചടങ്ങിനിടെ പ്രളയ ദുരിതാശ്വാസം അനുവദിക്കണമെന്ന് യെഡിയൂരപ്പ അഭ്യർത്ഥിച്ചതിൽ ദേശീയ നേതൃത്വത്തിന് കടുത്ത അമർഷമുണ്ടായിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് യെഡിയൂരപ്പയ്ക്ക് അനുമതി വൈകിയതിന് ഒരു കാരണം ഇതാണെന്നാണ് സൂചന.